Saturday, June 21, 2025

വിശ്വാസികള്‍ക്കും പാര്‍ട്ടി അംഗത്വം പ്രത്യയശാസ്ത്ര വ്യതിചലനത്തില്‍ അണികള്‍ക്ക് ആശയക്കുഴപ്പം

Must Read

കോഴിക്കോട്: വിശ്വാസികള്‍ക്കും പാര്‍ട്ടിയില്‍ അംഗത്വം നല്‍കുന്നതിന് വിലക്കില്ലെന്ന സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ പ്രഖ്യാപനം കേവലം രാഷ്ട്രീയ തന്ത്രമാണെങ്കിലും അണികള്‍ക്കിടയില്‍ ആശയക്കുഴപ്പത്തിന് ഇടയാക്കുന്നതായി സൂചന. അതേസമയം, വളരെക്കാലമായി സി.പി.എമ്മിനകത്ത് നടക്കുന്ന ആശയസംഘര്‍ഷത്തിന്റെ ഫലമായാണ് കോടിയേരി അത്തരമൊരു നിലപാടില്‍ എത്തിയതെന്നും ചൂണ്ടികാണിക്കപ്പെടുന്നു. വിശ്വാസികളായ ഒരു വിഭാഗത്തെ ആകര്‍ഷിക്കുക എന്ന താല്‍ക്കാലിക നേട്ടം മുന്നില്‍ കണ്ടാണ് കോടിയേരി സി.പി.എം കോഴിക്കോട് ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്യവേ ഇത്തരമൊരു പ്രസ്താന നടത്തിയത്. ഇത് പാര്‍ട്ടിക്കകത്ത് വലിയ ചര്‍ച്ചക്ക് ഇടനല്‍കുമോ എന്നാണ് ഇനി അറിയാനുള്ളത്. 
എല്ലാതരത്തിലുള്ള വിശ്വാസവും ആരാധനയും നിഷേധിക്കുന്നവരാണ് കമ്യൂണിസ്റ്റുകാര്‍. എന്നാല്‍ വിശ്വാസത്തിന്റെ ലോകം ചുറ്റും നില്‍ക്കുമ്പോള്‍ അവര്‍ക്ക് പലപ്പോഴും നില്‍ക്കക്കള്ളിയില്ലാതാവും.അതിന്റെ പ്രതിഫലനം കൂടിയായണ് കോടിയേരിയുടെ വാക്കുകളിലൂടെ പുറത്തുവന്നത്. പല പ്രകാരത്തില്‍ വിശ്വാസ പ്രമാണങ്ങളെ ഏറ്റെടുക്കാന്‍ പാര്‍ട്ടി സന്നദ്ധമായതിന് ഒട്ടേറെ ഉദാഹരണങ്ങളുണ്ട്. കണ്ണൂരില്‍ പി. ജയരാജന്റെ നേതൃത്വത്തില്‍ ശ്രീകൃഷ്ണജയന്തി ആഘോഷിച്ചത് മറക്കാറായിട്ടില്ല. കാവിമുണ്ടുടുക്കാന്‍ ഡി.വൈ.എഫ്.ഐക്കാര്‍ തയാറാവണമെന്ന് ജയരാജന്‍ ആഹ്വാനം നല്‍കിയിരുന്നു. 
ക്ഷേത്രകമ്മിറ്റികളിലും പള്ളിക്കമ്മിറ്റികളിലും മറ്റും സാന്നിധ്യമുറപ്പിക്കാന്‍ സി.പി.എം നേരത്തെ തന്നെ മടിച്ചിരുന്നില്ല. ക്ഷേത്രങ്ങളുടെ മോശമല്ലാത്ത ധനസ്ഥിതിയാണ് അവരെ ആകര്‍ഷിച്ചത്. പാര്‍ട്ടി അനുഭാവികളെയാണ് ഇതിന് നിയോഗിക്കുക പതിവ്. ക്ഷേത്രജീവനക്കാരെ സി.ഐ.ടി.യുവിന്റെ ബാനറില്‍ അണിനിരത്താനും പാര്‍ട്ടിക്ക് സാധിച്ചു. 
