Thursday, June 19, 2025

വിജയിച്ചത് കര്‍ഷകരുടെ ഗാന്ധിയന്‍ മാതൃകയിലുള്ള സഹനസമരം

Must Read

കെ. സച്ചിദാനന്ദന്‍

എന്താണ് കര്‍ഷകസമരത്തിന്റെ ഏതാണ്ട് മുഴുവനായ വിജയത്തിന്റെ സന്ദേശം? അതിനെ ബിജെപി യുടെ തിരഞ്ഞെടുപ്പുതന്ത്രം മാത്രമായി തള്ളിക്കളയുന്നത് കര്‍ഷകരെ പരിഹസിക്കുന്നതിനു തുല്യമായിരിക്കും. അറുനൂറിലേറെ ജീവനുകള്‍ ബലി കൊടുത്തും, വെയിലും മഞ്ഞും മഴയും സഹിച്ചും നാനൂറിലേറെ ദിവസം അവര്‍ നടത്തിയ ഐതിഹാസിക സമരത്തിന്റെ ഫലമാണത്. അവര്‍  ഒരല്‍പ്പം അയഞ്ഞു കൊടുത്തിരുന്നെങ്കില്‍ ഇത് സംഭവിക്കുമായിരുന്നില്ല. അനേകം നുണപ്രചാരണങ്ങളെയും മാദ്ധ്യമങ്ങളുടെ അദൃശ്യവത്കരണത്തെയും അവര്‍ ചെറുത്തു നിന്നു. ഈ വിജയത്തിന്റെ പല അര്‍ത്ഥങ്ങളില്‍ ചിലത് ഇവയാണ്:


1. ജനാധിപത്യം പൂര്‍ണ്ണമായും ഇന്ത്യയില്‍ അസ്തമിച്ചിട്ടില്ല. മാദ്ധ്യമങ്ങള്‍ അദൃശ്യമാക്കിയാലും ചെറുത്തുനില്‍പ്പിന്റെ ശക്തികള്‍ ഇന്ത്യയില്‍ സജീവമായിത്തന്നെ ഉണ്ട്. അവര്‍ സമരങ്ങള്‍ തുടരുക തന്നെ ചെയ്യും.

2. ആര്‍ട്ടിക്കിള്‍ 370 റദ്ദു ചെയ്യല്‍, പൌരാവകാശനിയമ ഭേദഗതി ബില്‍ തുടങ്ങിയവയ്‌ക്കെതിരായ സമരങ്ങള്‍ക്ക് കൂടുതല്‍ ഊര്‍ജ്ജം ലഭിക്കും

3. പ്രതിരോധത്തിന്റെ ശക്തികള്‍ ഒന്നിച്ച് നില്‍ക്കുക എന്നത് വളരെ പ്രധാനമാണ്. ഈ സമരത്തില്‍ കക്ഷിഭേദം മാറ്റിവെച്ചു         കോണ്‍ഗ്രസ്, കമ്മ്യൂണിസ്റ്റു പാര്‍ട്ടികളും മറ്റു പ്രതിപക്ഷങ്ങളും ഒന്നിച്ച് നിന്ന് പങ്കെടുക്കുകയോ പിന്തുണയ്ക്കുകയോ ചെയ്തു.

4. ഭരണഘടനയുടെ ഓരോ ചെറിയ ലംഘനത്തെയും പൌരാവകാശനിഷേധത്തെയും ചോദ്യം ചെയ്യുക എന്നത് പരമപ്രധാനമാണ്. മൗനമാണ് ഈ കാലത്തെ ഏറ്റവും വലിയ കുറ്റം, അത് ജനശത്രുക്കളുമായുള്ള സഹകരണത്തിന്റെ ഒരു രൂപം തന്നെയാണ്. ഭയം ഒരു ക്ഷമാപണമല്ല.  

5. ഹിംസാത്മകമായ ഒരു സമരവും പേരിനെങ്കിലും ജനാധിപത്യം നില നില്‍ക്കുന്ന ഒരു നാട്ടില്‍ വിജയിക്കുകയില്ല, ആശാസ്യവുമല്ല,യുദ്ധസജ്ജമായ ഒരു രാഷ്ട്രത്തോട് വിജയകരമായി ഏറ്റു മുട്ടാം എന്ന് കരുതുന്നത് തന്ത്രപരമായിപ്പോലും തെറ്റാവും. ഇവിടെ വിജയിച്ചത് കര്‍ഷകരുടെ ഗാന്ധിയന്‍ മാതൃകയിലുള്ള സഹനസമരമാണ്. അതിനെ ഭരണകൂടം തകര്‍ക്കാന്‍ ശ്രമിച്ചത് സ്വന്തം ആളുകളെക്കൊണ്ട് ഹിംസ ചെയ്യിച്ചും ഹിംസയ്ക്ക് പ്രേരണ നല്‍കിയുമാണ്. അതില്‍ കര്‍ഷകര്‍ വീണു പോയിരുന്നെങ്കില്‍ ഈ സമരം പൊളിക്കുക ഭരണകൂടത്തിനു എളുപ്പമാകുമായിരുന്നു, ജനപിന്തുണയും കുറയുമായിരുന്നു, നക്‌സലൈറ്റ് സമരങ്ങള്‍ക്ക് സംഭവിച്ചതു പോലെ.

6. കീഴാളജനതയുടെയും മനുഷ്യാവകാശ സ്‌നേഹികളുടെയും വിശാലമായ കൂട്ടായ്മയ്ക്ക് മാത്രമേ  ഈ ഹിന്ദുത്വ-കോര്‍പ്പറെറ്റ് ജനവിരുദ്ധ സഖ്യത്തെ തകര്‍ക്കാനും ജനാധിപത്യം പൂര്‍ണ്ണമായി വീണ്ടെടുക്കാനുമാവൂ. അവിടെ ഗാന്ധിയും മാര്‍ക്‌സും  നെഹ്രുവും അംബേദ്കറും പ്രസക്തരാണ്, എന്നാല്‍ പുതിയ സാഹചര്യമാണിതെന്നു മനസ്സിലാക്കി മുന്നോട്ടു വഴി തേടുകയും വേണം.

- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img
Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img

More Articles Like This

- Advertisement -spot_img