നിലമ്പൂര്‍: മൈസൂരുവിലെ പാരമ്പര്യവൈദ്യന്‍ ഷാബാ ഷെരീഫിനെ കൊലപ്പെടുത്തിയ കേസില്‍ അന്വേഷണസംഘം കസ്റ്റഡിയില്‍ വാങ്ങിയ പ്രതി ബത്തേരി കൈപ്പഞ്ചേരി തങ്ങളകത്ത് നൗഷാദിനെ സംഭവസ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തി. പ്രധാന പ്രതി ഷൈബിന് അഷ്റഫിന്റെ മുക്കട്ടയിലെ വീട്ടിലായിരുന്നു തെളിവെടുപ്പ്.
കൊലപാതകവിവരം ആദ്യം പോലീസിനോടു പറഞ്ഞത് നൗഷാദാണ്. ഇതേത്തുടര്‍ന്നാണ് പിടിയിലായ നാലു പ്രതികളില്‍ നൗഷാദിനെ മാത്രം പോലീസ് കസ്റ്റഡിയില്‍ വാങ്ങിയതും തെളിവെടുപ്പിനെത്തിച്ചതും.വെള്ളിയാഴ്ച രാവിലെ പതിനൊന്നരയോടെ തുടങ്ങി 2.45നാണ് തീര്‍ന്നത്. ഫൊറന്‍സിക് വിദഗ്ധര്‍, വിരലടയാളവിദഗ്ധര്‍, ഡോഗ് സ്ക്വാഡ് എന്നിവരുടെ സാന്നിധ്യവുമുണ്ടായിരുന്നു.
ഷാബാ ഷെരീഫിനെ താമസിപ്പിച്ചിരുന്ന മുറിയിലും വീടിന്റെ മറ്റു ഭാഗങ്ങളിലും ഏറെനേരം പരിശോധനയുണ്ടായി. വിരലടയാളം ശേഖരിച്ചിട്ടുണ്ട്. ഷാബായെ കൊന്ന് കഷണങ്ങളാക്കിയത് വീട്ടിനകത്തുവെച്ചാണെന്നു സംശയിക്കുന്നതിനാല്‍ രക്തത്തിന്റെ അംശം കണ്ടെത്താന്‍ കുളിമുറിയില്‍നിന്ന് വെള്ളം പുറത്തേക്കൊഴുകുന്ന പൈപ്പ് പൊട്ടിച്ചും സമീപത്തെ മണ്ണെടുത്തും പരിശോധന നടത്തി. പുറത്ത് തറയിലെ ടൈല്‍സ് പൊട്ടിച്ചെടുത്ത മണ്ണും ടൈലിന്റെ അവശിഷ്ടങ്ങളും ശേഖരിച്ചിട്ടുണ്ട്. കുളിമുറി നവീകരിച്ചപ്പോള്‍ പുറത്തുകളഞ്ഞ ടൈലിന്റെ ഭാഗങ്ങള്‍ റോഡിന് എതിര്‍വശത്തുനിന്ന് പോലീസ് സംഘം ശേഖരിച്ചു. ഇവ ശാസ്ത്രീയപരിശോധനയ്ക്ക് വിധേയമാക്കും.
പ്രധാന പ്രതി ഷൈബിന് അഷ്റഫിന്റെ ഭാര്യയെ ചോദ്യംചെയ്തതില്‍നിന്ന് കൊലപാതകവുമായി ബന്ധപ്പെട്ട നിര്‍ണായക വിവരങ്ങള്‍ പോലീസിനു ലഭിച്ചതായാണ് സൂചന.ഷാബാ ഷെരീഫ് കൊല്ലപ്പെടുന്ന ദിവസം മുക്കട്ടയിലെ വീട്ടില്‍ ഉണ്ടായിരുന്നതായും ഷാബാ ഷെരീഫിനെ ചങ്ങലയില്‍ ബന്ധിപ്പിച്ചതു കണ്ടതായും ഇവര്‍ മൊഴിനല്‍കിയതായി അറിയുന്നു. ഇവരെയും പ്രതി ചേര്‍ത്തേക്കും.
ഡിവൈ.എസ്.പി. സാജു കെ. എബ്രാഹം, ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി. കെ.എം. ബിജു, നിലമ്പൂര്‍ ഇന്‍സ്പെക്ടര്‍ പി. വിഷ്ണു എന്നിവരുടെ നേതൃത്വത്തിലായിരുന്നു തെളിവെടുപ്പ്.
മുഖ്യപ്രതി ഷൈബിന് അഷ്റഫിനെയും അറസ്റ്റിലായ മറ്റു രണ്ടുപേരെയും കസ്റ്റഡിയിലെടുക്കാന്‍ പോലീസ് കോടതിയില്‍ അപേക്ഷ നല്‍കുന്നുണ്ട്. ഷാബാ ഷെരീഫിന്റെ കൊലപാതകത്തിനു പുറമെ പ്രതികളുമായി ബന്ധപ്പെട്ട് മറ്റു രണ്ടു കൊലപാതകങ്ങളും പോലീസ് അന്വേഷിക്കുന്നുണ്ട്.