കോഴിക്കോട്:സർക്കാരിന്റെ ലഹരി വിരുദ്ധ ബോധവൽകരണ പരിപാടികളിൽ മദ്യവിപത്തുകൂടി ഉൾപ്പെടുത്തണമെന്ന് മദ്യനിരോധന സമിതി സംസ്ഥാന ജനറൽ കൗൺസിൽ യോഗം ആവശ്യപ്പെട്ടു. കേരളത്തിൽ ഏറ്റവും കൂടിയ അളവിൽ ഉപയോഗിക്കപ്പെടുന്നതും ഏറ്റവും കുടുതൽ ആളുകൾ ഉപയോഗിക്കുന്നതുമായ ലഹരിവസ്തു മദ്യമാണ്. വർഷം 15000 കോടിയിലേറെ രൂപയുടെ മദ്യമാണ് അംഗീകൃത മദ്യശാലകളിലൂടെ മാത്രം വിൽക്കുന്നത്. കൊലപാതകങ്ങൾ, പോലീസ് കേസുകൾ, വാഹനാപകടങ്ങൾ, കുടുംബത്തകർച്ചകൾ, വിവാഹ മോചനങ്ങൾ , ആത്മഹത്യകൾ – ഇവക്കെല്ലാം കാരണമാകുന്ന മുഖ്യ ലഹരി വസ്തുവും മദ്യംതന്നെ. മദ്യവിപത്ത് നിസ്സാരീകരിച്ചു കൊണ്ടുള്ള ലഹരി വിരുദ്ധ പോരാട്ടം ഫലം നൽകില്ല.
പഴങ്ങളിൽ നിന്നും വീര്യം കുറഞ്ഞ മദ്യം ഉല്പാദിപ്പിക്കാനുള്ള അനുമതി, നിലവിൽ മദ്യപിക്കാത്തവരെ – മുഖ്യമായും സ്ത്രീകളെ – മദ്യത്തിലേക്ക് ആകർഷിക്കാൻ വേണ്ടിയുള്ള ബോധപൂർവ്വമായ തീരുമാനമാണ്. സർക്കാർ അത് തിരുത്തണം.
സമിതി സംസ്ഥാന പ്രസിഡന്റ് ഇയ്യച്ചേരി കുഞ്ഞികൃഷ്ണൻ മാസ്റ്റർ അദ്ധ്യക്ഷത വഹിച്ചു.
ഡോ. വിൻസെന്റ് മാളിയേക്കൽ, ബി.ആർ. കൈമൾ കരുമാടി , ശശി വയനാട്, ടി ചന്ദ്രൻ കണ്ണൂർ, ഇസാബിൻ അബ്ദുൾ കരീം, ഖദീജ നർഗീസ്, ആന്റണി പന്തല്ലൂക്കാരൻ , പാസ്റ്റർ ജോസഫ് അമ്പാട്ട് , മജീദ് മാടമ്പാട്ട്, പപ്പൻ കന്നാട്ടി, സിൽബി ചുനയംമാക്കൽ, വെളിപാലത്തു് ബാലൻ, എ.കെ. സുൽത്താൻ, റോയി ജോർജ്ജ്, എ. രഘു മാസ്റ്റർ, ഈപ്പൻ കരിയാറ്റിൽ , പി.വി. സന്തോഷ്, മുഹമ്മദ് ഫസൽ, കെ.പ്രകാശൻ ,വിജയൻ എം , അഷറഫ് മമ്പറം തുടങ്ങിയവർ പങ്കെടുത്തു.