Wednesday, June 18, 2025

റഫി ഓര്‍മ്മയായിട്ട് നാളെക്ക് 42 വര്‍ഷം

Must Read

**’ഓ ദുനിയാകേ രഖ് വാലേ…

പി.വി. ഹസീബ്റഹ്മാന്‍

1937ലെ ഒരു രാത്രി. പഴയ പഞ്ചാബിനടുത്ത ലാഹോറില്‍ ഒരുക്കിയ ചടങ്ങില്‍ അന്നത്തെ ശ്രദ്ധേയ ഗായകനും നടനുമായിരുന്ന കുന്ദന്‍ ലാല്‍ സൈഗാളി (കെ. എല്‍. സൈഗാള്‍)ന്റെ സംഗീതക്കച്ചേരി കാണാന്‍ ജനം തിങ്ങി നിറഞ്ഞിരുന്നു.പക്ഷെ കാത്തു നിന്നവരെ നിരാശയിലാക്കി സൈഗാള്‍ പാട്ടുകച്ചേരി അവതരിപ്പിച്ചില്ല.വൈദ്യുതി തകരാറു കാരണം അദ്ദേഹം പരിപാടി നടത്താന്‍ തയ്യാറാവാതെ മടങ്ങി. അക്ഷമരായി തടിച്ചു കൂടിയ ആസ്വാദകരോട് എന്ത് പറയണമെന്ന് അറിയാതെ സംഘാടകര്‍ നില്‍ക്കുമ്പോഴാണ് ഗ്രാമത്തിലെ ഒരു ഹമീദ് എന്ന പേരുള്ള ഒരു സഹൃദയന്‍ ആശ്വാസ വാക്കുകളുമായി സംഘാടകരെ സമീപിക്കുന്നത്. ഭാര്യ ചിരാഗ് ബീബിയുടെ അനിയന്‍ ഒരു പാട്ടു പാടട്ടെ എന്ന ഹമീദിന്റെ അഭ്യര്‍ത്ഥനക്ക് സംഘാടകര്‍ അനുമതി നല്‍കി. എല്ലാവരുടെയും കണക്കുകൂട്ടലുകള്‍ തെറ്റിച്ച് പഞ്ചാബ് അമൃതസറിന് സമീപത്തെ കോട്ട് ലാ സുല്‍ത്താന്‍ സിംഗ്കാരനായ 13കാരന്‍ പയ്യന്‍ മനോഹരമായ ഒരു ഹിന്ദി ഗാനം ആലപിച്ച് സഹൃദയ മനസ്സ് കീഴടക്കി. ഗാന ലോകത്തിന്റെ നെറുകിലേക്ക് നടന്നുകയറി ആ ബാലനെ പില്‍ക്കാലത്ത് മാലോകര്‍ സ്നേഹത്തോടെ ഹൃദയം കൊണ്ടു വിളിച്ചു. റഫിസാബ് ..

