Friday, June 20, 2025

സമാന്തര ടെലിഫോണ്‍ എക്‌സ്‌ചേഞ്ച്: കൂടുതല്‍ അറസ്റ്റിന് സാധ്യത തെളിയുന്നു

Must Read

കോഴിക്കോട്: നഗരപരിധിയിലെ ഏഴ് കേന്ദ്രങ്ങളില്‍ സമാന്തര ടെലിഫോണ്‍ എക്‌സ്‌ചേഞ്ച് നടത്തിയ കേസിലെ നാലാംപ്രതി ബേപ്പൂര്‍ സ്വദേശി അബ്ദുല്‍ ഗഫൂറിന്റെ അറസ്റ്റ് ഉടന്‍ ഉണ്ടാവുമെന്ന് സൂചന. കസബ പൊലീസ് സ്റ്റേഷനില്‍ ഉള്‍പ്പെടെ രജിസ്റ്റര്‍ ചെയ്ത കേസുകളിലെ കുറ്റകൃത്യങ്ങള്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് അബ്ദുല്‍ ഗഫൂര്‍ സമര്‍പ്പിച്ച ഹരജി തള്ളിയ ഹൈക്കോടതി കേസിന്റെ ഗൗരവ സ്വഭാവം വ്യക്തമാക്കുകയുണ്ടായി. ജാമ്യം നിഷേധിക്കപ്പെട്ടിട്ടും പ്രതിയെ അറസ്റ്റ് ചെയ്യാന്‍ മടിക്കുന്ന പൊലീസ് നടപടി ഏറെ വിവാദമായിട്ടുണ്ട്. സമാന്തര ടെലിഫോണ്‍ എക്‌സ്‌ചേഞ്ച് പ്രവര്‍ത്തനം രാജ്യത്തിന്റെ സുരക്ഷക്ക് ഭീഷണിയാണെന്ന പൊലീസിന്റെ വാദം കോടതി അംഗീകരിക്കുകയായിരുന്നു. ഇത്രയും ഗുരുതരമായ കേസായിട്ടും പൊലീസ് അനാസ്ഥയോടെ കൈകാര്യം ചെയ്തുവെന്നാണ് കോടതി വ്യക്തമാക്കിയത്. ഈ സാഹചര്യത്തില്‍ പ്രോസിക്യൂഷന്‍ ഡയറക്ടര്‍ ജനറലിന്റെ ഓഫീസില്‍ നിന്ന് പൊലീസ് മേധാവിക്ക് കത്തയക്കുകയും ചെയ്തു. അബ്ദുല്‍ ഗഫൂറിനെ എത്രയും വേഗം അറസ്റ്റ് ചെയ്യണമെന്നാണ് കത്തിലുള്ളത്. 
ഹൈക്കോടതി താക്കീത് രൂപത്തില്‍ പരാമര്‍ശം നടത്തിയതോടെ പൊലീസിന് അറസ്റ്റ് ഉള്‍പ്പെടെയുള്ള നടപടികള്‍ അനിവാര്യമായിരിക്കുകയാണ്. ഹൈക്കോടതി ജാമ്യം നിഷേധിച്ചിട്ടും അബ്ദുല്‍ ഗഫൂറിനെ അറസ്റ്റ് ചെയ്യാനുള്ള നീക്കം പൊലീസിന്റെ ഭാഗത്തുനിന്ന് ഉണ്ടായില്ല എന്നതാണ് ഏറ്റവും ഗൗരവമായിട്ടുള്ളത്. അബ്ദുല്‍ഗഫൂറിന് രാജ്യദ്രോഹപരമായ വകുപ്പുകള്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് കോടതിയെ സമീപിക്കാനുള്ള അവസരം പൊലീസ് ഒരുക്കികൊടുക്കുകയായിരുന്നുവെന്ന ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്. 
