ആറുമാസത്തിനകം റോഡ് തകര്‍ന്നാല്‍
കരാറുകാരനും എഞ്ചിനീയറും പ്രതിയാകും
പുതിയ നിര്‍മ്മാണത്തിനും അറ്റകുറ്റ പണിയ്ക്കും ബാധകം
ഉത്തരവ് ഹൈക്കോടതി വിമര്‍ശനത്തെ തുടര്‍ന്ന്
തിരുവനന്തപുരം: സംസ്ഥാനത്തെ റോഡുകളുടെ ഗുണനിലവാരം ഉറപ്പിക്കാനും അഴിമതി അവസാനിപ്പിക്കാനും കര്‍ശന നടപടിയുമായി പൊതുമരാമത്ത് വകുപ്പ്. പൊതുമരാമത്ത് വകുപ്പിനു കീഴിലുള്ള റോഡുകള്‍ നിര്‍മാണം കഴിഞ്ഞു ആറു മാസത്തിനകം തകര്‍ന്നാല്‍ നിര്‍മ്മാണ ചുമതലയുള്ള എന്‍ജിനീയര്‍മാര്‍ക്കെതിരെയും കരാറുകാര്‍ക്കെതിരെയും കേസെടുക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. ഹൈക്കോടതി നിര്‍ദേശത്തിന്റെ അടിസ്ഥാനത്തില്‍ പൊതുമരാമത്ത് വകുപ്പ് ഇതുമായി ബന്ധപ്പെട്ട സര്‍ക്കുലര്‍ പുറത്തിറക്കി.
നിര്‍മാണം കഴിഞ്ഞതായി സര്‍ട്ടിഫിക്കറ്റ് നല്‍കി ആറു മാസത്തിനകം റോഡുകള്‍ തകരുകയോ കുഴികള്‍ രൂപപ്പെടുകയോ ചെയ്താല്‍ എഫ്.ഐ.ആര്‍ റജിസ്റ്റര്‍ ചെയ്തു വിജിലന്‍സ് അന്വേഷണം നടത്താനാണു നിര്‍ദേശം. അറ്റകുറ്റ പണി നടത്തിയ റോഡുകള്‍ക്കും ഇത് ബാധകമാണ്.
അന്വേഷണം ആറു മാസത്തിനകം പൂര്‍ത്തിയാക്കി ബന്ധപ്പെട്ട കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കണം. മന:പൂര്‍വ്വമായതോ ഉദ്യോഗസ്ഥരുടെ ഉത്തരവാദിത്തിലുണ്ടാകുന്ന വീഴ്ചയാലോ ഉള്ള സംഭവങ്ങളില്‍ ഉദ്യോഗസ്ഥര്‍ക്കൊപ്പം കരാറുകാര്‍ക്കെതിരെയും ക്രിമിനല്‍ നടപടി സ്വീകരിക്കാനാണ് സര്‍ക്കാര്‍ തീരുമാനം. അതേസമയം, പ്രകൃതി ദുരന്തങ്ങള്‍ കാരണമാണു റോഡുകള്‍ തകര്‍ന്നതെന്നു കലക്ടര്‍ റിപ്പോര്‍ട്ടു നല്‍കിയാല്‍ കേസെടുക്കില്ല.
പിഡബ്ല്യുഡിക്കു കീഴിലുള്ള റോഡുകള്‍ ഒരു വര്‍ഷത്തിനകം തകര്‍ന്നാല്‍ എന്‍ജിനീയര്‍മാര്‍ക്കും കരാറുകാര്‍ക്കുമെതിരെ അന്വേഷണം നടത്തി മൂന്നു മാസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണം. വീഴ്ച കണ്ടെത്തിയാല്‍ എഫ്.ഐ.ആര്‍ റജിസ്റ്റര്‍ ചെയ്തു തുടര്‍ നടപടികള്‍ സ്വീകരിക്കും. ക്രിമിനല്‍ നടപടികള്‍ ആവശ്യമാണെന്നു കണ്ടെത്തുന്ന ഏതു കേസുകളിലും വിജിലന്‍സ് അന്വേഷണം നടത്താമെന്നും സര്‍ക്കുലറില്‍ പറയുന്നു.
നിര്‍മിച്ച് ആറുമാസത്തിനകം റോഡുകള്‍ തകര്‍ന്നാല്‍ കരാറുകാരനും എന്‍ജിനീയര്‍ക്കുമെതിരെ വിജിലന്‍സ് അന്വേഷണം നടത്താന്‍ ജൂലൈ 19ന് ഹൈക്കോടതി ഉത്തരവിട്ടിരുന്നു. അറ്റകുറ്റപ്പണിയുടെ കാര്യത്തിലും ഇതു ബാധകമാണ്. ഒരു വര്‍ഷത്തിനുള്ളിലാണ് റോഡുകള്‍ തകരുന്നതെങ്കില്‍ ആഭ്യന്തര അന്വേഷണം നടത്തണമെന്നും ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ നിര്‍ദേശിച്ചിരുന്നു. കേരളത്തിലെ റോഡുകളുടെ കാര്യത്തില്‍ ഫണ്ടല്ല, അത് വിനിയോഗിക്കുന്ന രീതിയാണ് പ്രശ്‌നമെന്നും കോടതി വിമര്‍ശിച്ചിരുന്നു.