സി.വി ശ്രീജിത്ത്
കേരള ലോക്ആയുക്ത (ഭേദഗതി) ബില്‍, കേരള സര്‍വകലാശാല (ഭേദഗതി) ബില്‍ തുടങ്ങി നിര്‍ണായകമായ നിയമ ഭേദഗതികള്‍ പാസാക്കിയ ശേഷം പതിനഞ്ചാം കേരള നിയമസഭയുടെ ആറാം സമ്മേളനം പിരിഞ്ഞു. ലോകായുക്ത, സര്‍വകലാശാല നിയമഭേദഗതികളുള്‍പ്പെടെയുള്ള ഓര്‍ഡിനന്‍സുകളില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഒപ്പുവെയ്ക്കാന്‍ വിസമ്മതിച്ചതോടെയാണ്, ഗവര്‍ണറുടെ നിസഹകരണം മറികടക്കാന്‍ നിയമ നിര്‍മ്മാണത്തിനായി തിടുക്കപ്പെട്ട് ഹ്രസ്വകാല സമ്മേളനം ചേരാന്‍ സര്‍്ക്കാര്‍ തീരുമാനിച്ചത്. ഭരണ പ്രതിപക്ഷത്തിന്റെ വാക് പോരിനും തലനാരിഴ കീറിയുള്ള നിയമസംവാദങ്ങള്‍ക്കും സാക്ഷിയായ സഭ പതിവുപോലെ പ്രതിഷേധങ്ങള്‍ക്കും പ്രതിപക്ഷത്തിന്റെ ഇറങ്ങിപ്പോക്കുകള്‍ക്കും സാക്ഷിയായി.
ലോകായുക്ത ബില്ലിന്റെ ഭേദഗതിയാണ് സഭയെ കൂടുതല്‍ പ്രക്ഷുബ്ധമാക്കിയത്. ലോകായുക്തയുടെ പല്ലും നഖവും പറിച്ചെടുക്കാനാണ് നിയമഭേദഗതിയെന്ന് പ്രതിപക്ഷം തുടക്കം മുതല്‍ ആരോപിച്ചു. മുന്‍ എല്‍.ഡി.എഫ് സര്‍ക്കാര്‍ കൊണ്ടുവന്ന നിയമത്തിലെ പ്രധാനപ്പെട്ട വകുപ്പുകള്‍ റദ്ദാക്കി പകരം സര്‍ക്കാരിന് താല്‍പര്യമുള്ള വകുപ്പുകള്‍ കൂട്ടിച്ചേര്‍ത്താണ് പുതിയ നിയമഭേദഗതി കൊണ്ടുവന്നത്. അഴിമതി കേസില്‍ ലോകയുക്ത വിധിയോടെ പൊതു പ്രവര്‍ത്തകര്‍ പദവി ഒഴിയണം എന്ന നിയമത്തിലെ സുപ്രധാനമായ പതിനാലാം വകുപ്പാണ് ഭേദഗതിയിലൂടെ എടുത്തുകളഞ്ഞത്.
ലോകായുക്തയുടെ റിപ്പോര്‍ട്ട് സ്വീകരിക്കുകയോ തള്ളിക്കളയുകയോ ചെയ്യുന്നതിന് സര്‍ക്കാരിന് അധികാരം നല്‍കിക്കൊണ്ടുള്ളതാണ് നിയമഭേദഗതി. പുതിയ നിയമ ഭേദഗതി പ്രകാരം മന്ത്രിമാര്‍ക്കെതിരായ ലോകായുക്ത ഉത്തരവുകളില്‍ തീരുമാനമെടുക്കുന്നത് മുഖ്യമന്ത്രിയാണ്. മുഖ്യമന്ത്രിക്കെതിരായ ഉത്തരവുകളില്‍ തീരുമാനമെടുക്കാനുള്ള അധികാരം നിയമസഭയ്ക്കാണ്. എം.എല്‍.എമാര്‍ക്ക് എതിരായ ലോകായുക്ത വിധിയില്‍ പുന:പരിശോധനയ്ക്കുള്ള അധികാരം നിയമഭേദഗതിയിലൂടെ സ്പീക്കര്‍ക്കു ലഭിച്ചു.
