അബ്ദുല്ലക്കോയ കണ്ണങ്കടവ്
പെൺകുട്ടികളുടെ വിവാഹ പ്രായം ഇരുപത്തി ഒന്നാക്കി നിശ്ചയിക്കാനുള്ള ധൃതി പിടിച്ച നീക്കങ്ങളിലാണല്ലോ കേന്ദ്ര സർക്കാർ. ഡിസമ്പർ 23 നുള്ളിൽ പാർലമെന്റിന്റെ നടപ്പു സമ്മേളനത്തിൽ തന്നെ നിയമ ഭേദഗതി കൊണ്ടു വരുമെന്നാണ് പുറത്തു വരുന്ന വാർത്തകളിൽ നിന്ന് മനസിലാക്കാനാവുന്നത്. ദാമ്പത്യ ജീവിതത്തിന്റെ സുഖമൊ സന്തോഷമൊ അനുഭവിച്ചിട്ടില്ലാത്ത, കുടുംബ ജീവിതത്തിന്റെ മൂല്യമൊ മഹത്വമൊ തിരിച്ചറിഞ്ഞിട്ടില്ലാത്ത വിഭാര്യനായ ഒരു മാന്യവ്യക്തി നേതൃത്വം കൊടുക്കുന്ന മന്ത്രിസഭയിൽ നിന്ന് ഇത്തരം പല മണ്ടത്തരങ്ങളും പുറത്തു വന്നു എന്നിരിക്കും.
1929 ൽ പതിനാലു വയസ്സായിരുന്നു ബ്രിട്ടീഷ് ഇന്ത്യയിൽ പെൺകുട്ടികളുടെ വിവാഹ പ്രായം. 1947 ൽ അത് പതിനഞ്ചായി ഉയർത്തി. 1978 ൽ പതിനെട്ടാക്കി പുനർ നിശ്ചയിച്ചു. ആൺകുട്ടികളുടെത് ഇരുപത്തൊന്നു വയസായും നിജപ്പെടുത്തി.
ലിവിങ്ങ് ടുഗദർ പ്രായം പതിനെട്ട്! പതിനെട്ടുവയസ്സായാൽ വിവാഹം കഴിക്കാതെ തന്നെ ആർക്കും എപ്പോഴും ആൺ- പെൺ ഭേദമില്ലാതെ നിയമ സുരക്ഷയോടെ കൂടെ കഴിയാം; എല്ലാ നിലക്കുമുള്ള ഇടപെടലുകളിൽ ഏർപ്പെടാം. ഉഭയകക്ഷി സമ്മതമുണ്ടായാൽ മാത്രം മതി!
അന്താരഷ്ട്ര തലത്തിൽ ലോക രാജ്യങ്ങളിൽ പെൺകുട്ടികളുടെ വിവാഹ പ്രായം ഇപ്പോഴും പതിനെട്ട് തന്നെയാണ്. ശാസ്ത്ര സാങ്കേതിക രംഗങ്ങളിലും സ്ത്രീപുരുഷ ലിംഗ സമത്വത്തിലും ഏറെ മുന്നേറിയെന്ന് കൊട്ടിഘോഷിക്കുന്ന യു. എസ്സിലും യൂറോപ്യൻ രാജ്യങ്ങളിലുമൊക്കെയും പെൺകുട്ടികളുടെ വിവാഹ പ്രായം പതിനെട്ടു തന്നെയാണ്. പതിനാറിലൊ പതിനേഴിലൊ വേണമെങ്കിൽ രക്ഷകർത്താക്കളുടെ സമ്മതത്തോടെ അവർക്ക് വിവാഹിതരാവാം. നിയമപരമായി കുഴപ്പമില്ല. സ്‌കോട്ട് ലാൻഡിലും അൻഡോറയിലും (യൂറോപ്പിലെ ആറാമത്തെ ഏറ്റവും ചെറിയ രാജ്യം ) ആൺ- പെൺ ഭേദമില്ലാതെ വിവാഹ പ്രായം പതിനാറാണ്. ലോകത്ത് സെൻട്രൽ ആഫ്രിക്കൻ റിപ്പബ്ലിക്കിൽ ഒരിടത്തു മാത്രമാണ് പുരുഷന്മാരുടേതു മാത്രം വിവാഹ പ്രായം ഇരുപത്തിരണ്ടാക്കിയിട്ടുള്ളത്.
