Wednesday, June 18, 2025

വേജ്‌കോഡിലെ ചതിക്കുഴികള്‍

Must Read


അഡ്വ. ഡി ബി ബിനു

കേന്ദ്ര സര്‍ക്കാര്‍ ധൃതിപിടിച്ച് തയാറാക്കിയ വേജ്‌കോഡില്‍ പതിയിരിക്കുന്ന തൊഴിലാളി വിരുദ്ധതയ്‌ക്കെതിരെ വലിയ പ്രതിഷേധമാണ് രാഷ്ട്രീയ ഭേദമന്യേ തൊഴിലാളി സംഘടനകളുടെ ഭാഗത്തുനിന്ന് ഉണ്ടാകുന്നത്. 29 തൊഴില്‍ നിയമങ്ങള്‍ റദ്ദുചെയ്ത് നാല് ലേബര്‍ കോഡുകളാക്കി മാറ്റുവാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിക്കുകയായിരുന്നു. തൊഴിലാളി യൂണിയനുകളുമായി ചര്‍ച്ചചെയ്ത് അവരുടെ ആശങ്കകള്‍ അകറ്റി വിശ്വാസം നേടിയെടുത്തുകൊണ്ടായിരിക്കണം തൊഴില്‍ നിയമ പരിഷ്‌കരണം എന്ന ആവശ്യം സര്‍ക്കാര്‍ ചെവിക്കൊണ്ടതേയില്ല.

നാലു ലേബര്‍ കോഡുകളില്‍ വേജ് കോഡാണ് ആദ്യമേ പാസാക്കി പ്രസിഡന്റിന്റെ അംഗീകാരം നേടിയത്. 2019 ജൂലൈ 30ന് ലോക്‌സഭയിലും ഓഗസ്റ്റ് രണ്ടിന് രാജ്യസഭയിലും പാസാക്കിയ വേജ്‌കോഡ് 2019 ഓഗസ്റ്റ് മാസം എട്ടാം തീയതി തന്നെ പ്രസിഡന്റിന്റെ അംഗീകാരം വാങ്ങി നിയമം പ്രാബല്യത്തില്‍ വന്നു. നിലവിലെ നാല് തൊഴില്‍ നിയമങ്ങളാണ് വേജ്‌കോഡ് നിലവില്‍ വന്നപ്പോള്‍ റദ്ദാക്കപ്പെട്ടത്. 1936ലെ പേയ്‌മെന്റ് ഓഫ് വേജസ് ആക്ട്, 1948ലെ മിനിമം വേജസ് ആക്ട്, 1965ലെ പേയ്‌മെന്റ് ഓഫ് ബോണസ് ആക്ട്, 1976ലെ ഈക്വല്‍ റെമ്യൂണറേഷന്‍ ആക്ട് എന്നീ നാലു നിയമങ്ങളാണ് റദ്ദുചെയ്യപ്പെട്ടത്. നാളിതുവരെ തൊഴില്‍ നിയമങ്ങളെക്കുറിച്ച് ഉണ്ടായിരുന്ന കാഴ്ചപ്പാട് തൊഴില്‍ സുരക്ഷ, മാന്യമായ ശമ്പളം, ജോലി സമയം ക്ലിപ്തപ്പെടുത്തല്‍, ശമ്പളത്തിലുള്ള വ്യതിയാനം ഇവയ്‌ക്കെല്ലാം നിയമപരമായ പരിരക്ഷ എന്നതായിരുന്നു. എന്നാല്‍ കേന്ദ്രസര്‍ക്കാര്‍ നിലപാട് പുതിയ ലേബര്‍ കോഡുകള്‍ വരുന്നതോടുകൂടി നിലവിലെ നാല്‍പ്പത്തിനാല് തൊഴില്‍ നിയമങ്ങളും കോര്‍പറേറ്റ് ഭീമന്‍മാര്‍ക്കുവേണ്ടി പൊളിച്ചെഴുതുക എന്നതായിരിക്കുന്നു. തൊഴിലാളി സംഘടനകള്‍ ഇല്ലാതാക്കി, നിലവിലെ തൊഴിലാളികളുടെ സേവന വേതനവ്യവസ്ഥകള്‍ തകിടംമറിച്ചുകൊണ്ട് വ്യവസായ വളര്‍ച്ചയ്ക്കുവേണ്ടിയെന്ന പേരില്‍ നിയമം മാറ്റി എഴുതുക എന്നതായിരുന്നു സര്‍ക്കാര്‍ ലക്ഷ്യം.

