ടി നരേന്ദ്രന്‍
അതീവ സമ്പന്നമാണ് ഇന്ത്യയിലെ ധനകാര്യ മേഖലയും വിഭവ സ്രോതസ്സുകളും. ഇതുകണ്ട് ഭ്രമിച്ചാണ് ആഗോള ധനമൂലധന ശക്തികള്‍ അവ കൈക്കലാക്കാനുള്ള തന്ത്രങ്ങള്‍ മെനയുന്നത്. ഇന്ത്യയിലെ ബാങ്കുകളില്‍ ജനങ്ങളുടെ സമ്പാദ്യമായി 160 ലക്ഷം കോടി രൂപയുണ്ട്. അതി വിപുലമായ ശാഖാ ശൃംഖലയാണ് ഇന്ത്യന്‍ ബാങ്കിങ്ങിന്റെ മുഖ്യസവിശേഷത. എല്‍ഐസിയില്‍ ജനങ്ങളുടെ പ്രീമിയം തുകയായി 33 ലക്ഷം കോടിയുണ്ട്. സമൃദ്ധമായ ഈ സംവിധാനങ്ങളെ ഫലപ്രദമായി വിനിയോഗിച്ചാല്‍ രാഷ്ട്ര വികസനരംഗത്ത് അതിശയങ്ങള്‍ സൃഷ്ടിക്കാനാകും. ഈ സ്ഥാപനങ്ങളില്‍ ലഭ്യമായ പണവിഭവത്തെ തൊഴില്‍ – ഉല്‍പ്പാദന വര്‍ധന സാധ്യമാക്കുന്ന സങ്കേതങ്ങളിലേക്ക് വിന്യസിക്കാന്‍ കര്‍മപരിപാടിയില്ലാത്തതാണ് ഇന്ത്യയുടെ യഥാര്‍ഥ വികസന പ്രതിസന്ധി . ജനങ്ങളുടെ നിക്ഷേപം സ്വീകരിക്കുമ്പോള്‍ പലിശ കൊടുക്കേണ്ടതില്ലാത്ത കറണ്ട് അക്കൗണ്ട്, സേവിങ്സ് ബാങ്ക് അക്കൗണ്ടുകളില്‍ ശേഖരിക്കലാണ് പുതിയ തന്ത്രം.
നിക്ഷേപപലിശ കുറച്ചെന്നു മാത്രമല്ല ദീര്‍ഘ കാലാവധിയുള്ള നിക്ഷേപങ്ങള്‍ നിരുത്സാഹപ്പെടുത്തുന്നതാണ് ഇന്നത്തെ ശൈലി. വിവിധ ഇനം എടിഎം കാര്‍ഡുകള്‍, നെറ്റ് ബാങ്കിങ്, മ്യൂച്ചല്‍ ഫണ്ട് വ്യാപാരം എന്നിവയിലേക്ക് ബാങ്ക് ഇടപാടുകാരെ ബന്ധിപ്പിച്ച് ഉപഭോഗതൃഷ്ണ വിപുലപ്പെടുത്തുന്ന ഇടനിലക്കാരന്റെ വേഷമാണ് ബാങ്കുകള്‍ നിര്‍വഹിക്കുന്നത്. ഇതിനെല്ലാം പുറമെയാണ് സര്‍വീസ് ചാര്‍ജും ഫീസുകളും.
