തിരുവനന്തപുരം: മെഡിക്കല്‍ കോളേജില്‍ വൃക്ക മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ കഴിഞ്ഞ രോഗി മരിച്ച സംഭവത്തില്‍ ഡോക്ടര്‍മാരുടേയും ആശുപത്രി അധികൃതരുടേയും വീഴ്ച ശരിവച്ച് ആരോഗ്യമന്ത്രി വീണ ജോര്‍ജ്ജ്. കാര്യങ്ങള്‍ ഏകോപിപ്പിക്കുന്നതില്‍ വീഴ്ച വന്നതായി കണ്ടെത്തിയിട്ടുണ്ട്.അന്വേഷണ റിപ്പോര്‍ട്ട് പ്രകാരം തുടര്‍നടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ചു.
അവയവം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ ഏകോപിപ്പിക്കുന്ന കാര്യത്തില്‍ വകുപ്പ് മേധാവിമാര്‍ക്ക് വീഴ്ച പറ്റിയെന്നാണ് അന്വേഷണ റിപ്പോര്‍ട്ട്. നെഫ്രോളജി,യൂറോളജി വകുപ്പ് മേധാവിമാര്‍ക്ക് ഗുരുതര വീഴ്ചയുണ്ടായെന്ന് ആരോഗ്യവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ആശ തോമസ് നല്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു.ചുമതലകള്‍ നിര്‍വഹിച്ചില്ല. ശസ്ത്രക്രിയയ്ക്കുള്ള നിര്‍ദേശം നല്‍കിയില്ല. അവയവങ്ങള്‍ കാത്തിരിക്കുന്നവരുടെ പട്ടിക പുതുക്കിയത് മാനദണ്ഡപ്രകാരമല്ല. വൃക്ക വൈകിയതല്ല രോഗിയുടെ മരണത്തിന് കാരണമായെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. നെഫ്രോളജി വകുപ്പ് മേധാവിക്കെതിരെ നടപടിക്കും റിപ്പോര്‍ട്ട് ശുപാര്‍ശ ചെയ്യുന്നു.
തിരുവനന്തപുരം കാരക്കോണം കുമാര്‍ഭവനില്‍ റിട്ട ഐടിഐ ഇന്‍സ്ട്രക്ടര്‍ ജി.സുരേഷ്കുമാര്‍ (62) ആണു മരിച്ചത്. എറണാകുളം ജില്ലയിലെ ആലുവയില്‍നിന്ന് ഇരുനൂറിലേറെ കിലോമീറ്റര്‍ മിന്നല്‍വേഗത്തില്‍ 3 മണിക്കൂര്‍ കൊണ്ട് എത്തിച്ച വൃക്ക വച്ചുപിടിപ്പിക്കാന്‍ മൂന്നര മണിക്കൂര്‍ വൈകിയതിനെത്തുടര്‍ന്നായിരുന്നു മരണം. വൃക്ക അടങ്ങിയ പെട്ടി മെഡിക്കല്‍ കോളജില്‍ എത്തിച്ചപ്പോള്‍ പുറത്തുനിന്നുള്ളവര്‍ എടുത്തുകൊണ്ട് ഓടിയതും വിവാദമായിരുന്നു.
ആലുവ രാജഗിരി ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മസ്തിഷ്കമരണം സംഭവിച്ച തൃശൂര്‍ വരന്തരപ്പിള്ളി ചുള്ളിപ്പറമ്പില്‍ ജിജിത്തിന്റെ (39) വൃക്കയാണ് തിരുവനന്തപുരത്ത് എത്തിച്ചത്. മുന്‍കൂട്ടി നിശ്ചയിച്ച അടിയന്തര ശസ്ത്രക്രിയയായിട്ടും പ്രോട്ടോക്കോള്‍ പ്രകാരമുള്ള തയാറെടുപ്പുകള്‍ നടത്തിയില്ല. സര്ജന്മാരും ഉണ്ടായിരുന്നില്ല. ഇതെച്ചൊല്ലി നെഫ്രോളജി, യൂറോളജി ഡോക്ടര്‍മാര്‍ തമ്മില്‍ തര്‍ക്കമായി. തുടര്‍ന്ന് ആശുപത്രി സൂപ്രണ്ട് എത്തി സര്ജന്മാരെ വിളിച്ചുവരുത്തുകയായിരുന്നു. ഇതുംകഴിഞ്ഞാണ് ഡയാലിസിസിനു ശേഷം സുരേഷിനെ തിയറ്ററിലെത്തിച്ചത്.