ആനേ സെ ഉസ്‌കെയും ,ഓ ദുനിയാകേ രഖ് വാലേയും…ഓമേരി മെഹബൂബായുമടക്കം ആത്മാവുള്ള 7500 ഓളം അനശ്വര ഗാനങ്ങള്‍ സംഗീത ലോകത്തിന് സമ്മാനിച്ച ഇതിഹാസ ഗായകന്‍ മുഹമ്മദ് റഫി വിട പറഞ്ഞിട്ട് 42 വര്‍ഷമായിട്ടും ഇന്നും അദ്ദേഹം സഹൃദയ മനസ്സില്‍ ജീവിക്കുന്നു.. ലക്ഷകണക്കിന് ഗായകരുടെ ചുണ്ടുകള്‍ റഫിയുടെ പാട്ടുകള്‍ തത്തികളിക്കുന്നു. 1924 ഡിസംബര്‍ 24ന് പഞ്ചാബിലെ അമൃതസറി നടുത്ത കോട്‌ല സുല്‍ത്താന്‍ സിംഗിലെ ജന്മിയായിരുന്ന ഹാജിഅലിമുഹമ്മദ്, അല്ലാ രാഹ മുഹമ്മദ് ശാഫി ദമ്പതികളുടെ എട്ടാമത്തെ മകനായി ജനിച്ച റഫി ബാല്യത്തില്‍ തന്നെ സംഗീത തല്‍പരനായിരുന്നു.1935-36 കാലത്ത് ബിസി നസ് ആവശ്യാര്‍ത്ഥം ഹാജി അലി മുഹമ്മദ് ലാഹോറിലേക്ക് സ്ഥലം മാറിയിരുന്നു.ലാഹോറിലെ നൂര്‍ മൊഹല്ല എന്ന സ്ഥലത്തായിരുന്നു ഇത്. സഹോദരി ഭര്‍ത്താവ് ഹമീദ് തന്നെയാണ് റഫിയിലെ സംഗീത വാസന കണ്ട് ഈ വഴി തിരിച്ചുവിട്ടത്. ഉസ്താദ് ബഡേ ഗുലാം അലി ഖാന്‍, വാഹിദ്ഖാന്‍ എന്നിവരുടെ കീഴില്‍ ഹിന്ദുസ്ഥാനി ക്ലാസിക്കല്‍ സംഗീതം റഫി അഭ്യസിച്ചു. പാട്ടു വേദികളില്‍ അറിഞ്ഞു തുടങ്ങിയ അദ്ദേഹം 1940 കളില്‍ അവസരങ്ങ ള്‍ക്കായി ബോംബെയിലേക്ക് മാറി. പതിനേഴാമത്തെ വയസ്സില്‍ തന്നെ റഫിക്ക് ഒരു പഞ്ചാബി സിനിമ യില്‍ പാടാന്‍ അവസരം ലഭിച്ചു.1942ല്‍ ശ്യാം സുന്ദറിന്റെ ‘ഗുല്‍ബലോച്ച്’ എന്ന സിനിമയി ലാണ് സോനിയെ നീ .. ഹീരി യെ നീ എന്ന് തുടങ്ങുന്ന ഹിന്ദി പാട്ട് പാടിയത്. ഈ വര്‍ഷംതന്നെ ഓള്‍ ഇന്ത്യ റേഡിയോ ലാഹോര്‍ നിലയത്തില്‍ സ്ഥിരം ഗായകനായി റഫിക്ക് അവസരവും ലഭിച്ചു.പിന്നീട് ഇതിഹാസ സംഗീത സംവിധായകന്‍ നൗഷാദ് അലി വഴിത്തിരിവായി. നൗഷാദ് അലിയുടെ കീഴില്‍ റഫിക്ക് ഗാനങ്ങള്‍ ലഭിച്ചു തുടങ്ങി. പിന്നീടു തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല.

1949 ല്‍ പുറത്തിറങ്ങിയ ദുലാരി എന്ന ചിത്രത്തിലെ ‘സുഹാനിരാത് എന്ന ഗാനവും 1952 ലെ ബൈജു ബാവ്‌രയിലെ ‘ ഓ ദുനിയാ കേ രഖ് വാലേ’ എന്ന ഗാനവും റഫി ഇന്ത്യന്‍ സംഗീത പ്രേമികളുടെ മനസ്സില്‍ സ്ഥിരപ്രതിഷ്ഠ നേടി.നൗഷാദിന്റെ സംഗീതത്തിലായിരുന്നു ഇവ രണ്ടും പിറവി എടുത്തത്. ഷക്കീല്‍ ബദായുനിയാണ് സുഹാനി രാത്തിന്റെ വരികള്‍ എഴുതി യത്.
ലതാ മങ്കേഷ്‌ക്കറോടൊപ്പം ഏറ്റവും കൂടുതല്‍ യുഗ്മ ഗാനങ്ങള്‍ പാടിയ റെക്കോര്‍ഡും മുഹമ്മദ് റഫിക്ക് മാത്രമാണ്. വിവിധ ഭാഷകളില്‍ പാടിയപ്പോഴും
മലയാളത്തില്‍ പാടാന്‍ കഴിയാതെയാണ് റഫി ഗാനലോകം വിട്ടത്. പാടാന്‍ തക്ക രീതിയില്‍ ഭാഷ വഴങ്ങാതെ പോയതാണ് ഇതിന് കാരണം.എസ്.ബാബുരാജ് ഉള്‍പ്പെടെയുള്ളവര്‍ മലയാളത്തില്‍ പാടിക്കുവാന്‍ ശ്രമങ്ങള്‍ നടത്തിയിരുന്നു. 1965 ല്‍ എം.എസ് മണി സംവിധാനം ചെയ്ത സുബൈദ സിനിമയില്‍ റഫിയെ കൊണ്ട് ഒരു ഗാനം പാടിക്കാന്‍ സംഗീതസംവിധായകന്‍ എം.എസ്. ബാബുരാജ് ശ്രമം നടത്തിയിരുന്നു. പിന്നീട് 1977 ല്‍ രാമു കാര്യാട്ട് സംവിധാനം ചെയ്ത ദ്വീപ് സിനിമയില്‍ കടലേ നീല കടലേ എന്ന പാട്ട് പാടിക്കാനും ബാബുരാജ് ശ്രമിച്ചെങ്കിലും നടന്നില്ല.റഫിക്ക് വെച്ച പാട്ട് പാടിയത് തലത്ത് മഹമൂദ് ആയിരുന്നു.

