കോഴിക്കോട്: സി.പി.എം ജില്ലാ സെക്രട്ടറി സ്ഥാനത്ത് മൂന്നാമൂഴം ഉറപ്പിക്കാന്‍ പി. മോഹനന് എളുപ്പമായത് സംസ്ഥാന നേതൃത്വത്തിന്റെ ഇടപെടല്‍. വിഭാഗീയത ഒഴിവാക്കണമെന്ന കര്‍ശന നിര്‍ദേശമാണ് പാര്‍ട്ടി തലപ്പത്തുനിന്ന് ഉണ്ടായിരുന്ന നിര്‍ദേശം. മുഖ്യമന്ത്രി പിണറായി വിജയന് മുഴുവന്‍ സമയവും സമ്മേളനത്തില്‍ ഉണ്ടായിരുന്നതും പ്രതിനിധികളുടെ എതിര്‍പ്പിന്റെ മുനയൊടിച്ചു. എ. പ്രദീപ്കുമാറിനെ സെക്രട്ടറി സ്ഥാനത്തേക്ക് നിര്‍ദേശിക്കാന്‍ ചില ശ്രമങ്ങള്‍ ഉണ്ടായെങ്കിലും വിലപ്പോയില്ല. വടകര, കൊയിലാണ്ടി എന്നിവിടങ്ങളില്‍ നടന്ന സമ്മേളനങ്ങളില്‍ രണ്ടുതവണ സെക്രട്ടറി സ്ഥാനത്ത് എത്തിയ പി. മോഹനന് ടി.പി വധക്കേസില്‍ പ്രതിയാക്കപ്പെട്ടത് പാര്‍ട്ടിക്കകത്ത് വലിയ ചര്‍ച്ചയായിരുന്നു. കേസില്‍ വെറുതെ വിട്ടതോടെയാണ് പൊതുരംഗത്ത് സജീവമാകാന്‍ തുടങ്ങിയത്. പിണറായി പക്ഷത്തോടൊപ്പം എന്നും നിലയുറപ്പിച്ച ചരിത്രമാണുള്ളത്. ഭാര്യ കെ.കെ ലതിക കുറ്റിയാടിയില്‍ നിന്ന് നിമയസഭയിലേക്ക് മത്സരിച്ച് പരാജയപ്പെട്ടത് വിവാദമായിരുന്നു. 2016ല്‍ മുസ്ലിംലീഗിലെ പാറയ്ക്കല്‍ അബ്ദുല്ലയോടാണ് പരാജയപ്പെട്ടത്. കഴിഞ്ഞതവണ ഇവിടെ കെ.പി കുഞ്ഞമ്മദ്കുട്ടിയാണ് മത്സരിച്ചത്. സീറ്റ് കേരള കോണ്‍ഗ്രസ്.എമ്മിന് നല്‍കിയത് കടുത്ത പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. പാര്‍ട്ടി അംഗങ്ങള്‍ക്കെതിരെ നടപടി വന്നു. ഈ സമയത്തെല്ലാം ജി്ല്ലയില്‍ പാര്‍ട്ടിയെ നയിച്ചത് മോഹനന് ആയിരുന്നു. ഔദ്യോഗികപക്ഷത്തിനുവേണ്ടി നിലയുറപ്പിച്ചു എന്നതാണ് മോഹനന്റെ പ്രത്യേകത. യു.എ.പി.എ കേസില്‍ ആദ്യം ഇരകള്‍ക്കുവേണ്ടി സംസാരിച്ചുവെങ്കിലും വൈകാതെ തന്നെ പാര്‍ട്ടിക്കുവേണ്ടി രംഗത്ത് വരാന്‍ മോഹനന് സാധിച്ചു. ടി.പി കേസില്‍ പ്രതിയാക്കപ്പെട്ടത് പാര്‍ട്ടിക്കുവേണ്ടി സഹിച്ച ഒരു ത്യാഗമായാണ് കണക്കാക്കപ്പെട്ടത്.
കുറ്റിയാടി സംഭവത്തില്‍ പാര്‍ട്ടിയുടെ അച്ചടക്ക നടപടിക്ക് വിധേയനായ കെ.പി കുഞ്ഞമ്മദ്കുട്ടി മാസ്റ്റര്‍ക്ക് ഇത്തവണ ജില്ലാ കമ്മിറ്റി അംഗത്വം കൊണ്ട് തൃപ്തിപ്പെടേണ്ടിവന്നു. ജില്ലാ സെക്രട്ടറിയേറ്റ് അംഗമായിരുന്ന അദ്ദേഹത്തെ ജില്ലാ കമ്മിറ്റിയില്‍ ഒതുക്കി. യുവാക്കള്‍ക്ക് കൂടുതല്‍ സ്ഥാനം നല്‍കുമെന്ന് പറഞ്ഞിരുന്നുവെങ്കിലും സെക്രട്ടറി സ്ഥാനത്തേക്ക് പഴയതലമുറയെ തന്നെയാണ് പരിഗണിച്ചത്. ഔദ്യോഗികപക്ഷത്തോട് ചേര്‍ന്ന് നില്‍ക്കുന്നവരാണ് കമ്മിറ്റിയില്‍ ഇടം നേടിയത്. മോശം പെരുമാറ്റത്തിന്റെ പേരില്‍ പാര്‍ട്ടി ശാസിച്ച ഇസ്മായില്‍ കുറുമ്പൊയില്‍ ജില്ലാ കമ്മിറ്റിയില്‍ ഇടം നേടിയതും പ്രവര്‍ത്തകരെ ആശ്ചര്യപ്പെടുത്തിയിരിക്കുകയാണ്.