ബാങ്കുകള്‍ സ്വീകരിക്കുന്ന നിക്ഷേപത്തില്‍ 38ശതമാനം സ്റ്റാറ്റിയൂട്ടറി ലിക്വിഡിറ്റി റേഷ്യോ (എസ്എല്‍ആര്‍) ആയും, 14ശതമാനം ക്യാഷ് റിസര്‍വ് റേഷ്യോ (സിആര്‍ആര്‍) ആയും കേന്ദ്ര സര്‍ക്കാരിന്റെ സെക്യൂരിറ്റികളില്‍ നിക്ഷേപിക്കണമെന്ന വ്യവസ്ഥയുണ്ടായിരുന്നു.വിവിധ വികസന സംരംഭങ്ങള്‍ക്കും നിര്‍മാണ പദ്ധതികള്‍ക്കുമുള്ള വിഭവം കണ്ടെത്തുന്നതിലുള്ള പങ്കാളിത്തമായിരുന്നു അത്. 1991 നു ശേഷം ഈ നിരക്കുകള്‍ ഘട്ടംഘട്ടമായി വെട്ടിക്കുറച്ച് യഥാക്രമം 18 ശതമാനവും 4ശതമാനവുമായി ചുരുക്കി. ഈ വിധത്തില്‍ കേന്ദ്രസര്‍ക്കാരിന് 30ശതമാനം ധനവിഭവമാണ് നഷ്ടമായത്. ഇപ്പോഴത്തെ ബാങ്ക് നിക്ഷേപ സംഖ്യയായ 160 ലക്ഷം കോടി രൂപയില്‍നിന്നുള്ള 48 ലക്ഷം കോടി രൂപയാണ് കേന്ദ്ര സര്‍ക്കാരിന്റെ വരുമാന നഷ്ടം. നാടിന്റെ ആര്‍ജിത സമ്പത്ത് വിറ്റഴിച്ചും പാട്ടത്തിന് കൊടുത്തും 6 ലക്ഷം കോടി രൂപയുടെ നാഷണല്‍ മോണിറ്റൈസേഷന്‍ പൈപ്പ്ലൈന്‍ പദ്ധതിയുടെ പൊള്ളത്തരം വിലയിരുത്തേണ്ടത് ഈയൊരു പശ്ചാത്തലത്തിലാണ്. വിഭവങ്ങളുടെ അപര്യാപ്തതയല്ല, അവയുടെ വിനിയോഗ വിന്യാസത്തിന്മേലുള്ള വരേണ്യ പക്ഷപാതിത്വമാണ് ഇന്ത്യയുടെ യഥാര്‍ഥ വികസന പ്രതിസന്ധി. ബാങ്കുകളും എല്‍ഐസിയും പൊതുമേഖലാ സ്ഥാപനങ്ങളും പ്രദാനംചെയ്യുന്ന ആവര്‍ത്തന സ്വഭാവമുള്ള വരുമാനവും അവയുടെ കരുത്തും കണക്കാക്കാതെ വിത്തെടുത്ത് വില്‍ക്കുന്ന നടപടികള്‍ ഭാവിതലമുറയുടെ ജീവിതത്തെയാണ് വഴിയാധാരമാക്കുക.
ബാങ്കില്‍ സമാഹരിക്കുന്ന സമ്പാദ്യത്തെ രാജ്യത്ത് ഉല്‍പ്പാദനം വര്‍ധിപ്പിക്കാനും ജനങ്ങള്‍ക്ക് ജീവനോപാധികള്‍ കണ്ടെത്താനുമായി വായ്പ അനുവദിക്കുകയെന്നതാണ് ബാങ്കുകളില്‍ നിക്ഷിപ്തമായ കര്‍ത്തവ്യം. എസ്എല്‍ആര്‍, സി ആര്‍ ആര്‍ നിരക്കുകള്‍ ഗണ്യമായി കുറച്ചപ്പോള്‍ ബാങ്കുകള്‍ക്ക് ലഭ്യമായ അധിക തുക കൂടുതല്‍ വായ്പകള്‍ നല്‍കി കമ്പോള ചോദനം ഉയര്‍ത്താമെന്നതായിരുന്നു ന്യായവാദം. നവ ഉദാരവല്‍ക്കരണ ആശയത്തിന്റെ സ്വാധീനത്താല്‍ നിര്‍മാണ വികസന ദൗത്യങ്ങളില്‍നിന്നും പിന്തിരിയണമെന്ന ആശയമാണ് കേന്ദ്രം പുലര്‍ത്തുന്നത്.