എന്തിനാണ് കേന്ദ്ര സർക്കാർ പെൺകുട്ടികളുടെ വിവാഹ പ്രായം ആൺകുട്ടികളെപ്പോലെത്തന്നെ ഇരുപത്തൊന്നിലേക്ക് ഉയർത്തുന്നത് ? ജൻഡർ ക്വാലിറ്റിയെന്നാണ് ഇതിന് പരിവാർ വക്താക്കളുടെ ഉത്തരം ! നീതി ആയോഗിന്റെ നിർദ്ദേശത്തെ അവർ അതിനു കൂട്ടുപിടിക്കുകയും ചെയ്യുന്നു.
പതിനെട്ടു വയസ്സെന്നത് ലോകത്തെവിടെയും ആൺ- പെൺ വ്യത്യാസമില്ലാതെ സ്വയം നിർണയാവാകാശത്തിന്റെയും മാനസികമായ പക്വതയുടെയും മാനദണ്ഡമായാണ് കണക്കാക്കപ്പെടുന്നത്. ഇന്ത്യയിൽ തന്നെ വോട്ടവകാശത്തിന്റെ പ്രായം പതിനെട്ടാക്കിയതും എ സർട്ടിഫിക്കറ്റ് സിനിമ കാണാനുള്ള പ്രായം പോലും പതിനെട്ടായി നിശ്ചയിച്ചിട്ടുള്ളതും ശാസ്ത്രീയ പഠനങ്ങളങ്ങളുടെയും സർവ്വേകളുടെയും അടിസ്ഥാനത്തിൽ തന്നെയാണ്.
മോദിസർക്കാരിന്റെ രണ്ടാം വരവിൽ ഏറ്റവും ഭീതിതമായിക്കഴിയുന്ന ഒരു വിഭാഗമാണ് മുസ്‌ലിംകൾ. ഇസ്‌ലാമോഫോബിയയിലൂടെ സൃഷ്ടിച്ചുണ്ടാക്കായിട്ടുള്ള ഹിന്ദുത്വ ഉൻമാദത്തിന്റെ വൈകാരിക പരിസരത്താണ് ഇവരുടെ രാഷ്ട്രീയമായ നിലനിൽപ്പ്.
മുസ്‌ലിം വ്യക്തി നിയമത്തിൽ കൈ കടത്തുകയും, അവരുടെ ന്യൂനപക്ഷാവകാശങ്ങൾ ഒന്നൊന്നായി ധ്വംസിക്കുകയും ചെയ്യുകയെന്നത് മോദി സർക്കാർ തുടർന്നു വരുന്ന അത്യന്തം ആപൽകരമായ നയസമീപനങ്ങളാണ്. പതുക്കെപതുക്കെ പൗരന്റെ വ്യക്തി വ്യവഹാരങ്ങളിലും ന്യൂനപക്ഷവിഭാഗത്തിന് ഭരണഘടന ഉറപ്പു നൽകിയിട്ടുള്ള മൗലികാവകാശങ്ങളിലും കൈവെച്ച് ഏകീകൃത സിവിൽ കോഡിലേക്കുള്ള ദൂരം കുറക്കുക എന്നതു മാത്രമാണ് നിലവിലെ ഹിന്ദുത്വ സർക്കാരിന്റെ ആത്യന്തിക ലക്ഷ്യം.കൂടി വരുന്ന മുസ്‌ലിം ജനസംഖ്യാ വർദ്ധനവിനെ പെൺകുട്ടികളുടെ പ്രായപരിധി ഉയർത്തുന്നതിലൂടെപ്രജനന നിരക്ക് നിയന്ത്രിച്ചു കൊണ്ട് വരാമെന്ന് ഇവർ കണക്കുകൂട്ടുന്നു. ഇത്തരം ഒളിയജണ്ടകൾ തന്നെയാണ് ഇതിനു പിന്നിലുള്ളതതെന്ന് ആരും തിരിച്ചറിയാത്ത കാര്യവുമല്ല.ആണിന്റെയും, പെണ്ണിന്റെ വിവാഹ പ്രായം അടുത്തൂൺ പറ്റിയ ശേഷം അമ്പത്തഞ്ചോ അറുപതോ കഴിഞ്ഞാവാം എന്നൊരു നിയമം അവിവാഹിതനായ ഈ പ്രധാനമന്ത്രി കൊണ്ട് വന്നാൽ പോലും ആശ്ചര്യപ്പെടാനൊന്നുമില്ല! അത്രമാത്രം വംശീയ ഉൻമൂലന സിദ്ധാന്തമാണ് ഇവർ കൊണ്ട് നടക്കുന്നത്.
