കോഴിക്കോട്: പെരുന്നാള്‍ പ്രമാണിച്ച് നാട്ടിലെത്തുന്ന പ്രവാസികളെ പിഴിയുന്ന വിധത്തില്‍ ടിക്കറ്റിന് നാലും അഞ്ചും ഇരട്ടി തുക ഈടാക്കുന്ന വിമാനക്കമ്പനികളുടെ നടപടി അവസാനിപ്പിക്കാന്‍ നോര്‍ക്ക ഇടപെടണമെന്ന ആവശ്യം ശക്തമാകുന്നു.
കൊവിഡ് കാരണം മൂന്നു വര്‍ഷമായി നാട്ടിലെത്താന്‍ കഴിയാതെപോയ പ്രവാസികള്‍ ഇത്തവണ പെരുന്നാളിന് നാട്ടിലെത്തിയത് ഭീമമായ സംഖ്യ വിമാനക്കമ്പനികള്‍ക്ക് നല്‍കിയാണ്. എയര്‍ ഇന്ത്യയും മറ്റു കമ്പനികളും വന്‍തുകയാണ് ഈടാക്കുന്നത്. നാലുപേരടങ്ങുന്ന ഒരു കുടുംബത്തിന് നാട്ടിലെത്താന്‍ 3,50,000 രൂപ മുതല്‍ നാലുലക്ഷം വരെ ടിക്കറ്റിനായി മാത്രം ചെലവിടേണ്ടിവരുന്നു. എമിറേറ്റ്സ്, ഇന്‍ഡിഗോ തുടങ്ങിയ കമ്പനികളെല്ലാം നിരക്ക് കൂട്ടിയിട്ടുണ്ട്.
കേന്ദ്ര സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള എയര്‍ ഇന്ത്യ ടാറ്റക്ക് വിറ്റതോടെ വിമാനക്കൂലിയുടെ വര്‍ധനയില്‍ ആര്‍ക്കും ഒന്നും ചെയ്യാനില്ല എന്ന അവസ്ഥയാണ്. സംസ്ഥാന സര്‍ക്കാറിന് നോര്‍ക്ക വഴി ചാര്‍ട്ടേഡ് വിമാനങ്ങള്‍ ഏര്‍പ്പെടുത്താന്‍ കഴിയുമെന്ന് ചൂണ്ടികാണിക്കപ്പെടുന്നു. അവധിക്ക് വന്നവര്‍ തിരിച്ചുപോകുന്ന ഘട്ടത്തിലെങ്കിലും കുറഞ്ഞ നിരക്കില്‍ ആളുകളെ കൊണ്ടുപോകാന്‍ സാധിക്കണം. ഇക്കാര്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ ഉണര്‍ന്നു പ്രവര്‍ത്തിക്കണമെന്ന് മലബാര്‍ ഡവലപ്മെന്റ് കൗണ്‍സില്‍ രക്ഷാധികാരി ഡോ. എ.വി അനൂപ്, പ്രസിഡന്റ് സി.ഇ ചാക്കുണ്ണി എന്നിവര്‍ പ്രസ്താവനയില്‍ പറഞ്ഞു.