വരുമാനം നിലച്ചുപോയ സംസ്ഥാന സര്‍ക്കാരുകളാകട്ടെ അക്ഷരാര്‍ഥത്തില്‍ പാപ്പരാണ്. ഈയൊരു സാഹചര്യത്തില്‍ കമ്പോളത്തെ ഉണര്‍ത്താനുള്ള സുപ്രധാന ഉത്തേജക വസ്തുവാണ് വര്‍ധിത ബാങ്ക് വായ്പ. അസംഖ്യം കൈകളിലേക്ക് ചെറുകിട വായ്പകളിലൂടെ പണമെത്തുമ്പോള്‍ കമ്പോളത്തിലെ ക്രയവിക്രയം വര്‍ധിക്കും, പുതിയ തൊഴില്‍ സംരംഭങ്ങളുണ്ടാകും, ഉല്‍പ്പാദനം വര്‍ധിക്കും, നാടിന്റെ സമ്പദ്ഘടന ഉത്തേജിതമാകുകയും ചെയ്യും.
ഈ വിധത്തില്‍ ബാങ്ക് ദേശസാല്‍ക്കരണത്തെ തുടര്‍ന്നാണ് ഇന്ത്യയിലെ ബാങ്ക് വായ്പയുടെ 90 ശതമാനം തുകയും ചെറുകിട വായ്പകളായി നല്‍കാനിടയായത്. അങ്ങനെയാണ് രാജ്യത്തെ കൃഷിയടക്കമുള്ള അനൗപചാരിക മേഖല ശരാശരി തോതിലെങ്കിലും വളര്‍ച്ച കൈവരിച്ചത്. എന്നാല്‍ നവലിബറല്‍ കാലത്ത് ബാങ്കുകളുടെ വായ്പാ നയത്തില്‍ മൗലികമായ പൊളിച്ചെഴുത്താണ് നടന്നത്. ആകെ ബാങ്ക് വായ്പയില്‍ കേവലം 8ശതമാനം മാത്രമാണ് 2 ലക്ഷത്തിന് താഴെ വായ്പയെടുക്കുന്നവര്‍ക്കായി നല്‍കുന്നത്. ആകെ വായ്പയുടെ 68 ശതമാനവും ഒരു കോടി രൂപയ്ക്ക് മുകളിലുള്ളവരുടേതാണ്. വായ്പ നല്‍കാനായി കൂടുതല്‍ പണവിഭവം ലഭ്യമായതോടെ കുത്തകകള്‍ക്കും അതിസമ്പന്നര്‍ക്കും വന്‍ തുകകള്‍ അനുവദിച്ചതാണ് ബാങ്കുകളുടെ വായ്പാചരിത്രം.
ലഭ്യമായ അധിക വിഭവം വായ്പയായി നല്‍കാതെ ഏറ്റവും അപകടം നിറഞ്ഞ ബഹുരാഷ്ട്ര കുത്തക കമ്പനികളുടെ ബോണ്ട് മാര്‍ക്കറ്റില്‍ നിക്ഷേപിക്കുന്ന പ്രവണതയും വര്‍ധിച്ചു. ബാങ്കുകള്‍ രാഷ്ട്ര വികസനത്തിനും ജനക്ഷേമത്തിനുമായി വര്‍ത്തിക്കണമെന്നുള്ള അടിസ്ഥാന പ്രമാണത്തില്‍നിന്നുള്ള ഒളിച്ചോട്ടമാണിത്. വന്‍കിടക്കാരില്‍ അമിത കേന്ദ്രീകരണം സംഭവിച്ചപ്പോള്‍ അവര്‍ തടിച്ചു കൊഴുത്തു. അതിസമ്പന്നര്‍ക്ക് ലഭ്യമായ വായ്പകള്‍ അവര്‍ മനഃപൂര്‍വം തിരിച്ചടയ്ക്കാതായതോടെ ബാങ്ക് കിട്ടാക്കടങ്ങള്‍ കുതിച്ചുയര്‍ന്നു.
ഇന്ത്യന്‍ ബാങ്കിങ്ങിന്റെ അനന്തസാധ്യതകളെ പ്രയോജനപ്പെടുത്താതെ അവയെ സമ്പൂര്‍ണമായും സ്വകാര്യ-വിദേശ ഉടമസ്ഥതയിലാക്കാനാണ് നീക്കം.