സാമ്പത്തിക ശാസ്ത്രത്തിലുള്ള 2021ലെ നൊബേല്‍ സമ്മാനം യുഎസിലെ മൂന്ന് ഗവേഷകരായ ഡേവിഡ് കാഡ്, ജോഷ്വ ആലങ്മിസ്റ്റി, ഹിതോ ഇമ്പന്‍സ് എന്നിവര്‍ക്കായിരുന്നു. പുരസ്‌കാര ജേതാക്കളില്‍ ഡേവിഡ്കാഡിന്റെ കണ്ടെത്തല്‍ ഇത്തരുണത്തില്‍ ശ്രദ്ധേയവും പഠനാര്‍ഹവുമാണ്. ഉയര്‍ന്ന മിനിമം വേതനം തൊഴിലവസരം കുറയ്ക്കില്ല എന്ന ഡേവിഡ് കാഡിന്റെ ഗവേഷണ കണ്ടെത്തലിനാണ് സ്വീഡിഷ് അക്കാദമി അദ്ദേഹത്തിന് പുരസ്‌കാരം നല്‍കുവാന്‍ തീരുമാനിച്ചത്. അവാര്‍ഡു തുകയില്‍ പകുതിയും ഡേവിഡ് കാഡിനു തന്നെ നല്‍കുവാനും അവാര്‍ഡ് കമ്മിറ്റി തീരുമാനിച്ചു. ഉയര്‍ന്ന മിനിമം വേതനത്തിന്റെ ഫലങ്ങളെ സംബന്ധിച്ച് ന്യൂജഴ്‌സിയിലെയും, പെന്‍സില്‍ വാനിയയിലെയും റസ്‌റ്റോറന്റുകളിലാണ് പഠനം നടത്തിയത്. മിനിമം കൂലി വര്‍ധിപ്പിച്ചാല്‍ തൊഴിലവസരം കുറയുമെന്നും വ്യവസായത്തിന് തളര്‍ച്ച ഉണ്ടാകുമെന്നും ഉള്ള പരമ്പരാഗത ധാരണകളെയാണ് ഈ കണ്ടെത്തല്‍ നിരാകരിച്ചത്.


വേജ്‌കോഡ് നിലവില്‍ വന്നു കഴിഞ്ഞാല്‍ ലേബര്‍ ഓഫീസര്‍മാര്‍ ഇന്‍സ്‌പെക്ടര്‍ കം ഫെസിലിറ്റേറ്റര്‍ എന്ന തസ്തികയിലേക്ക് മാറ്റപ്പെടുത്തുകയാണ്. തൊഴില്‍ നിയമങ്ങള്‍ ലംഘിക്കുന്ന തൊഴിലുടമകളെ ഉപദേശിക്കുകയും സഹായിക്കുകയും ചെയ്യുന്ന ഓഫീസര്‍മാരായിരിക്കണം ഈ ഉദ്യോഗസ്ഥന്‍മാര്‍. തൊഴിലാളികളുടെ ആവലാതികള്‍ കേള്‍ക്കേണ്ടതും തീര്‍പ്പു കല്പിക്കേണ്ടതും ഒരു ഗസറ്റഡ് ഓഫീസര്‍ തസ്തികയില്‍ ഉള്ള ആള്‍ ആയിരിക്കും. അദ്ദേഹത്തിന്റെ തീരുമാനത്തിന്‍മേല്‍ അപ്പീല്‍ നല്‍കുന്നതിന് ഗസറ്റഡ് ഓഫീസറേക്കാള്‍ ഒരു റാങ്ക് കൂടിയ ഉദ്യോഗസ്ഥനെ സര്‍ക്കാര്‍ നിയമിക്കണം. ഗസറ്റഡ് ഓഫീസര്‍ക്കോ അപ്പലേറ്റ് അതോറിറ്റിക്കോ യാതൊരുവിധ ക്വാളിഫിക്കേഷനും നിഷ്‌കര്‍ഷിക്കുന്നില്ല എന്നതും ശ്രദ്ധേയമാണ്. നിയമത്തെക്കുറിച്ച് യാതൊരു വിധ പരിജ്ഞാനവുമില്ലാത്ത ഉദ്യോഗസ്ഥന്‍മാരായിരിക്കും അപ്പീല്‍ കേട്ട് തീര്‍പ്പു കല്പിക്കുന്നത്.

