Thursday, June 19, 2025

സമാന്തര ടെലിഫോണ്‍ എക്‌സ്‌ചേഞ്ച്: സൂത്രധാരന്മാര്‍ ഇപ്പോഴും കാണാമറയത്ത്

Must Read

കോഴിക്കോട്: നഗരപരിധിയിലെ ഏഴ് കേന്ദ്രങ്ങളില്‍ സമാന്തര ടെലിഫോണ്‍ എക്‌സ്‌ചേഞ്ച് നടത്തിയ കേസില്‍ സൂത്രധാന്മാരെ പിടികൂടാന്‍ പൊലീസിന് ഇനിയും കഴിഞ്ഞില്ല. 2021 ജൂലൈ ഒന്നിനാണ് സമാന്തര എക്‌സ്‌ചേഞ്ചുകള്‍ പ്രവര്‍ത്തിക്കുന്ന വിവരം പുറത്തിറിയുന്നത്. എക്‌സ്‌ചേഞ്ചുകള്‍ പ്രവര്‍ത്തിപ്പിക്കാന്‍ ബുദ്ധികേന്ദ്രങ്ങളായി പ്രവര്‍ത്തിച്ച ഷബീര്‍, കൃഷ്ണപ്രസാദ്, അബ്ദുല്‍ഗഫൂര്‍ എന്നിവരാണ് ഒളിവില്‍ കഴിയുന്നത്. 
 സമാന്തര എക്‌സ്‌ചേഞ്ചില്‍ ജോലിക്കാരനായ കൊളത്തറ ശാരദാ മന്ദിരം ആഷിഖ് മന്‍സിലില്‍ ജുറൈസ്(24) മാത്രമാണ് കേസില്‍ പിടിയിലായിരുന്നത്. കസബ പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍ യശോദ ബില്‍ഡിംഗ്, കെ എം എ ബില്‍ഡിംഗ് പുതിയറ, ശ്രീനിവാസ ലോഡ്ജിന് സമീപമുള്ള ബില്‍ഡിംഗ്, മൂരിയാട്ടുള്ള അമന്‍ പ്ലൈവുഡ് സ്ഥിതി ചെയ്യുന്ന ബില്‍ഡിംഗ്, വി ആര്‍ എസ് കോംപ്ലക്‌സ് മാങ്കാവ് എന്നിവിടങ്ങളിലും നല്ലളം പോലീസ് പരിധിയില്‍ കുണ്ടായിത്തോട് സന്തോഷ് ബില്‍ഡിംഗ് എന്നിവിടങ്ങളിലാണ് സമാന്തര എക്‌സ്‌ചേഞ്ചുകള്‍ പ്രവര്‍ത്തിച്ചിരുന്നത്. ഇന്റലിജന്‍സ്, സൈബര്‍സെല്‍ വിദഗ്ധര്‍, സ്‌പെഷ്യല്‍ ബ്രാഞ്ച്, ബി.എസ്.എന്‍ എല്‍ തുടങ്ങിയ വിഭാഗങ്ങളുടെ നേതൃത്വത്തില്‍ പരിശോധന നടന്നിരുന്നു. ജൂലൈ മൂന്നിന് തന്നെ കേസ് ക്രൈംബ്രാഞ്ചിന് കൈമാറുകയുണ്ടായി. 
അന്താരാഷ്ട്ര കോളുകള്‍ കോള്‍ റൂട്ടിങ് ഡിവൈസിന്റെ സഹായത്തോടെ ലോക്കല്‍ കോളുകളാക്കി മാറ്റുന്ന രീതിയാണ് സമാന്തര എക്‌സ്‌ചേഞ്ചുകളില്‍ നടന്നിരുന്നത്. കുറഞ്ഞ നിരക്കില്‍ വിദേശത്തേക്ക് വിളിക്കാമെന്നതാണ് ഇത്തരം സമാന്തര എക്‌സ്‌ചേഞ്ചുകളുടെ ആകര്‍ഷണീയത. കുഴല്‍ ഫോണ്‍ എന്ന പേരില്‍ നേരത്തെ ഇത് പലയിടത്തും ഉണ്ടായിരുന്നുവെങ്കിലും മൊബൈല്‍ ഫോണ്‍ സാര്‍വത്രികമായതോടെ ഇതിന്റെ പ്രസക്തി നഷ്ടമാവുകയായിയരുന്നു. രഹസ്യസ്വഭാവം പുലര്‍ത്തുന്ന തീവ്രവാദ ഗ്രൂപ്പുകള്‍ ഇത് ഉപയോഗപ്പെടുത്തുന്നു എന്ന ആരോപണം ശക്തമാണ്. 