ഇ.കെ നായനാരുടെ നേതൃത്വത്തിലുള്ള എല്‍.ഡി.എഫ് സര്‍ക്കാരാണ് ലോകായുക്ത നിയമം സഭയില്‍ പാസാക്കിയത്. അന്നുണ്ടായിരുന്നതും ഇടതുപാര്‍ട്ടികള്‍ ഏറെ കൊട്ടിഘോഷിച്ചതുമായ നിയമത്തിലാണ് രണ്ടാം പിണറായി സര്‍ക്കാര്‍ ഭേദഗതി വരുത്തിയത്. ജുഡീഷ്യല്‍ അധികാരത്തോടെയും പ്രവര്‍ത്തന പരിധിയോടെയും സ്വാതന്ത്ര്യമുള്ള സംവിധാനമായിരുന്നു ലോകായുക്ത. പൊതു പ്രവര്‍ത്തകരുടെയും ജനപ്രതിനിധികളുടെയും രാഷ്ട്രീയ പാര്‍ട്ടികളുടെയും അഴിമതി അന്വേഷിക്കാനും അന്വേഷണ തീര്‍പ്പിന്‍മേല്‍ നടപടി സ്വീകരിക്കാനും ലോകായുക്ത നിയമത്തിന് കഴിയുമായിരുന്നു. എന്നാല്‍ സുപ്രധാനവും കരുത്തുറ്റതുമായ ഈ നിയമസാധുതയെയാണ് പിണറായി സര്‍ക്കാര്‍ ഭേദഗതിയിലൂടെ ദുര്‍ബലമാക്കിയത്.
നിയമസഭാംഗങ്ങള്‍, മന്ത്രിമാര്‍, മുഖ്യമന്ത്രി എന്നിവര്‍ക്കെതിരായ ലോകായുക്ത അന്വേഷണത്തിനും തുടര്‍ നടപടിക്കും പുതിയ നിയമഭേദഗതിയോടെ നിയന്ത്രണം വന്നിരിക്കുകയാണ്. ലോകായുക്ത നിയമഭേദഗതിയെ തുടക്കം മുതല്‍ ശക്തിയുക്തം എതിര്‍ത്ത പ്രതിപക്ഷം ബില്‍ അവതരണവേളയില്‍ സഭ ബഹിഷ്‌കരിച്ചു. സഭാ ചരിത്രത്തിലെ കറുത്ത ദിനമെന്നാണ് പ്രതിപക്ഷ നേതാവ് ലോകായുക്ത നിയമം പാസാക്കിയതിനെ പരാമര്‍ശിച്ച് പറഞ്ഞത്. നിയമഭേദഗതി മൂലബില്ലിന്റെ ആത്മാവ് നഷ്ടപ്പെടുത്തുന്നതാണെന്നും ഇത് സര്‍ക്കാരിലെ ചിലര്‍ക്കു വേണ്ടി മാത്രമാണെന്നും സതീശന്‍ ആരോപിച്ചു. അഴിമതി കേസുകളില്‍ നിന്ന് രക്ഷപ്പെടാനായി നിയമത്തില്‍ പോലും ഭേദഗതി കൊണ്ടുവരുന്നത് കേട്ടുകേള്‍വിയില്ലാത്തതാണെന്നും ലോകായുക്ത വിധിയില്‍ എങ്ങിനെ നിയമസഭക്ക് തീരുമാനം എടുക്കാന്‍ കഴിയുമെന്നുമുള്ള സതീശന്റെ ചോദ്യത്തിന് മറുപടി പറയാന്‍ നിയമ മന്ത്രി പി.രാജീവ് തയ്യാറായില്ല. മുഖ്യമന്ത്രിക്ക് എതിരായ ലോകയുക്ത വിധിയെ നിയമസഭ ഒരിക്കലും അംഗീകരിക്കില്ലല്ലോയെന്നും സതീശന്‍ ചോദിച്ചു. സബ്ജക്ട് കമ്മിറ്റിയില്‍ കൊണ്ടുവന്ന ഭേദഗതി ബില്ലിന്റെ വോട്ടെടുപ്പിന് മുമ്പ് സഭയില്‍ അവതരിപ്പിച്ച രീതിയെയും പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി. നിയമസഭ അധികാരപ്പെടുത്താതെ പുതിയ ഭേദഗതി കൂട്ടിച്ചേര്‍ത്തത് ചട്ട വിരുദ്ധമെന്ന ആക്ഷേപമാണ് പ്രതിപക്ഷനേതാവിനുള്ളത്.