പൊതുമേഖലാ ബാങ്കുകളുടെ സാന്നിധ്യം കൊണ്ടാണ് 2008ലെ സാമ്പത്തിക പ്രതിസന്ധിയെ ഇന്ത്യ അതിജീവിച്ചത്. ഇത്തരം ഒട്ടനവധി നേരനുഭവങ്ങള്‍ ഉള്ളപ്പോള്‍ തന്നെയാണ് ബാങ്കുകളുടെ സമ്പൂര്‍ണ സ്വകാര്യവല്‍ക്കരണം സാധ്യമാക്കാനുള്ള ബാങ്കിങ് നിയമഭേദഗതി ബില്‍ നവംബറിലെ പാര്‍ലമെന്റ് സമ്മേളനത്തില്‍ പാസാക്കാന്‍ ഒരുങ്ങുന്നത്. സ്വകാര്യ ബാങ്കുകളില്‍ 74 ശതമാനംവരെ വിദേശ ഓഹരി പങ്കാളിത്തം ആകാമെന്നതിന്റെ അടിസ്ഥാനത്തില്‍ നടന്ന മൂലധന കൈമാറ്റത്തിന്റെ ഭവിഷ്യത്തുക്കളാണ് തൃശൂരിലെ സിഎസ്ബി ബാങ്കും, ചെന്നൈയിലെ ലക്ഷ്മിവിലാസ് ബാങ്കും പറഞ്ഞു തരുന്നത്.
റിസര്‍വ് ബാങ്കിന്റെ ചരിത്രത്തില്‍ ആദ്യമായിട്ടാണ് ഒരു ബാങ്കിന്റെ ഭൂരിപക്ഷം ഓഹരികള്‍ ഒരു വിദേശ കമ്പനിക്ക് കൈമാറാന്‍ അനുമതി നല്‍കുന്നത്. 51ശതമാനം സിഎസ്ബി ബാങ്ക് ഓഹരികള്‍ ക്യാനഡ ആസ്ഥാനമാക്കിയുള്ള ഫെയര്‍ ഫാക്‌സ് കമ്പനിയുടെ മൗറീഷ്യസ് ഹോള്‍ഡിങ് കമ്പനിക്ക് നല്‍കാന്‍ റിസര്‍വ് ബാങ്ക് അനുമതി നല്‍കുന്നത് 2018 ജൂലൈ 12 നാണ്. 2010 സെപ്തംബറിലാണ് 94 കൊല്ലം പഴക്കമുള്ള ലക്ഷ്മിവിലാസ് ബാങ്കിനെ അപ്പാടെ വിഴുങ്ങാന്‍ ഡെവലപ്‌മെന്റ് ബാങ്ക് ഓഫ് സിങ്കപ്പുര്‍ എന്ന വിദേശ ബാങ്കിന് അനുമതി നല്‍കിയത്.
ഈ രണ്ടു ബാങ്കിന്റെയും പ്രവര്‍ത്തനങ്ങളില്‍ വന്നുകൊണ്ടിരിക്കുന്ന മാറ്റങ്ങളും അവയെ മാതൃകയാക്കാന്‍ മറ്റു ബാങ്കിങ് സ്ഥാപനങ്ങളോടുള്ള ആഹ്വാനവുമാണ് ഇന്നത്തെ ഇന്ത്യന്‍ ബാങ്കിങ്ങിന്റെ സമ്പ്രദായം. ബാങ്കുകള്‍ നാടിന്റെ നട്ടെല്ലാണ്, അക്ഷയപാത്രമാണ് . വിശ്വസനീയതയും സര്‍ക്കാര്‍ ഉടമസ്ഥാവകാശവും അകന്നതോടെ ലക്ഷണമൊത്ത ചൂതാട്ട കേന്ദ്രങ്ങളായി മാറുന്നതിന്റെ അവസാന രംഗത്തേക്കാണ് ഇന്ത്യന്‍ ബാങ്കിങ് വ്യവസ്ഥ നീങ്ങുന്നത്.
(ബെഫി സംസ്ഥാന പ്രസിഡന്റാണ് ലേഖകന്‍).