അത്യാര്‍ത്തിക്ക് 10 വര്‍ഷം തടവ്
സുധീര്‍ കെ.ചന്ദനത്തോപ്പ്
കൊല്ലം: വിസ്മയ സ്ത്രീധന പീഡന മരണക്കേസില്‍ കുറ്റക്കാരനെന്ന് കണ്ടെത്തിയ ഭര്‍ത്താവ് കിരണ്‍ കുമാറിന് 10 വര്‍ഷം തടവുശിക്ഷയും 12.55 ലക്ഷം രൂപ പിഴയും ചുമത്തി കൊല്ലം ജില്ലാ സെഷന്‍സ് കോടതി ജഡ്ജി കെ എന്‍ സുജിത്തിന്റെ സുപ്രധാന വിധി.
മൂന്ന് വകുപ്പുകളിലായി(ഐപിസി 304പത്ത് വര്‍ഷം, 306ആറ് വര്‍ഷം, 498രണ്ട് വര്‍ഷം)പതിനെട്ട് വര്‍ഷം തടവ് ശിക്ഷയാണ് വിധിച്ചത്. ശിക്ഷ ഒന്നിച്ച് അനുഭിച്ചാല്‍ മതി. പന്ത്രണ്ടര ലക്ഷം പിഴ അടക്കണം. ഇതില്‍ രണ്ട് ലക്ഷം വിസ്മയയുടെ മാതാപിതാക്കള്‍ക്ക് നല്‍കും. പിഴത്തുക അടച്ചില്ലെങ്കില്‍ ആറ് മാസം മുതല്‍ 15 ദിവസം വരെ വിവിധ വകുപ്പുകളില്‍ ജയില്‍വാസം അനുഭവിക്കണം.
പ്രതിയുടെ പ്രായവും മുന്‍കാല ക്രിമിനല്‍ പശ്ചാത്തലമില്ലെന്നതും പരിഗണിച്ചാണ് കുറ്റങ്ങള്‍ക്കുള്ള പരമാവധി ശിക്ഷയായ ജീവപര്യന്തം ഒഴിവാക്കിയത്.രാജ്യം ആകാംഷയോടെ നോക്കിയിരുന്ന കേസില്‍ മാതൃകാപരമായ ശിക്ഷയാണ് കോടതി നല്‍കിയത്. 304(ബി) സ്ത്രീധന പീഡനം, 306ആത്മഹത്യാപ്രേരണ, 498എ ഗാര്‍ഹിക പീഡനം എന്നീ കുറ്റങ്ങള്‍ തെളിഞ്ഞുവെന്ന് ഇന്നലെ കോടതി വ്യക്തമാക്കിയിരുന്നു.
ഉത്തര്‍പ്രദേശില്‍ ഭാര്യയെ കൊലപ്പെടുത്തിയ പോലീസുകാരന് 10 വര്‍ഷം തടവുശിക്ഷയാണ് സുപ്രീം കോടതി വിധിച്ചതെന്ന് സമാനമായ കേസിലെ വിധിപ്പകര്‍പ്പ് അടക്കം ചൂണ്ടിക്കാട്ടി പ്രതിഭാഗം വാദിച്ചിരുന്നു. ഇതുകൂടി പരിഗണിച്ചാണ് തടവുശിക്ഷയുടെ കാലാവധി കുറച്ചത്.
വിധി പ്രസ്താവിക്കുംമുമ്പ് എന്തെങ്കിലും പറയാനുണ്ടോയെന്ന് കിരണിനോട് കോടതി ചോദിച്ചിരുന്നു. ‘കുറ്റം ചെയ്തിട്ടില്ല. വിസ്മയ ആത്മഹത്യ ചെയ്തതാണ്. അച്ഛനും അമ്മയ്ക്കും ആരോഗ്യപ്രശ്നങ്ങളുണ്ട്. കുടുംബത്തിന്റെ ഏക ആശ്രയം ഞാനാണ്. 31 വയസ് മാത്രമേ ഉള്ളൂ. പ്രായം കൂടി പരിഗണിച്ച് ശിക്ഷയില്‍ ഇളവ് വേണം.’ എന്നാണ് കിരണ്‍കുമാര്‍ പറഞ്ഞത്.