തൊഴിലാളികളുടെ ദീര്‍ഘകാലത്തെ ആവശ്യവും സുപ്രീം കോടതി ഉള്‍പ്പെടെയുള്ള കോടതികളുടെ നിര്‍ദ്ദേശവുമായിരുന്നു തൊഴില്‍ നിയമങ്ങള്‍ ആവര്‍ത്തിച്ച് ലംഘിക്കുന്ന തൊഴിലുടമകള്‍ക്കെതിരെ കടുത്ത ശിക്ഷ നല്കിയെങ്കില്‍ മാത്രമേ തൊഴില്‍ നിയമങ്ങള്‍ പാലിക്കാന്‍ തൊഴിലുടമകള്‍ തയാറാവുകയുള്ളൂ എന്നുള്ളത്. സുപ്രീം കോടതിയുടെ ചരിത്ര പ്രസിദ്ധമായ ആസിഡ് കേസില്‍ (പീപ്പിള്‍സ് യൂണിയന്‍ ഫോര്‍ ഡമോക്രാറ്റിക് റൈറ്റ്‌സ് & അദേഴ്‌സ് യൂണിയന്‍ ഓഫ് ഇന്ത്യ) കോടതിയുടെ വിധിന്യായത്തില്‍ പറഞ്ഞിട്ടുള്ളത് തൊഴില്‍ നിയമങ്ങള്‍ ലംഘിച്ചാല്‍ കടുത്ത ശിക്ഷ നല്‍കുന്നില്ലെങ്കില്‍ പല്ലും നഖവുമില്ലാത്ത കടലാസ് പുലികള്‍ മാത്രമായിരിക്കും തൊഴില്‍ നിയമങ്ങള്‍ എന്നാണ്.എന്നാല്‍ റദ്ദുചെയ്ത തൊഴില്‍ നിയമങ്ങള്‍ക്ക് പകരമായി കൊണ്ടുവന്ന വേജ്‌കോഡ് പ്രകാരം ജൂഡീഷ്യല്‍ മജിസ്‌ട്രേറ്റ് എന്നതിനു പകരമായി എക്‌സിക്യൂട്ടീവ് മജിസ്‌ട്രേറ്റ് എന്നു മാറ്റി എഴുതിയതിനെ തുടര്‍ന്ന് കോടതികളുടെ ജുഡീഷ്യല്‍ നടപടിക്രമങ്ങളില്‍ നിന്ന് തൊഴിലുടമകള്‍ക്ക് സംരക്ഷണം നല്‍കുകയാണ് ഉണ്ടായത്. തൊഴില്‍ നിയമങ്ങള്‍ ലംഘിച്ചാല്‍ ക്രിമിനല്‍ ശിക്ഷയില്‍ നിന്ന് ഒഴിവാക്കപ്പെടുന്നു എന്ന് മാത്രമല്ല ആവര്‍ത്തിച്ച് കുറ്റം ചെയ്താലും നാമമാത്രമായ ഫൈന്‍ അടച്ച് തൊഴിലുടമക്ക് രക്ഷപ്പെടാനുള്ള മാര്‍ഗവും ലേബര്‍ കോഡ് ഉറപ്പാക്കി. ശിക്ഷ വിധിച്ചു കഴിഞ്ഞാലും കേസുകള്‍ ഒത്തുതീര്‍പ്പാക്കുന്നതിനും പ്രതികള്‍ക്ക് ഡിസ്ചാര്‍ജ് ലഭിക്കുന്നതിനുള്ള വകുപ്പുകള്‍ കൂടി ഉള്‍പ്പെടുത്തിയപ്പോള്‍ തൊഴില്‍ നിയമങ്ങള്‍ ലംഘിക്കാന്‍ തൊഴിലുടമകള്‍ക്ക് കൂടുതല്‍ അവസരം നല്‍കുകയാണ് ഉണ്ടായത്. തുല്യജോലിക്ക് തുല്യവേതനം എന്ന ആശയം തന്നെ അപ്രസക്തമാവുകയാണ് ലേബര്‍ കോഡുകളിലൂടെ.

- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img
Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img

More Articles Like This

- Advertisement -spot_img