Wednesday, June 18, 2025

ശമ്പളമില്ലാതെ കെ.എസ്.ആര്‍.ടി.സി മാറുന്ന വര്‍ഗസമീപനങ്ങള്‍

Must Read

പ്രമോദ് പുഴങ്കര

തൊഴിലാളിവര്‍ഗ രാഷ്ട്രീയത്തിന്റെ പേരില്‍ ആണയിടുന്ന രണ്ടു കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ ഭരിക്കുന്നൊരു സംസ്ഥാനത്ത് കാല്‍ലക്ഷത്തോളം തൊഴിലാളികള്‍ക്ക് രണ്ടു മാസമായി ചെയ്ത ജോലിക്ക് ശമ്പളമില്ല. പൊതുമേഖലയെയും പൊതുഗതാഗത സംവിധാനത്തെയും സംരക്ഷിക്കേണ്ടതിന്റെ രാഷ്ട്രീയമൊക്കെ യാതൊരു ആത്മാര്‍ത്ഥതയുമില്ലാതെ പറയുകയാണിവര്‍ എന്ന് വ്യക്തമാക്കുന്ന തരത്തിലാണ് ഈ പ്രശ്നത്തെ സര്‍ക്കാര്‍ മാത്രമല്ല ഭരണകക്ഷികളായ കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളും സമീപിക്കുന്നത്.

ചെയ്ത ജോലിക്ക് ശമ്പളം കിട്ടാന്‍ ഓണക്കാലത്ത് ഒരു പൊതുമേഖലാ ഗതാഗത സ്ഥാപനത്തിലെ ജീവനക്കാരും കുടുംബങ്ങളും എന്തുചെയ്യണമെന്ന് അമ്പരന്ന് നില്‍ക്കുന്നത് ഒരു ഇടതുപക്ഷ മുന്നണി സര്‍ക്കാരിന്റെ ഭരണത്തിലാണ് എന്നത് കേരളത്തിലെ കമ്മ്യൂണിസ്റ്റുപാര്‍ട്ടിയുടെ നാനാവിധ അനുയായിവൃന്ദത്തിന്റെ ഉള്ളിനെ ചുട്ടുപൊള്ളിക്കുന്നില്ല എന്നതാണ് ഈ രാഷ്ട്രീയമാറ്റത്തിന്റെ ഭയാനകമായ കാഴ്ച.

തൊഴിലാളി ഐക്യത്തിന്റെ മുദ്രാവാക്യങ്ങള്‍ കേരളത്തിലെ ഏതെങ്കിലും സര്‍ക്കാര്‍ ജീവനക്കാരുടെയും പൊതുമേഖലാ തൊഴിലാളികളുടെയും സംഘടനയില്‍ നിന്നും -വിശിഷ്യാ ഇടതുപക്ഷ സംഘടനകളില്‍ നിന്ന്-ഉയര്ന്നുണ്ടോ എന്ന് നോക്കിയോ? ശാന്തവും നിശബ്ദവുമാണ് അവിടം. ഓണത്തിനെന്തോ കുറച്ചുകൂടി കാശ് കൂട്ടിനല്‍കിയ സര്‍ക്കാരിനെ അഭിവാദ്യം ചെയ്തുകൊണ്ട് സംസ്ഥാനത്തെ ഗസറ്റഡ് ഓഫീസര്‍മാര്‍ പ്രകടനം നടത്തുന്നുണ്ടെന്ന വാര്‍ത്ത ദേശാഭിമാനിയില്‍ കണ്ടു. കേരളത്തിലെ ഗസറ്റഡ് ഓഫീസര്‍മാര്‍ തങ്ങള്‍ക്ക് കിട്ടുന്ന വളരെ തുച്ഛമായ ശമ്പളംകൊണ്ട് എങ്ങനെ ഓണമാഘോഷിക്കുമെന്നാലോചിച്ച് മക്കളെയും ചേര്‍ത്തുപിടിച്ചു കരയുമ്പോള്‍ അവര്‍ക്ക് ഓണാശ്വാസം നല്‍കിയ സര്‍ക്കാരിന് അഭിവാദ്യങ്ങള്‍ അര്‍പ്പിക്കേണ്ടതുതന്നെ!

