തിരൂരങ്ങാടി: ജീവിത പ്രതിസന്ധികളെ ക്ഷമയും മനസാന്നിധ്യവും കൊണ്ട് നേരിടാനായതാണ് രാജ്യത്തിന്റെ പരമോന്നത ബഹുമതികളിൽ ഒന്നായ പത്മശ്രീ നേടാൻ കെ. വി റാബിയക്ക് തുണയായതെന്ന് സംസ്ഥാന തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവർ കോവിൽ അഭിപ്രായപ്പെട്ടു. ജീവിതത്തിൽ അപ്രതീക്ഷിതമായി സംഭവിക്കുന്ന പ്രയാസങ്ങളെ മറികടക്കാനുള്ള പ്രചോദിത കേന്ദ്രമായി റാബിയ മാറി. അക്ഷര വെളിച്ചം പകർന്ന് സഹജീവികളെ വെളിച്ചത്തിലേക്ക് നയിക്കാൻ പരിമിധികൾക്കിടയിലും അവർ കാണിച്ച സമർപ്പണ മനസ്സിനെ എത്ര അഭിനന്ദിച്ചാലും അധികമാവില്ലെന്നും അദ്ദേഹം പറഞ്ഞു.- ഐ എൻ എൽ മലപ്പുറം ജില്ലാ കമ്മിറ്റിയും തിരൂരങ്ങാടി മണ്ഡലം കമ്മിറ്റിയും സംയുക്തമായി റാബിയയുടെ വസതിയിൽ സംഘടിപ്പിച്ച സ്നേഹാദര ചടങ്ങ് ഉൽഘാടനം ചെയ്‌തു സംസാരിക്കുകയായിരുന്നു ദേവർകോവിൽ. റാബിയക്കുള്ള ഉപഹാര സമർപ്പണവും മന്ത്രി നിർവ്വഹിച്ചു. ഐ എൻ എൽ മലപ്പുറം ജില്ല പ്രസിഡന്റ് സമദ് തയ്യിൽ അധ്യക്ഷത വഹിച്ചു. ജില്ല സിക്രട്ടറി റഹ്മത്തുള്ള ബാവ, ജില്ല നേതാക്കളായ ടി സൈത് മുഹമ്മദ്, സി.പി അബ്ദുൽ വഹാബ്, എൻ. പി ശംസു, മുജീബ് പുള്ളാട്ട്, എൻ. വൈ. എൽ സംസ്ഥാന സിക്രട്ടറി ഷാജി ശമീർ, മണ്ഡലം നേതാക്കളായ എൻ.വി അസീസ്, ഷൈജൽ വലിയാട്ട്, ഖമറു തയ്യിൽ, എൽ.ഡി.എഫ് നേതാക്കളായ കെ രാംദാസ്, കെ മൊയ്തീൻ കോയ, പ്രകാശൻ പുനത്തിൽ, കെ.വി മുംതാസ് സംബന്ധിച്ചു