അതേസമയം, ദേശീയതലത്തില്‍ ഇത്തരമൊരു നയം ഉണ്ടോ എന്ന കാര്യവും ആലോചിക്കേണ്ടതാണ്. സമുന്നത നേതാക്കളാരും പരസ്യയമായി ക്ഷേത്രാരാധനയം മറ്റും പതിവില്ലെങ്കിലും സ്വകാര്യമായി വഴിപാട് നടത്തുന്നത് പതിവാണ്. കോടിയേരിക്ക് വേണ്ടി കാടാമ്പുഴ ക്ഷേത്രത്തില്‍ പൂമൂടല്‍ നടത്തിയത് വിവാദമായിരുന്നു. ഏതായാലും വിശ്വാസികളെ പാര്‍ട്ടിയിലേക്ക് ക്ഷണിക്കുന്നത് ഒരു പ്രത്യയശാസ്ത്രപ്രശ്‌നമായി തീരുമോ എന്ന കാര്യത്തില്‍ ഉറപ്പില്ല. അങ്ങനെയാണെങ്കില്‍ പാര്‍ട്ടി തത്വസംഹിതകള്‍ മാറ്റി എഴുതേണ്ടിവരും. പോളിറ്റ് ബ്യൂറോ തുടങ്ങിയ ഉന്നതാധികാരസമിതികള്‍ ചര്‍ച്ച ചെയ്തിട്ടൊന്നുമല്ല കോടിയേരി ഇത്തരത്തില്‍ പ്രഖ്യാപനം നടത്തിയത് എന്ന് വ്യക്തമാണ്. വിശ്വാസികള്‍ കൂട്ടത്തോടെ പാര്‍ട്ടിയില്‍ എത്തിയാല്‍ മതത്തെയും വിശ്വാസത്തെയും മാറ്റി നിര്‍ത്തി യഥാര്‍ത്ഥ കമ്യൂണിസ്റ്റുകളായി ജീവിച്ച പാര്‍ട്ടി പ്രവര്‍ത്തകര്‍ പുറത്താകും എന്നതാണ് അവസ്ഥ. ഈ വിഷയം പാര്‍ട്ടിയുടെ താഴെതട്ടില്‍ എങ്ങനെ ചര്‍ച്ച ചെയ്യും എന്നാണ് ഇനി അറിയാനുള്ളത്. 
സമസ്തയുടെ ഒരു നേതാവ് നടത്തിയ പ്രസ്താവനയാണ് കോടിയേരിക്ക് ആവേശം പകര്‍ന്നത് എന്ന് വ്യക്തം. ഇവിടെയുള്ള കമ്യൂണിസ്റ്റുകള്‍ യഥാര്‍ത്ഥ കമ്യൂണിസ്റ്റ് സ്വഭാവം ഉള്ളവരല്ലെന്നും അവരുമായി സഹകരിക്കുന്നതില്‍ തെറ്റില്ല എന്നുമാണ് സമസ്തയുടെ നേതാവ് പറഞ്ഞത്. അതിന്റെ മറപിടിച്ചാണ് വിശാസികളെ കൂട്ടത്തോടെ സ്വാഗതം ചെയ്യാന്‍  സംസ്ഥാന സെക്രട്ടറി സന്നദ്ധമായത്. മതവും ജാതിയും ഇല്ലാത്തവരാണ് എന്നു പറയുമ്പോഴും തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ കൃത്യമായി സാമുദായിക സാധ്യതകള്‍ നോക്കുന്ന പാര്‍ട്ടിയാണ് സി.പി.എം. മുന്‍കാല തെരഞ്ഞെടുപ്പുകളില്‍ പലയിടത്തും പാര്‍ട്ടിക്ക് ഉണ്ടായ തോല്‍വി അത്തരത്തിലാണ് വിലയിരുത്തപ്പെട്ടത്. ഏതായാലും വിശ്വാസികളുമായി അടുക്കാനുള്ള തീരുമാനം പ്രത്യയശാസ്ത്രവുമായി കൂട്ടിയിണക്കുക എളുപ്പമാവില്ല. അത് താല്‍ക്കാലിക അടവുനയം മാത്രമായിരിക്കും. എങ്കിലും പാര്‍ട്ടിക്ക് വേണ്ടി അഹോരാത്രം പാടുപെടുന്ന സാധാരണപ്രവര്‍ത്തകര്‍ ഇതിനെ എങ്ങനെ സ്വീകരിക്കും എന്നതാണ് പ്രശ്‌നം. പൊതുവെ വിശ്വാസികളോട് കടുത്ത സമീപനം സ്വീകരിക്കാത്ത സി.പി.ഐയുടെ നിലപാടും ഈയവസരത്തില്‍ ചര്‍ച്ചയാവും. 

- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img
Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img

More Articles Like This

- Advertisement -spot_img