കഴിഞ്ഞ ആറുവര്‍ഷമായി കേരളത്തിലെ പൊതുമേഖലാ ഗതാഗത സംവിധാനത്തെ എങ്ങനെയാണ് ശരിയാക്കുക എന്നുള്ളതിന് ഒരു പരിപാടിപോലും തയ്യാറാക്കാന്‍ ഇടതുമുന്നണി തയ്യാറായിട്ടില്ല. ഇടതുമുന്നണിക്കൊപ്പമുള്ള തൊഴിലാളി സംഘടനകളുടെ നേതൃത്വം അവസരവാദപരമായ രാഷ്ട്രീയനേട്ടങ്ങള്‍ക്കും പദവികള്‍ക്കുമായി തൊഴിലാളി വര്‍ഗത്തിന്റെ രാഷ്ട്രീയാവശ്യങ്ങളെ ഒറ്റുകൊടുക്കുകയായിരുന്നു. വഖഫ് നിയമനം പി എസ് സിക്ക് വിട്ടത് റദ്ദാക്കാനും പാഠ്യപദ്ധതി പരിഷ്‌ക്കരണത്തില്‍ ആധുനിക വിദ്യാഭ്യാസത്തിന്റെ ജനാധിപത്യലോകവുമായി യാതൊരു ബന്ധവുമില്ലാത്ത സമസ്തയുടെ യാഥാസ്ഥിതിക പുരോഹിത നേതൃത്വത്തിന്റെ ആവശ്യങ്ങള്‍ പരിഗണിക്കാനും കാണിക്കുന്ന കൗശലം കെ.എസ്.ആര്‍.ടി.സി ജീവനക്കാര്‍ക്ക് നേരെ വേണ്ടെന്ന് തോന്നാന്‍ മുഖ്യമന്ത്രിയേയും പാര്‍ട്ടിയെയും പ്രേരിപ്പിക്കുന്ന ഘടകം തൊഴിലാളി വര്‍ഗ്ഗരാഷ്ട്രീയത്തിനു കേരളത്തില്‍ വോട്ടുബാങ്കില്ല എന്നതാകും.

ഐക്യദാര്‍ഢ്യ പ്രകടനമോ കെ.എസ്.ആര്‍.ടി.സിയെ നിലനിര്‍ത്താനും രക്ഷപ്പെടുത്താനും അതിലെ തൊഴിലാളികളുടെ വേതനം ശരിയായ സമയത്തു നല്‍കാനും സര്‍ക്കാര്‍ ഇടപെടുകതന്നെ വേണം എന്നാവശ്യപ്പെട്ട് ഒരു ദിവസത്തെ ഐക്യദാര്‍ഢ്യ പണിമുടക്കോ നമുക്ക് കാണാന്‍ കഴിയുന്നില്ല. കമ്മ്യൂണിസ്റ്റ് പാര്‍ടി നേതൃത്വത്തിലും തൊഴിലാളി സംഘടനകളിലേക്ക് നിയുക്തരാകുന്ന പാര്‍ടി നേതാക്കളിലും തൊഴിലാളിവര്‍ഗത്തില് നിന്നുള്ളവര്‍ അതിന്യൂനപക്ഷമായി മാറിയതിന്റെ പരിണതി കൂടിയാണിത്. ജീവിക്കാന്‍ വേണ്ടി ഒരു പ്ലാവിലപോലും കുനിഞ്ഞെടുക്കാത്ത മനുഷ്യര്‍ വിദ്യാഭ്യാസക്കാലയളവിനു ശേഷം നേതാക്കളായി, മുഴുവന്‍സമയ നേതാക്കളായി ശിഷ്ടജീവിതം ജനത്തിന്റെ ചെലവില്‍ കഴിയുന്നതിനെയാണ് നമ്മളിപ്പോള്‍ രാഷ്ട്രീയനേതൃത്വം എന്ന് വിളിക്കുന്നത്. തൊഴിലാളിവര്‍ഗ്ഗരാഷ്ട്രീയം മുഴുവന്‍സമയം പറയാന്‍ വീട്ടുകാരെ (മിക്കപ്പോഴും ഭാര്യമാരെ-അങ്ങനെയാണ് സ്ത്രീവിമോചന രാഷ്ട്രീയം നടപ്പാക്കുന്നത്) ആരെയെങ്കിലും സര്‍ക്കാര്‍/സഹകരണ ലാവണങ്ങളില്‍ കയറ്റുകകൂടി ചെയ്താല്‍ അല്ലലില്ലാത്ത വിപ്ലവരാഷ്ട്രീയത്തിന്റെ ഭാവി നളപാകത്തില്‍ തയ്യാര്‍. തൊഴിലാളിവര്‍ഗം ചെയ്ത തൊഴിലിന്റെ കൂലിയെക്കുറിച്ച് പറയുമ്പോള്‍ തൊഴില്‍ സമയം എട്ടു മണിക്കൂറില്‍ നിന്നും 12 മണിക്കൂറാക്കുകയാണ് ‘പ്രായോഗികത’ എന്നുപദേശിക്കുന്നതും ഇവര്‍ത്തന്നെ.