1980 ല്‍ റഫി സാബിനെ കൊണ്ട് മലയാള സിനിമയില്‍ പാടിക്കാന്‍ ഭാഗ്യം കിട്ടിയത് ആലപ്പുഴ സ്വദേശിയായ ജിതിന്‍ ശ്യാമിനായിരുന്നു അദ്ദേഹം സംഗീത സംവിധാനം ചെയ്ത.’തളിരിട്ട കിനാക്കള്‍’ എന്ന സിനിമയിലാണ് പാടിയത്.എന്നാല്‍ മലയാളം പാടാന്‍ വിസമ്മതിച്ചു. മലയാളം പഠിച്ച ശേഷമേ പാടൂ എന്ന് പറഞ്ഞതോടെ അദ്ദേഹത്തിനായി ഒരു ഹിന്ദി ഗാനം ഒരുക്കുകയായിരുന്നു.ആയിഷ് കാമ എഴുതിയ ‘ശബാബ് ലേകെ’ എന്ന ഗാനം പിറവി എടുത്തത് പി.ഗോപകുമാര്‍ സംവിധാനം ചെയ്ത ഈ സിനിമയിലായിരുന്നു. ഈ ഗാന രംഗത്തില്‍ പാടി അഭിനയിച്ചതാകട്ടെ കുതിര വട്ടംപപ്പുവും അടൂര്‍ ഭവാനിയുമാണ് എന്നതാണ് കൗതുകം.

1946 ല്‍ പുറത്തിറങ്ങിയ മെഹബൂബ്ഖാന്റെ അന്മോള്‍ ഖാഡി എന്ന ചിത്രത്തിലെ തേരാ ഖിലോന തൂതാ ബലക് എന്ന ഗാനത്തോടെയാണ് റഫി ജനപ്രിയ ഗായകനായത്. 1947 ല്‍ നൂര്‍ ജഹാനുമൊത്തുള്ള ജുഗ്നു ചിത്രത്തില്‍ യഹാന്‍ ബാദ്‌ലാ വഫാ കാ എന്ന ഗാനം ഹോളിവുഡിലെ സൂപ്പര്‍ ഹിറ്റായി. 1947 ല്‍ തന്നെ അദ്ദേഹത്തിന് ദേശീയ അവാര്‍ഡ് തേടി എത്തി. ആ വര്‍ഷത്തെ സ്വാതന്ത്ര്യദിനത്തില്‍ ജവഹര്‍ലാല്‍ നെഹ്‌റു റഫിക്ക് വെള്ളിമെഡല്‍ സമ്മാനിച്ചു. 1967ല്‍ പത്മശ്രീ ബഹുമതി നല്‍കി രാജ്യം ആദരിച്ച അദ്ദേഹത്തിന് ദേശീയ അവാര്‍ഡിന് പുറമെ ആറുതവണ ഫിലിം ഫെയര്‍ അവാര്‍ഡ് ലഭിച്ചു.

40 വര്‍ഷത്തോളം നീണ്ടുനിന്ന സംഗീതസപര്യക്കൊടുവില്‍ 1980 ജൂലൈ 31 ന് അമ്പത്തി അഞ്ചാം വയസ്സില്‍ വിഖ്യാത ഗായകന്‍ മുഹമ്മദ് റഫി
വിട പറയുമ്പോള്‍ ലോകം ഏറ്റുപാടി ‘ഓ ദുനിയാകേ രഖ് വാലേ…രഖ് വാലേ… റഫി ഓര്‍മ്മയായിട്ട് 42 വര്‍ഷമായിട്ടും അദ്ദേഹം സമ്മാനിച്ച മാന്ത്രിക ശബ്ദം മരണമില്ലാതെ ആസ്വാദകരുടെ മനസ്സില്‍ അലയടിക്കുകയാണ്.

- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img
Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img

More Articles Like This

- Advertisement -spot_img