മംഗളുരു: ബോർഡിൽ ഹിജാബിനെതിരെ മോശം കാര്യങ്ങൾ എഴുതി എന്ന ആരോപണം നേരിടുന്ന ബംഗളൂരു ചന്ദ്ര ലേഔട്ട് വിദ്യാസാഗർ ഇംഗ്ലീഷ് പബ്ലിക് സ്കൂൾ കണക്ക് അദ്ധ്യാപിക ശശികല ജോലി രാജിവെച്ചു.ആരോഗ്യപരമായ കാരണങ്ങളാൽ എന്നാണ് രാജിക്കത്തിലുള്ളത്. ഇവരെ ശനിയാഴ്ച സർവ്വീസിൽ നിന്ന് അന്വഷണ വിധേയമായി സസ്പെന്റ് ചെയ്തിരുന്നു.
“കെഎൽഎസ്”എന്നാണ് അദ്ധ്യാപിക ബോർഡിൽ എഴുതിയത്.ഇത് വിദ്യാർത്ഥികളും രക്ഷിതാക്കളും വ്യാഖ്യാനിച്ച് പ്രതിഷേധിക്കുകയായിരുന്നു.ഏഴാം ക്ലാസ് വിദ്യാർത്ഥിനികളോട് ഹിജാബ് അഴിക്കാൻ ആവശ്യപ്പെട്ടതിനെത്തുടർന്നുണ്ടായ അസ്വാരസ്യ പശ്ചാത്തലത്തിലായിരുന്നു ശശികല ടീച്ചറുടെ എഴുത്ത് വിവാദമായത്.ടീച്ചർ പ്രത്യേക മതവിഭാഗം വിദ്യാർത്ഥികളെ രണ്ടാംതരക്കാരായി കാണുന്നു എന്ന ആക്ഷേപം നേരത്തെയുണ്ട്.ഈ സാഹചര്യത്തിലാണ് അവർ ഹിജാബ് നിന്ദയാണ് ഉന്നമിട്ടതെന്ന പരാതി ഉയർന്നത്.
അതേസമയം തനിക്കെതിരായ ആരോപണങ്ങൾ ശശികല ടീച്ചർ നിഷേധിച്ചു.ഈ അദ്ധ്യാപിക സിവിൽ സർവ്വീസ് അഭിലഷിക്കുന്ന നല്ല വിവരമുള്ള വ്യക്തിയാണെന്ന് സ്കൂൾ പ്രിൻസിപ്പൽ ശിവകുമാർ പറഞ്ഞു.”കീപ് ലേണിംഗ് സൈലന്റ്ലി”എന്നതിന്റെ ചുരുക്കമാണ് അവർ എഴുതിയതെന്നും അദ്ദേഹം വ്യാഖ്യാനിച്ചു.ശശികല നല്ല അദ്ധ്യാപികയാണെന്ന് ബംഗളൂരു സൗത്ത് ജില്ല വിദ്യാഭ്യാസ ഉപഡയറക്ടർ ബൈലഞ്ജനപ്പ അഭിപ്രായപ്പെട്ടു.ആരോഗ്യപ്രശ്നങ്ങളും സ്കൂളിൽ തുടരാൻ കഴിയാത്ത അവസ്ഥയും ഉണ്ടെന്ന് ശശികല അറിയിച്ചതായി അവരുടെ രാജിക്ക് മുമ്പേ പ്രിൻസിപ്പൽ തന്നോട് പറഞ്ഞിരുന്നതായും അദ്ദേഹം വെളിപ്പെടുത്തി.