കോഴിക്കോട്: അടച്ചുപൂട്ടല്‍ ഭീഷണി നേരിട്ട വെള്ളയില്‍ റെയില്‍വേ സ്റ്റേഷന് ഏറ്റെടുക്കാന്‍ ഒടുവില്‍ ഏജന്റ് എത്തുന്നു. അതോടെ നഗരത്തിനോട് ചേര്‍ന്ന പ്രധാന സ്റ്റേഷന് ശാപമോക്ഷം ലഭിക്കുകയാണ്. കരാര്‍ എടുക്കാന്‍ താല്പര്യം പ്രകടിപ്പിച്ച രണ്ടു പേരാണ് രംഗത്ത് എത്തിയിരുന്നത്. ഇതില്‍ വെസ്റ്റ്ഹില്‍ സ്വദേശി എന്‍. രമേശന് നല്‍കാനാണ് റെയില്‍വേ പാലക്കാട് ഡിവിഷന്റെ തീരുമാനം എന്നറിയുന്നു. റെയില്‍വേയുടെ ഉത്തരവ് വരുന്നതോടെ എട്ട് പാസഞ്ചര്‍ ട്രെയിനുകള്‍ ഇവിടെ നിര്‍ത്തും.
ചേമഞ്ചേരി, വെള്ളറക്കാട് സ്റ്റേഷനുകളാണ് ഇനിയും തുറക്കാന്‍ തീരുമാനമാകാത്ത രണ്ടു സ്റ്റേഷനുകള്‍.
കൊവിഡ് കാലത്താണ് വെള്ളയില്‍ സ്റ്റേഷന് അടച്ചത്. പാസഞ്ചര്‍ ട്രെയിനുകള്‍ നിര്‍ത്തിയതോടെ ഇവിടേക്ക് ആരും തിരിഞ്ഞുനോക്കിയിരുന്നില്ല. സ്റ്റേഷന് പരിസരം കാടുപിടിച്ചു കിടക്കുകയായിരുന്നു. നാട്ടുകാര്‍ ഇടക്ക് വൃത്തിയാക്കിയിരുന്നുവെങ്കിലും റെയില്‍വേയുടെ ഭാഗത്ത് നിന്ന് വലിയ ശ്രദ്ധയൊന്നും ഉണ്ടായിരുന്നില്ല. റെയില്‍വേയുടെ നിബന്ധനകള്‍ കടുകട്ടിയായിരുന്നതിനാല് പല കരാറുകാരും ഉപേക്ഷിച്ചുപോവുകയാണുണ്ടായത്. നാട്ടുകാരില്‍ ഒരാള്‍ തന്നെ ഒടുവില്‍ എത്തിയത് യാത്രക്കാര്‍ക്ക് ആശ്വാസമായി.
രാവിലെ ഏഴ് മുതല്‍ രാത്രി 7.45 വരെ എട്ടു ട്രെയിനുകളാണ് വെള്ളയില്‍ നിര്‍ത്തേണ്ടത്. 14 മണിക്കൂറെങ്കിലും ഇവിടെ ജീവനക്കാര്‍ വേണം. കൊവിഡിന് മുമ്പ് ഒരുലക്ഷത്തിനും രണ്ടുലക്ഷത്തിനും ഇടയിലായിരുന്നു ഇവിടെ നിന്നുള്ള വരുമാനം. ആറ് ശതമാനമാണ് കരാറുകാരനുള്ള കമ്മീഷന്. വരുമാനം കൂടുമ്പോള്‍ കമ്മീഷന് കുറയുന്ന രീതിയിലാണ് ക്രമീകരണം. കോഴിക്കോടിന്റെ പരിധിയിലുള്ള 19 സ്റ്റേഷനുകളില്‍ 7എണ്ണം ഹാള്‍ട്ട് സ്റ്റേഷനുകളാണ്. ഇതില്‍ നാദാപുരം, മുക്കാളി, ധര്‍മ്മടം, ഇരിങ്ങല്‍ എന്നിവ വീണ്ടും പ്രവര്‍ത്തിച്ചു തുടങ്ങി.