പ്രത്യേക ലേഖകന്‍
കോഴിക്കോട്: 2021 ലെ മികച്ച ചലച്ചിത്രലേഖനത്തിനും ഗ്രന്ഥത്തിനും അവാര്‍ഡ് നല്‍കിയതില്‍ മാനദണ്ഡങ്ങളും നിലവാരവും പാലിച്ചില്ലെന്നും മികച്ച അക്കാദമിക് ഗ്രന്ഥങ്ങളെ മനപ്പൂര്‍വം മാറ്റി നിര്‍ത്തുന്നതിനു വേണ്ടി ഗ്രന്ഥകാരന്‍ മൗലികമായി എഴുതാത്ത പുസ്തകത്തിന് ജൂറി അവാര്‍ഡ് നിശ്ചയിച്ചു എന്നുമാണ് ആക്ഷേപം.മികച്ച ഗ്രന്ഥത്തിന് നല്‍കുന്ന അവാര്‍ഡ് പട്ടണം റഷീദ് എഴുതിയ ചമയത്തിനാണ് നല്‍കിയത്. എന്നാല്‍ ഇത് ഗ്രന്ഥകാരന്റെ രചനയല്ലെന്നും താന്‍ പറഞ്ഞു കൊടുക്കുക മാത്രമാണ് ചെയ്തതെന്നും തിലക് രാജ് മൂവാറ്റുപുഴ തന്നോടൊപ്പം സഞ്ചരിച്ചാണ് ഈ ഗ്രന്ഥം എഴുതിയത് എന്നും അദ്ദേഹം തന്നെ ആമുഖത്തില്‍ പറയുന്നുണ്ട്. നിഷ അനില്‍കുമാര്‍ എന്നൊരു പേരും ഈ ഗ്രന്ഥരചനാ സഹായി എന്ന നിലക്ക് കേള്‍ക്കുന്നുണ്ട്.
സത്യവാങ്മൂലത്തിനോടൊപ്പം സമര്‍പ്പിക്കേണ്ട സാക്ഷ്യപത്രത്തില്‍ ഗ്രന്ഥകാരന്‍/ ലേഖകന്‍ തന്നെ എഴുതിയ മൗലികമായ കൃതിയായിരിക്കണം മുമ്പ് പ്രസിദ്ധീകരിച്ചതോ അവാര്‍ഡിന് പരിഗണിച്ചതോ ആയതായിരിക്കരുത് എന്നൊക്കെ സ്വയം സാക്ഷ്യപ്പെടുത്തുകയും നോട്ടറി അറ്റസ്റ്റ് ചെയ്യുകയും ചെയ്തശേഷമാണ് അവാര്‍ഡുകള്‍ക്ക് സമര്‍പ്പിക്കുന്നത്. എന്നാല്‍ സത്യവാങ്മൂലത്തിനു പകരം കള്ളവാങ്മൂലം സ്വീകരിച്ചത് പോലെയാണ് ഈ വര്‍ഷത്തെ അവാര്‍ഡുകള്‍ നല്‍കിയത്. ജൂറി അംഗങ്ങളെ കുറിച്ചും ആക്ഷേപമുണ്ട്. സര്‍വകലാശാല അധ്യാപകനും മുമ്പ് മികച്ച ലേഖനത്തിനും ഗ്രന്ഥത്തിനും അവാര്‍ഡ് ലഭിച്ച വ്യക്തിയുമായ ഒരംഗം മുമ്പ് അവാര്‍ഡ് ലഭിച്ച ലേഖനം അടുത്ത വര്‍ഷം പുസ്തകത്തില്‍ ഉള്‍പ്പെടുത്തി വീണ്ടും അവാര്‍ഡ് ‘സംഘടിപ്പിച്ചു’ എന്ന ആക്ഷേപത്തിന് വിധേയമായ വ്യക്തിയാണ്. ആ വര്‍ഷം ജൂറി ചെയര്‍മാനായിരുന്ന കെ ജയകുമാറിനോട് ഇക്കാര്യം മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചപ്പോള്‍ ഞാന്‍ എന്റെ മുമ്പിലുള്ള സത്യവാങ്മൂലം പരിശോധിച്ചാല്‍ മതിയെന്നും ഇക്കാര്യത്തിലെ വസ്തുതകള്‍ തിരക്കേണ്ടതും മറ്റും അക്കാദമിയും സത്യവാങ്മൂലം നല്‍കിയവരും ആണെന്നായിരുന്നു പറഞ്ഞത്. എന്നാല്‍ ഇക്കാര്യത്തെ കുറിച്ച് ഇതുവരെ ഒരക്ഷരവും വിശദീകരണം നല്‍കിയില്ല എന്നുമാത്രമല്ല ആരോപണവിധേയനായ വ്യക്തിയെ ജൂറിയാക്കി നിയമിക്കുകയാണ് അക്കാദമി ചെയ്തത്.
ഹൈന്ദവ പുനരുത്ഥാനം മലയാള സിനിമയില്‍ ഉറപ്പിച്ച സര്‍വോപരി വലതുപക്ഷ സവര്‍ണ മനോഭാവക്കാരനായ അക്കാദമി ചെയര്‍മാന്‍ രഞ്ജിത്തിന്റെ സിനിമകളെ വിമര്‍ശിക്കുന്നവരെ മാറ്റിനിര്‍ത്തുകയാണെന്നും ആക്ഷേപമുണ്ട്. പൊതുസമൂഹത്തില്‍ ലിംഗരാഷ്ട്രീയവും ഫാഷിസ്റ്റ് വിരുദ്ധതയും ഇടക്കിടക്ക് ആവര്‍ത്തിക്കുന്ന ഇത്തരക്കാര്‍ ചെയര്‍മാന്റെ കോഴിക്കോട്ടെ കോക്കസ് വഴി അക്കാദമിയുടെ ജൂറിയായി കയറിപ്പറ്റിയവരാണെന്നാണ് പൊതു സംസാരം. ഈ വര്‍ഷത്തെ സിനിമാ ലേഖനത്തിന് നിലവാരമില്ലെന്നും ഇതുവരെ സംസ്‌കാര പഠനകാഴ്ചപ്പാടില്‍നിന്ന് നിരൂപകര്‍ പറയാത്ത ഒരു കാര്യവും അതിലില്ലെന്നും ലേഖനം പങ്കു വെച്ച് കൊണ്ട് ഫെയ്‌സ് ബുക്കില്‍ ആക്ഷേപം വന്നിട്ടുണ്ട്. ഡി സി ബുക്ക്സ് അടക്കം പുറത്തിറക്കിയ നാല്പതോളം ഗ്രന്ഥങ്ങള്‍ അയച്ചു കിട്ടിയതില്‍ ഒന്നിനും നിലവാരമില്ലെന്നാണ് ജൂറി പറഞ്ഞത്. ജൂറി പരാമര്‍ശത്തിനും പരിഗണിച്ചത് സ്മരണാഗ്രന്ഥവും ജൂറി മെമ്പറുടെ സഹപ്രവര്‍ത്തക ഭാര്യയുടെ നിലവാരമില്ലാത്ത അക്കാദമിക് ഗ്രന്ഥത്തിനുമാണെന്നാണ് മറ്റൊരു ആക്ഷേപം.