കരംചന്ദ് മോഹൻദാസ് ഗാന്ധി കസ്തൂർ ഭയെ വിവാഹം കഴിക്കുമ്പോൾ ഗാന്ധിജിക്ക് പ്രായം പതിമുന്നും കസ്തൂർ ഭക്ക് പതിനാലും ആയിരുന്നെന്ന് പറഞ്ഞാലൊന്നും ഈ വിവരദോശികൾ സമ്മതിക്കില്ല.ആരോഗ്യ ശാസ്ത്ര പഠനങ്ങൾ തെളിയിക്കുന്ന ഒരു കാര്യം, ആൺകുട്ടികളിലും പെൺകുട്ടികളിലും യഥാക്രമം പന്ത്രണ്ട് വയസ്സിനും പതിനഞ്ച് വയസ്സിനുമിടക്ക് ലൈംഗിക ചോദനകൾ രൂപപ്പെട്ടു വരുമെന്നാണ്. ചില പെൺകുട്ടികളിൽ ഒമ്പത് വയസ്സ് മുതൽ തന്നെ ആർത്തവ സാധ്യതയുമുണ്ട്. ഇവിടെയാണ് വ്യക്തിയുടെ പ്രകൃതിപരവും ജൈവികവുമായ അന്തർ സമ്മർദ്ദങ്ങളെ അടിച്ചമർത്തുകയെന്ന അവകാശ ധ്വംസനത്തിന്ന് ഭരണ കൂടം മുതിരുന്നത്.
പുതിയ കാലത്ത് നാഗരിക സമൂഹത്തിലാരും ശൈശവ വിവാഹത്തെ പ്രോൽസാഹിപ്പിക്കാറില്ല. പക്ഷെ വ്യക്തിയുടെ പൗരാവകാശത്തിന്മേൽ സർക്കാർ ഇടപെടുകയെന്നത് മിതമായി പറഞ്ഞാൽ ഭരണകൂട ഫാഷിസം തന്നെയാണ്. അത് കൊണ്ട് തന്നെയാണ് ജനാധിപത്യ മഹിളാ അസോസിയേഷൻ പോലുള്ള കമ്മ്യൂണിസ്റ്റ് പുരോഗമനവാദ സംഘടനകൾ പോലും ഈ കാടൻ നിയമ ഭേദഗതിയെ എതിർക്കുന്നത്.
ഇസ്‌ലാമിൽ വിവാഹത്തിന് നിർണിത പ്രായം നിശ്ചയിക്കപ്പെട്ടതായി അറിവില്ല. ഇണകളുടെ ശാരീരികവും മാനസികവുമായ പക്വതയും ദാമ്പത്യ ജീവിതം അല്ലലില്ലാതെ മുന്നോട്ടു കൊണ്ട് പോവാനുള്ള ചുററുപാടുകൾക്കുമാണ് പ്രസക്തി. മനുഷ്യരിലെ പ്രകൃതിപരവും ജൈവികവുമായ ചോദനകളെ അടിച്ചമർത്തി, ഓട് പൊളിക്കാനും വേലി ചാടാനുമുള്ള അവസരങ്ങൾ സൃഷ്ടിച്ചു കൊടുക്കരുതെന്ന് ഇസ്ലാമിന്ന് നിർബന്ധമുണ്ട്. ഇതാവട്ടെ ഇന്ത്യയിലെ ഇസ് ലാമിക വ്യക്തിനിയമത്തിൽ അവരുടെ ഭരണഘടനാദത്തമായ മൗലികാവകാശമാണു താനും.
ഈ പ്രാകൃത പരിഷ്കരണങ്ങളെ കൂട്ടായെതിർത്ത് അധികൃതരെ ഈ നിയമ ഭേദഗതിയിൽ നിന്നു പിന്തിരിപ്പിക്കാനും, പുരുഷന് ഇരുപത്തി ഒന്നും സ്ത്രീക്ക് പതിനെട്ടുമെന്ന നിലവിലെ പ്രായപരിധി നിലനിർത്താനും,ഉറച്ച ശബ്ദങ്ങൾ ഇനിയും ഉയർന്നു വരേണ്ടിയിരിക്കുന്നു.