എന്നാല്‍ ഇതൊരു വ്യക്തിക്കെതിരായ കേസല്ലെന്നും, സ്ത്രീധനമെന്ന സാമൂഹിക വിപത്തിനെതിരെയുള്ള കേസാണെന്നുമായിരുന്നു പ്രോസിക്യൂഷന്റെ വാദം. സര്‍ക്കാര്‍ ജീവനക്കാരനാണ് സ്ത്രീധനം വാങ്ങിയതെന്ന് കോടതി പരിഗണിക്കണം. സര്‍ക്കാര്‍ ജീവനക്കാരന് താന്‍ വിലപിടിപ്പുള്ള ഉത്പന്നമാണെന്ന് ധരിക്കാന്‍ പാടില്ല. വിധി സമൂഹത്തിന് പാഠമാകണം. ക്രൂരമായ ശാരീരികവും മാനസികവുമായ പീഡനം നടന്നത് സ്ത്രീധനത്തിന് വേണ്ടി മാത്രമാണ്. വിസ്മയയുടെ ആത്മഹത്യ കൊലപാതകത്തിന് തുല്യമാണ്. പ്രതിക്ക് പശ്ചാത്താപമില്ല. പ്രതിയോട് അനുകമ്ബ പാടില്ല. രാജ്യമാകെ ഉറ്റുനോക്കുന്ന കേസാണ്. മാതൃകാപരമായ ശിക്ഷ നല്‍കണമെന്നും പ്രോസിക്യൂഷന് വാദിച്ചു.
പ്രതിക്ക് പശ്ചാത്താപമില്ലെന്ന് എങ്ങനെ അളന്നുനോക്കിയെന്ന് പ്രതിഭാഗം ചോദിച്ചു.
ഇത് ആത്മഹത്യയാണ്. ആത്മഹത്യ നരഹത്യയല്ല. രാജ്യത്തെ ആദ്യ സ്ത്രീധന മരണമല്ല വിസ്മയയുടേത്. ആത്മഹത്യാ പ്രേരണയ്ക്ക് ലോകത്തെവിടെയും ജീവപര്യന്തം ഇല്ല. ചില കൊലക്കേസുകളില്‍ പോലും സുപ്രീം കോടതി ജീവപര്യന്തം ഒഴിവാക്കിയിട്ടുണ്ടെന്നുമായിരുന്നു പ്രതിഭാഗത്തിന്റെ വാദം.
കിരണിന്റെ ക്രൂരതകള്‍ പറഞ്ഞുകൊണ്ട് സുഹൃത്തിനും സഹോദരന്റെ ഭാര്യയ്ക്കും വിസ്മയ അയച്ച സന്ദേശങ്ങള്‍ അടക്കമുള്ള ഡിജിറ്റല്‍ തെളിവുകളാണ് കേസില്‍ നിര്‍ണായകമായത്. 42 സാക്ഷികളെ വിസ്തരിച്ചു. 120 രേഖകളും 12 തൊണ്ടിമുതലുകളും പരിശോധിച്ചു.
കിരണ്‍കുമാര്‍ കുറ്റക്കാരനാണെന്ന് ഇന്നലെയാണ് കോടതി കണ്ടെത്തിയത്. ഉപദ്രവിക്കല്‍, ഭീഷണിപ്പെടുത്തല്‍ എന്നീ വകുപ്പുകളും പ്രോസിക്യൂഷന് ചുമത്തിയിരുന്നെങ്കിലും കോടതി ഇത് അംഗീകരിച്ചിരുന്നില്ല.
2021ജൂണ്‍ 21നാണ് വിസ്മയയെ അസി. മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടറായിരുന്ന കിരണ്‍കുമാറിന്റെ വീടായ പോരുവഴി അമ്പലത്തുംഭാഗം ചന്ദ്രവിലാസത്തിലെ കിടപ്പുമുറിയോട് ചേര്‍ന്നുള്ള ടോയ്ലെറ്റില് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. കേസില്‍ അറസ്റ്റിലായതോടെ ഇയാളെ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടിരുന്നു. 2020 മേയ് 31നായിരുന്നു വിസ്മയയുടെയും കിരണിന്റെയും വിവാഹം.