എന്തുകൊണ്ടാണ കെ.എസ്.ആര്‍.ടി.സി തൊഴിലാളികള്‍ക്ക് വേണ്ടി കേരളത്തിലെ സര്‍ക്കാര്‍ ജീവനക്കാര്‍ പണിമുടക്കുകയോ സമരവുമായി തെരുവിലിറങ്ങുകയോ ചെയ്യാത്തത്? കമ്മ്യൂണിസ്റ്റ് പാര്‍ടി പോലും അതൊരു വലിയ പ്രശ്നമായി കാണാത്തത് ? യൂസഫലി പുതിയ ഹെലികോപ്റ്റര്‍ വാങ്ങിയെന്ന വാര്‍ത്തയ്ക്കുള്ള പ്രാധാന്യം പോലും കെ.എസ്.ആര്‍.ടി.സിയുടെയും തൊഴിലാളികളുടെയും പ്രതിസന്ധിക്ക് പാര്‍ട്ടി പത്രം നല്‍കാത്തത്? എന്തുകൊണ്ടാണ് പിണറായി വിജയന്‍ കരീമെന്നൊരു സാധാരണക്കാരനെ സല്യൂട്ട് ചെയ്യുന്ന ദൃശ്യം ആശ്രിതവത്സലനായ കാരണഭൂതന്‍ എന്ന മട്ടില്‍ ആഘോഷിക്കുന്ന സൈബര്‍ പ്രചാരകര്‍ക്ക് ആയിരക്കണക്കിന് തൊഴിലാളികള്‍ക്ക് കൂലി കിട്ടാത്തത് ഒരു പ്രശ്നമല്ലാത്തത്?

അതിന്റെ കാരണം കെ.എസ്.ആര്‍.ടി.സി
യിലേത് ഒരു തൊഴിലാളി പ്രശ്നമാണ് എന്നതാണ്. അത് അടിസ്ഥാനപരമായി വര്‍ഗ്ഗരാഷ്ട്രീയമാണ് എന്നതാണ്. കെ.എസ്.ആര്‍.ടി.സി ഒരു പൊതുമേഖലാ സ്ഥാപനമാണ് എന്നതാണ്. അതിന്റെ ഗുണഭോക്താക്കള്‍ സാധാരണക്കാരായ ജനങ്ങളാണ് എന്നതാണ്. തൊഴിലാളിവര്‍ഗ രാഷ്ട്രീയത്തിന്റെ ഭാഷയും നേതൃത്വവും ഇല്ലാതാകുന്ന രാഷ്ട്രീയനേതൃത്വമാണ് കേരളത്തത്തിലെ ഇടതുപക്ഷത്തിലുള്ളത് എന്നതുകൊണ്ടാണ്.

