ന്യൂഡല്‍ഹി: വിവാദ കാര്‍ഷിക ബില്ലുകള്‍ നിയമപരമായി പിന്‍വലിക്കും വരെ സമരം തുടരാന്‍ കര്‍ഷക സംഘടനകള്‍ തീരുമാനിച്ചു. സംയുക്ത കിസാന്‍ മോര്‍ച്ചയുടെ നേതൃത്വത്തില്‍ സിംഘു അതിര്‍ത്തിയില്‍ ചേര്‍ന്ന കോര്‍ കമ്മിറ്റി യോഗമാണ് സമരം തുടരാനും സര്‍ക്കാരുമായി ചര്‍ച്ചകള്‍ നടത്താനും തീരുമാനിച്ചത്.
കാബിനറ്റില്‍ പോലും ചര്‍ച്ച ചെയ്യാതെയാണ് പ്രധാനമന്ത്രി കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കുമെന്ന് വാദ്ഗാനം ചെയ്തത്. പാര്‍ലമെന്റില്‍ നിയമം റദ്ദാക്കുന്നതിനുള്ള നടപടി സ്വീകരിക്കണം. ഇതിനുള്ള സാങ്കേതിക നടപടികള്‍ ഉടന്‍ പുര്‍ത്തിയാക്കണം. തങ്ങളുടെ ആവശ്യങ്ങള്‍ നിയമപരമായി പൂര്‍ത്തിയാക്കിയാല്‍ മാത്രമെ സമരത്തില്‍ നിന്ന് പിന്‍മാറുകയുള്ളൂവെന്നും സംയുക്ത കിസാന്‍ മോര്‍ച്ച ഭാരവാഹികള്‍ പറഞ്ഞു. നിയമം പിന്‍വലിക്കുമെന്ന് പ്രധാനമന്ത്രി പ്രഖ്യാപിച്ചെങ്കിലും താങ്ങുവിലയുടെ കാര്യത്തില്‍ ഉറപ്പ് ലഭിച്ചിട്ടില്ല. ഇക്കാര്യത്തില്‍ വ്യക്തത വരുത്തേണ്ടതുണ്ട്. ഇതോടൊപ്പം സമരം ചെയ്ത കര്‍ഷകര്‍ക്കെതിരായ കേസുകള്‍ പിന്‍വലിക്കണമെന്നും സമരത്തിനിടെ മരണപ്പെട്ടവരുടെ കുടുംബത്തിന് ധനസഹായം നല്‍കണമെന്നും സംയുക്ത കര്‍ഷക മോര്‍ച്ച ആവശ്യപ്പെട്ടു.
നിയമങ്ങള്‍ റദ്ദാക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തെ സ്വാഗതം ചെയ്യുന്നതോടൊപ്പം സര്‍ക്കാരുമായി കൂടുതല്‍ ചര്‍ച്ചകള്‍ക്ക് സന്നദ്ധമാണെന്നും സംയുക്ത കിസാന്‍ മോര്‍ച്ച നേതാക്കള്‍ പറഞ്ഞു. അതേസമയം, സമരത്തിന്റെ ഭാഗമായി ട്രാക്ടര്‍ റാലി അടക്കം മുന്‍കൂട്ടി നിശ്ചയിച്ച പ്രകാരം സമരം നടത്താനും കര്‍ഷക സംഘടനകള്‍ തീരുമാനിച്ചു.
സംയുക്ത കിസാന്‍ മോര്‍ച്ചയുടെ നിര്‍ണായക യോഗം നാളെ ചേരും. കൂടുതല്‍ കാര്യങ്ങള്‍ ഈ യോഗത്തില്‍ തീരുമാനിക്കാണ് സാദ്ധ്യത. താങ്ങുവില സംബന്ധിച്ച്സ നിയമപരമായ ഉറപ്പ് ലഭിച്ചാല്‍ മാത്രം സമരം പിന്‍വലിക്കുന്നതിനെ കുറിച്ച ആലോചിക്കാമെന്ന നിലപാടിലാണ് കര്‍ഷക സംഘടനകള്‍. അതുവരെ ദില്ലി അതിര്‍ത്തിയില്‍ റോഡ് ഉപരോധിച്ചുള്ള സമരം തുടരാനും നവംബര്‍ 22 ന് ലക്നൗവില്‍ മഹാപഞ്ചായത്തും നവംബര്‍ 26 ലെ ഒന്നാം വാര്‍ഷികത്തില്‍ വലിയ സമരക്കൂട്ടായ്മയും നടത്തും.
ഈ മാസം അവസാനം ചേരുന്ന പാര്‍ലമെന്റിന്റെ ശൈത്യകാല സമ്മേളനത്തില്‍ നിയമങ്ങള്‍ പിന്‍വലിക്കാനുള്ള നടപടികള്‍ പൂര്‍ത്തിയാക്കാനാണ് കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനം. താങ്ങുവിലയടക്കമുള്ള കാര്യങ്ങള്‍ പരിശോധിക്കാന്‍ പ്രത്യേക സമിതി രൂപീകരിക്കും. കേന്ദ്രസര്‍ക്കാര്‍ പ്രതിനിധികളും, കാര്‍ഷിക മേഖലയില്‍ നിന്നുള്ള വിദഗ്ധരരും കര്‍ഷകരുടെ പ്രതിനിധികളും ഈ സമിതിയില്‍ അംഗങ്ങളാകും.