എക്‌സ്‌ചേഞ്ചുകള്‍ പ്രവര്‍ത്തിപ്പിക്കാന്‍ ബുദ്ധികേന്ദ്രങ്ങളായി പ്രവര്‍ത്തിച്ചവരില്‍ ഒരാളാണ് അബ്ദുല്‍ഗഫൂര്‍.  ഷബീര്‍, കൃഷ്ണപ്രസാദ് എന്നിവരാണ് മറ്റു രണ്ടുപേര്‍ അവരും ഒളിവിലാണ്. ഒളിവില്‍ കഴിയുന്നത്. ഇവരുടെ കൂട്ടാളിയായ മലപ്പുറം കാടാമ്പുഴ സ്വദേശി ഇബ്രാഹിം പുല്ലാട്ട് ബംഗ്ലാദേശ്, ചൈന, പാകിസ്താന്‍ എന്നീ രാജ്യങ്ങളിലെ പൗരന്മാരുമായി ബന്ധപ്പെട്ടതായി അന്വേഷണത്തില്‍ വ്യക്തമായിരുന്നു. ബംഗളുരുവിലെ സമാന്തര എക്‌സ്‌ചേഞ്ച് കേസില്‍ പിടിയിലായ ഇബ്രാഹിമിനെ കേരളത്തില്‍ എത്തിച്ച് ജയിലിലടക്കുകയായിരുന്നു. 
 സമാന്തര എക്‌സ്‌ചേഞ്ചില്‍ ജോലിക്കാരനായ കൊളത്തറ ശാരദാ മന്ദിരം ആഷിഖ് മന്‍സിലില്‍ ജുറൈസ്(24) മാത്രമാണ് കേസില്‍ പിടിയിലായിരുന്നത്. കസബ, മെഡിക്കല്‍ കോളജ്, നല്ലളം പൊലീസ് സ്റ്റേഷനുകളുടെ പരിധിയിലാണ് കേസുകളുള്ളത്. 
അന്താരാഷ്ട്ര കോളുകള്‍ കോള്‍ റൂട്ടിങ് ഡിവൈസിന്റെ സഹായത്തോടെ ലോക്കല്‍ കോളുകളാക്കി മാറ്റുന്ന രീതിയാണ് സമാന്തര എക്‌സ്‌ചേഞ്ചുകളില്‍ നടന്നിരുന്നത്. 
അബ്ദുല്‍ ഗഫൂറിന് പുറമെ എക്‌സ്‌ചേഞ്ച് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചത് ഇബ്രാഹിം ആയിരുന്നു. കോട്ടയ്ക്കല്‍ സ്വദേശി സലിം എന്നയാളും കോഴിക്കോട്ടെ എക്‌സ്‌ചേഞ്ചിന്റെ പ്രവര്‍ത്തനങ്ങളില്‍  പങ്കുവഹിച്ചതായി കണ്ടെത്തിയിരുന്നു. 
സമാന്തര എക്‌സ്‌ചേഞ്ചുകള്‍ക്ക് ആവശ്യമായ സിം കാര്‍ഡുകള്‍ ബംഗാള്‍, ഒഡീഷ, ഝാര്‍ഖണ്ഡ് എന്നിവിടങ്ങളില്‍ നിന്നുള്ളതായിരുന്നു. ഇതിനായി വ്യാജ ആധാര്‍ കാര്‍ഡുകള്‍ നിര്‍മിച്ചതായി പിടിയിലായ ജുറൈസ് മൊഴി നല്‍കിയിരുന്നു. ഇന്റര്‍നെറ്റ് സൗകര്യങ്ങള്‍ തീവ്രവാദത്തിനായി ഉപയോഗിക്കുന്നത് തടയുന്ന, ഐ.ടി ആക്ടിലെ 66 എഫ് വകുപ്പ് അനുസരിച്ചാണ് കേസെടുത്തിട്ടുള്ളത്. 

- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img
Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img

More Articles Like This

- Advertisement -spot_img