ന്യൂഡല്‍ഹി: രാജ്യ തലസ്ഥാനത്തെ വായു മലിനീകരണം നിയന്ത്രിക്കുന്നതില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ സ്വീകരിച്ച നടപടിയില്‍ സുപ്രിം കോടതി കടുത്ത അതൃപ്തി പ്രകടിപ്പിച്ചു. പ്രശ്നപരിഹാരത്തിനായി നാളെ അടിയന്തര യോഗം വിളിക്കണമെന്ന് കേന്ദ്രത്തോട് നിര്‍ദേശിച്ച കോടതി സര്‍ക്കാരുകളുടെ നിലപാട് ദൗര്‍ഭാഗ്യകരമെന്നും വിമര്‍ശിച്ചു.
വിഷയം ചര്‍ച്ച ചെയ്യാന്‍ ദില്ലി, ഹരിയാന, ഉത്തര്‍പ്രദേശ്, പഞ്ചാബ് സംസ്ഥാനങ്ങളുടെ യോഗം വിളിക്കാനാണ് ചീഫ് ജസ്റ്റിസ് എന്‍. വി. രമണ അധ്യക്ഷനായ ബെഞ്ച് കേന്ദ്ര സര്‍ക്കാരിനോട് നിര്‍ദേശിച്ചത്.
വായു മലിനീകരണം കുറയ്ക്കാന്‍ ഫലപ്രദമായ മാര്‍ഗങ്ങള്‍ തേടണമെന്ന നിലപാട് കോടതി ആവര്‍ത്തിച്ചു. ഇക്കാര്യത്തില്‍ ദില്ലി സര്‍ക്കാരും കേന്ദ്ര സര്‍ക്കാരും അടിയന്തരമായി ഇടപെടണം. തലസ്ഥാനത്തെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ കുറച്ച് ദിവസത്തേക്കെങ്കിലും നിര്‍ത്തിവെക്കണം. വാഹനഗതാഗതത്തിലൂടെയുള്ള മലിനീകരണം തടയാനുള്ള ശാസ്ത്രീയ നടപടി സ്വീകരിക്കണം. വര്‍ക്ക് ഫ്രം ഹോം നയം പുനഃപരിശോധിക്കണം. നിര്‍മാണ പ്രവര്‍ത്തനങ്ങളും വാഹനങ്ങളും മാലിന്യം കത്തിക്കുന്നതും വൈക്കോല്‍ കത്തിക്കുന്നതുമാണ് വായു മലിനീകരണത്തിന് പ്രധാനകാരണം. മലിനീകരണം അടിയന്തിരമായി കുറക്കാനുള്ള സംവിധാനങ്ങള്‍ എന്താണെന്ന് വിശദമാക്കാന്‍ കേന്ദ്ര സര്‍ക്കാരിനോട് കോടതി ആവശ്യപ്പെട്ടു. ശാസ്ത്രീയമായ നടപടികള്‍ക്കായി ആവശ്യമെങ്കില്‍ മെഷീനുകള്‍ വാങ്ങണം. കൂടുതല്‍ ജീവനക്കാരെ നിയമിക്കുന്നതും ആലോചിക്കണം. ഇക്കാര്യങ്ങള്‍ ഗൗരവമായി പരിഗണിക്കണമെന്നും നിര്‍ദേശിച്ച കോടതി കേസ് ബുധനാഴ്ചയിലേക്ക് മാറ്റി.
അതേസമയം, വായു മലിനീകരണം നേരിടാന്‍ ലോക്ഡൗണ്‍ പ്രായോഗികമല്ലെന്ന് ദില്ലി സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. ലോക്ഡൗണ്‍ ഏര്‍പ്പെടുത്തുന്നതിനോട് സംസ്ഥാനത്തിന് വിയോജിപ്പില്ല. എന്നാല്‍ ദില്ലിക്ക് മാത്രമായി ലോക്ഡൗണ്‍ ഏര്‍പ്പെടുത്തരുത്. അയല്‍ സംസ്ഥാനങ്ങളിലും ലോക്ഡൗണ്‍ ഏര്‍പ്പെടുത്തണമെന്നും ദില്ലി സര്‍ക്കാര്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ പറയുന്നു. എന്നാല്‍, കര്‍ഷകര്‍ വൈക്കോല്‍ കത്തിക്കുന്നതല്ല മലിനീകരണത്തിന് കാരണമെന്ന് കേന്ദ്രം കോടതിയില്‍ വ്യക്തമാക്കി. വായു മലിനീകരണത്തില്‍ 10 ശതമാനത്തിന് താഴെ മാത്രമേ വൈക്കോല്‍ കത്തിക്കുന്നതിലൂടെ കാരണമാകുന്നുള്ളൂ. ദില്ലിയില്‍ ഡീസല്‍ ജനറേറ്ററുകള്‍ പ്രവര്‍ത്തിക്കരുതെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. ഒറ്റയക്ക-ഇരട്ടയക്ക വാഹനനിയന്ത്രണം, ട്രക്കുകള്‍ക്ക് വിലക്ക്, സമ്പൂര്‍ണ്ണ ലോക്ഡൗണ്‍ എന്നീ നിര്‍ദേശങ്ങളും കേന്ദ്രസര്‍ക്കാര്‍ മുന്നോട്ടുവച്ചു.