കോഴിക്കോട്: മാപ്പിളപ്പാട്ടു മേഖലക്ക് സ്വന്തമായി അസ്ഥിവാരവും ശാശ്വത മേൽവിലാസവും ഉണ്ടാക്കിക്കൊടുത്തതിനോടൊപ്പം, മേഖലയുമായി ബന്ധപ്പെട്ടു പ്രവർത്തിക്കുന്നവർക്ക് സ്വയം പര്യാപ്തിയും മേൽവിലാസവും പതിച്ചു നൽകിയ സംഘാടകൻ കൂടി ആയിരുന്നു അന്തരിച്ച വി എം കുട്ടി മാസ്റ്റർ എന്ന് മാപ്പിളപ്പാട്ടു ഗവേഷകനും പ്രഭാഷകനുമായ ഫൈസൽ എളേറ്റിൽ അഭിപ്രായപ്പെട്ടു. കോഴിക്കോട് അളകാപുരി ഹോട്ടലിൽ ചേർന്ന കേളി കേരള ജനറൽ ബോഡി യോഗത്തിൽ അനുസ്മരണ പ്രഭാഷണം നടത്തുകയായിരുന്നു ഫൈസൽ. ഉപജീവനത്തിനു വേണ്ടി തെരുവുകളിലും കല്യാണപ്പുരകളിലും പാടി നടന്ന മാപ്പിളപ്പാട്ടുകാരെ, അന്തസും അഭിമാനവുമുള്ള വേദികളിലെത്തിച്ചും മുൻനിര സംഗീതങ്ങളുടെ തട്ടകങ്ങളിലേക്കുയർത്തിയും മാന്യമായ പ്രതിഫലം നിശ്ചയിച്ചും പ്രൊഫഷണലൈസ് ചെയ്യുന്നതിൽ വിജയിച്ച കലാകാരനായിരുന്നു വി എം കുട്ടി മാസ്റ്റർ. ശിഥിലമായി കിടന്ന ഒരു അതി മനോഹര കലയെ, കുളിപ്പിച്ചു വൃത്തിയാക്കി പുത്തനുടുപ്പികളണിയിച്ച് മെത്തയിലിരുത്തിയ ശില്പി എന്ന വിശേഷണമായിരിക്കും കുട്ടി മാസ്റ്റർക്കു ചേരുകയെന്നും ഫൈസൽ എളേറ്റിൽ പറഞ്ഞു. കേളി പ്രസിഡന്റ് ടി. പി ചെറൂപ്പ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി കെ. പി. യു അലി സ്വാഗതം പറഞ്ഞു. വി എം കുട്ടി മാസ്റ്റർക്ക് ഉചിത സ്മാരകം പണിയുന്നതിന് മുൻകൈ എടുക്കുക, ജനുവരി ആദ്യത്തിൽ വിപുലമായ അനുസ്മരണ പരിപാടി നടത്തുക തുടങ്ങിയ തീരുമാനങ്ങൾ യോഗത്തിൽ എടുത്തു. മാപ്പിളപ്പാട്ടിന്റെ പകരമില്ലാത്ത ബഹുമുഖ പ്രതിനിധി എന്ന നിലക്ക് അദ്ദേഹത്തിന്റെ പേരിൽ മാപ്പിള ഹെറിറ്റേജ് സ്ഥാപിക്കാൻ യോഗം കേരള സർക്കാറിനോട് ആവശ്യപ്പെട്ടു. കേരള സർക്കാറിന്റെ ഫൊക്കുലർ അക്കാദമി അവാർഡ് നേടിയ ഗായിക മുക്കം സാജിതക്കുള്ള കേളി ഉപഹാരം ഇബ്രാഹിം വെങ്ങര സമ്മാനിച്ചു. ഇബ്രാഹിം വെങ്ങര, വിളയിൽ ഫസീല, ഹസ്സൻ തിക്കോടി, മുക്കം സാജിത, ജിഷ പി, അഡ്വ: ടി. എം വേലായുധൻ, ഖാദർ പാലാഴി, കമാൽ വരദൂർ, ശശികുമാർ ചേളന്നൂർ, കെ. കെ അബ്ദുസലാം ഫോക്കസ് മാൾ, എഞ്ചിനീയർ പി. മമ്മദു കോയ,ഹസീബുറഹ് മാൻ കൊണ്ടോട്ടി, ഹാരിസ് പുതിയകത്ത് തുടങ്ങിയവർ സംസാരിച്ചു.