കോഴിക്കോട്ടെ എക്‌സ്‌ചേഞ്ചുകളില്‍ നിന്ന് 730 സിം കാര്‍ഡുകള്‍, സ്ലിം സ്ലോട്ടുകളുള്ള 26 ബോക്‌സുകള്‍, റൂട്ടറുകള്‍, ഇന്‍വര്‍ട്ടറുകള്‍ എന്നിവ കണ്ടെത്തിയിരുന്നു. 
ബംഗളുരുവില്‍ സമാന്തര എക്‌സ്‌ചേഞ്ച് നടത്തിയ കേസില്‍ പ്രതിയായ മലപ്പുറം സ്വദേശി പുല്ലാട്ടില്‍ ഇബ്രാഹിം കോഴിക്കോട്ടെ കേസിലും പ്രതിയാണ്. കോഴിക്കോട്ട് എക്‌സ്‌ചേഞ്ച് തുടങ്ങാനുള്ള സാമഗ്രികള്‍ ബംഗളുരുവില്‍ നിന്ന് വാങ്ങി നല്‍കിയത് ഇബ്രാഹിം ആണെന്ന് വ്യക്തമായിരുന്നു. എക്‌സ്‌ചേഞ്ച് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചത് ഇബ്രാഹിം ആയിരുന്നു. കോട്ടയ്ക്കല്‍ സ്വദേശി സലിം എന്നയാളും കോഴിക്കോട്ടെ എക്‌സ്‌ചേഞ്ചിന്റെ പ്രവര്‍ത്തനങ്ങളില്‍  പങ്കുവഹിച്ചതായി കണ്ടെത്തിയിരുന്നു. ഇയാളെ കോഴിക്കോട്ടെത്തിച്ച് തെളിവെടുക്കുകയുണ്ടായി. ഇബ്രാഹിമിന്റെ നേതൃത്വത്തില്‍ പെരിന്തല്‍മണ്ണ കേന്ദ്രീകരിച്ചും സമാന്തര എക്‌സ്‌ചേഞ്ച് പ്രവര്‍ത്തിച്ചിരുന്നതായി കണ്ടെത്തുകയുണ്ടായി. 
സമാന്തര എക്‌സ്‌ചേഞ്ചുകള്‍ക്ക് ആവശ്യമായ സിം കാര്‍ഡുകള്‍ ബംഗാള്‍, ഒഡീഷ, ഝാര്‍ഖണ്ഡ് എന്നിവിടങ്ങളില്‍ നിന്നുള്ളതായിരുന്നു. ഇതിനായി വ്യാജ ആധാര്‍ കാര്‍ഡുകള്‍ നിര്‍മിച്ചതായി പിടിയിലായ ജുറൈസ് മൊഴി നല്‍കിയിരുന്നു. ഇന്റര്‍നെറ്റ് സൗകര്യങ്ങള്‍ തീവ്രവാദത്തിനായി ഉപയോഗിക്കുന്നത് തടയുന്ന, ഐ.ടി ആക്ടിലെ 66 എഫ് വകുപ്പ് അനുസരിച്ചാണ് കേസെടുത്തിട്ടുള്ളത്. ഇത്തരത്തിലുള്ള പ്രഥമ വിവര റിപ്പോര്‍ട്ട് റദ്ദാക്കണമെന്ന് നാലാംപ്രതി അബ്ദുല്‍ഗഫൂര്‍ ഹൈക്കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു. ഈ സന്ദര്‍ഭത്തിലാണ് തീവ്രവാദ ബന്ധത്തിന്റെ സാധ്യത പൊലീസ് കോടതിയെ അറിയിച്ചത്. സമാന്തര എക്‌സ്‌ചേഞ്ച് രാജ്യസുരക്ഷക്ക് ഭീഷണിയാണെന്നും പൊലീസ് വ്യക്തമാക്കിയിരുന്നു. റെയില്‍വേ എസ്.പി ചൈത്ര തെരേസ ജോണിന്റെ നേതൃത്വത്തിലാണ് ഇപ്പോള്‍ അന്വേഷണം നടക്കുന്നത്. 

- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img
Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img

More Articles Like This

- Advertisement -spot_img