കേരളത്തില്‍ ഉയര്‍ന്നുവന്ന ഈ ‘പുത്തന്‍ വര്‍ഗം’ തൊഴിലാളിവര്‍ഗ രാഷ്ട്രീയം ഉള്‍ക്കൊള്ളുന്നില്ല. സാമാന്യമായ വെല്‍ഫെയര്‍ പൊളിറ്റിക്സ് പലപ്പോഴും ഒരു പൊപ്പുലിസ്റ്റ് സമീപനം എന്ന രീതിയില്‍ എടുക്കുന്നുണ്ടായിരിക്കും. ഒരു തെരഞ്ഞെടുപ്പ് വരുമ്പോള്‍ തീവ്ര വലതുപക്ഷവും മതയാഥാസ്ഥിതികതയുടെ പിന്തിരിപ്പന്മാരുമായുള്ള പൊരുത്തം നോക്കലില്‍ ഇവരെ ജനം തെരഞ്ഞെടുക്കേണ്ട അവസ്ഥയുമുണ്ടാകും. എന്നാല്‍ അതൊന്നും സ്വകാര്യ മൂലധനശക്തികള്‍ക്കും കോര്‍പ്പറേറ്റുകള്‍ക്കുമൊപ്പമുള്ള ‘വികസന’ത്തിന്റെ ജനവിരുദ്ധതയില്‍ നിന്നും തൊഴിലാളിവര്‍ഗ വിരുദ്ധതയില്‍ നിന്നും അവരെ മാറ്റിനിര്‍ത്തുന്നില്ല.

രാഷ്ട്രീയ നേതൃത്വവും സര്‍ക്കാര്‍ ഉദ്യോഗസ്ഥരിലെ ഉയര്‍ന്ന വരുമാനക്കാരും ധനികവ്യാപാരികളും അതിധനികരും ഉയര്‍ന്ന ഇടത്തരക്കാരും അടങ്ങുന്ന ഈ ‘പുത്തന്‍ വര്‍ഗ്ഗത്തിന്’ യാതൊരു താത്പര്യവുമില്ലാത്ത കാര്യമാണ് തൊഴിലാളികളുടെ കൂലി. കെ.എസ്.ആര്‍.ടി.സി ജീവനക്കാര്‍ക്ക് ശമ്പളം കിട്ടിയില്ല എന്ന് പറയുമ്പോള്‍ അത് പണ്ട് നിര്‍ത്താതെ പോയൊരു കെ.എസ്.ആര്‍.ടി.സി ബസുമായി ബന്ധപ്പെടുത്തി മാത്രം പറയുന്നൊരു ലാഘവത്വത്തിലേക്ക് അവര്‍ മാത്രമല്ല ജനങ്ങളെയും എത്തിക്കാനുള്ള പണിയെടുക്കുന്നവരാണവര്‍. അവരുടെ കയ്യിലാണ് കേരളത്തിലെ സംഘടനാ സംവിധാനങ്ങള്‍. അതുകൊണ്ടാണ് കാല്‍ ലക്ഷം പൊതുമേഖലാ തൊഴിലാളികള്‍ക്ക് ശമ്പളം കിട്ടാതെയിരിക്കുമ്പോള്‍ എന്താണ് നിങ്ങള്‍ ഇത്രയും കാലം ചെയ്തത് എന്നൊരു ഇടതു സര്‍ക്കാരിനോട് വിരല്‍ചൂണ്ടി ചോദിക്കാന്‍ ആളില്ലാതെ പോകുന്നത്.

കേരളത്തിലെ പൊതുമേഖലാ ഗതാഗത സംവിധാനവും അതിലെ തൊഴിലാളികളും അതിക്രൂരമായ ഭരണകൂട അവഗണനയ്ക്ക് വിധേയമാകുമ്പോള്‍ ഒരു പന്തംകൊളുത്തി പ്രകടനം പോലും നടത്താന്‍ തയ്യാറാകാഞ്ഞ ജീവനക്കാരുടെയും/തൊഴിലാളികളുടെയും ഓരോ സംഘടനയും തൊഴിലാളിവര്‍ഗത്തിന്റെ രാഷ്ട്രീയാവകാശങ്ങള്‍ക്കേല്‍പ്പിച്ച ആഘാതം കേരളത്തിലെ തൊഴിലാളിവര്‍ഗ്ഗവും സാധാരണക്കാരായ അദ്ധ്വാനിച്ചു ജീവിക്കുന്ന മനുഷ്യരും മറക്കാതിരിക്കട്ടെ.

- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img
Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img

More Articles Like This

- Advertisement -spot_img