എന്നാല്‍ നിയമഭേദഗതിയെ പൂര്‍ണമായു ന്യായീകരിച്ചുകൊണ്ടാണ് ഭരണപക്ഷം നിലകൊണ്ടത്. ലോകായുക്ത അന്വേഷണ സംവിധാനം മാത്രമാണെന്നും നീതിന്യായ കോടതിയല്ലെന്നുമുള്ള മറുവാദമുയര്‍ത്തിയാണ് നിയമ മന്ത്രി പി രാജീവ് പ്രതിപക്ഷത്തെ നേരിട്ടത്. നിലവിലെ നിയമത്തില്‍ ഒരിടത്തും ലോകായുക്തയെ ജ്യൂഡിഷ്യറിയെന്ന് വിവക്ഷിച്ചിട്ടില്ലെന്നും കേവലം അന്വേഷണ ഏജന്‍സിയായ ലോകായുക്ത ശിക്ഷ വിധിക്കുന്നത് സ്വാഭാവിക നീതിയുടെ ലംഘനമാണെന്നും നിയമമന്ത്രി വാദിച്ചു. സഭയുടെ അനുമതിയില്ലാതെ ബില്ലില്‍ സബ്ജക്ട് കമ്മിറ്റി കൂട്ടിച്ചേര്‍ക്കല്‍ വരുത്തിയെന്ന പ്രതിപക്ഷ ആരോപണത്തെയും മന്ത്രി ഖണ്ഡിച്ചു. ബില്ലില്‍ സബ്ജക്ട് കമ്മിറ്റിക്ക് മാറ്റം വരുത്താം. സഭക്കുള്ള അധികാരം സബ്ജക്ട് കമ്മിറ്റിക്കും ഉണ്ടെന്ന് മന്ത്രി പറഞ്ഞു.
ലോകായുക്ത നിയമഭേദഗതിക്കെതിരെ ഭരണകക്ഷിയില്‍ നിന്ന് സി.പി.ഐയുടെ എതിര്‍പ്പ് തുടക്കത്തില്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. സി.പി.ഐ സമ്മേളന കാലം കൂടിയായതിനാല്‍ നിയമഭേദഗതി പാര്‍ട്ടിക്കുള്ളില്‍ വലിയ ചര്‍ച്ചകള്‍ക്കും വിവാദങ്ങള്‍ക്കും വഴിമരുന്നിട്ടു. നിയമ മന്ത്രിയായിരുന്ന ഇ.ചന്ദ്രശേഖരന്‍ നായരാണ് ലോകായുക്ത നിയമം നിയമസഭയില്‍ അവതരിപ്പിതച്ചത്. ഇ. ചന്ദ്രശേഖരന്‍ നായരുടെ സ്മരണകളോടുള്ള അനാദരവായി പോലും സി.പി.ഐയിലെ അണികളും നേതാക്കളും നിയമഭേദഗതിയെ കണ്ടു. എന്നാല്‍ തുടക്കത്തില്‍ കാട്ടിയ പ്രതിഷേധമെല്ലാം മുഖ്യമന്ത്രി പിണറായി വിജയന്റെ കര്‍ശന നിലപാടിനുമുന്നില്‍ ഉരുകി. ഒടുവില്‍ പ്രതിഷേധങ്ങള്‍ക്കും വിമര്‍ശനങ്ങള്‍ക്കും അവധി നല്‍കി സി.പി.ഐയും ബില്ലിനെ പിന്തുണച്ചു. ഇതിനായി സി.പി.ഐ മുന്നോട്ടുവച്ച ചില ഭേദഗതികള്‍ നിയമമന്ത്രി അംഗീകരിക്കുകയായിരുന്നു. സി.പി.ഐ നിര്‍ദേശിച്ച ഭേദഗതികള്‍ സബ്ജക്ട് കമ്മിറ്റി വഴിയാണ് ബില്ലില്‍ ഉള്‍പ്പെടുത്തിയത്.
അതേസമയം, വിവാദമായ നിയമഭേദഗതി നിയമസഭ പാസാക്കിയെങ്കിലും സംസ്ഥാന ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഒപ്പിടാതെ നിയമത്തിന് സാധുത വരില്ല. നിലവില്‍ സര്‍ക്കാരുമായി ഏറ്റുമുട്ടലിന്റെ പാത സ്വീകരിച്ച ഗവര്‍ണര്‍ ബില്ലിന് അംഗീകാരം ന്ല്‍കുമോ എന്നതാണ് ഏവരും ഉറ്റു നോക്കുന്നത്. സര്‍വകലാശാല നിയമഭേദഗതി ഉള്‍പ്പെടെ ഗവര്‍ണറെ ചൊടിപ്പിച്ച സാഹചര്യത്തില്‍ ലോകായുക്ത നിയമ ഭേദഗതി ബില്ലില്‍ ഒപ്പിടാതെ നീട്ടിക്കൊണ്ടു പോകാനോ രാഷ്ട്രപതിയുടെ പരിഗണനയ്ക്ക് വിടാനോ ഗവര്‍ണര്‍ തീരുമാനിച്ചേക്കാം. അങ്ങനെയെങ്കില്‍ ലോകായുക്ത ഭേദഗതി ബില്‍ പ്രവര്‍ത്തികമാകുന്നത് വൈകും.