മരുത അബ്ദുൽ ലത്തീഫ് മൗലവി
ഏതാനും തസ്തികകളിലെ നിയമന പ്രശ്നമെന്ന നിലയിൽ വഖഫ് ബോർഡ് വിഷയത്തെ നിസ്സാരമായി കാണുന്ന കേരള സർക്കാറിന്റെ സമീപനം ന്യായ യുക്തമോ നീതിയൊ അല്ല. ഈ വിഷയത്തിൽ നീതി യുക്തമായ പരിഹാരം കാണാൻ സമുദായത്തിന്റെ മൊത്തം പ്രാതിനിധ്യമില്ലാത്തവരും രാഷ്ട്രീയ താല്പര്യങ്ങളോടെ നിലപാടു മാറ്റുന്നവരുമായ സംഘടനകളെയല്ല, സർക്കാർ കണക്കിലെടുക്കേണ്ടത്. സമുദായ താല്പര്യത്തിനും വിശ്വാസത്തിനും വില കല്പിക്കുന്ന മുസ് ലിം പണ്ഡിതരിൽ നിന്ന് അഭിപ്രായം തേടി, മുസ്ലിം സമുദായത്തെയാണ് സർക്കാർ വിശ്വാസത്തിലെടുക്കേണ്ടത്. ലോകമെങ്ങുമുള്ളതാണ് വഖഫ് സ്വത്തുക്കൾ. അവ കൈകാര്യം ചെയ്യുന്നതിന് മതപരമായ ക്രമവും പാരമ്പര്യവുമുണ്ട്. അവ സംരക്ഷിക്കാൻ ജനാധിപത്യ ഗവൺമെന്റിനു ബാധ്യതയുമുണ്ട്. വഖഫ് സ്വത്തുക്കൾ തിരസ്കരിക്കപ്പെടുകയോ അന്യാധീനപ്പെട്ടു പോവുകയോ ചെയ്യുന്ന സാഹചര്യം ഇല്ലാതെയാക്കൽ സർക്കാരിന്റെ ചുമതല തന്നെയാണ്. ഒരു ഗവർമെന്റ് അധികാരത്തിൽ വരുന്നതു വരെ മാത്രമെ കടുത്ത രാഷ്ട്രീയ ചായ്വ് പാടുള്ളു. പിന്നെ പ്രജാ തല്പരതയാവണം അതിന്റെ ലക്ഷ്യം. ഇതാണ് നീതിയും മര്യാദയും. വഖഫ് ബോർഡിന്റെ അധികാരം രാഷ്ട്രീയ താല്പര്യങ്ങളോടെ പ്രവർത്തിക്കുന്ന സംഘടനകളെ ഏല്പിക്കുന്ന നിലവിലുള്ള രീതി അധാർമ്മികതകൾക്കു കാരണമാകുന്നുണ്ടോ എന്നു കൂടി പരിശോധിക്കേണ്ടതുണ്ട്.