എന്താണ് രാഷ്ട്രീയ ഹിന്ദുവിന്റെ മാനിഫെസ്‌റ്റോ? രാഷ്ട്രീയ ഹിന്ദു ഒരു സംജ്ഞയാണ്. അതിന് ഹിന്ദുമതവുമായി യാതൊരു ബന്ധവുമില്ല. രാഷ്ട്രീയ ഹിന്ദുവിന്റെ മാനിഫെസ്‌റ്റോ ആയ ‘ഹിന്ദുത്വ’ എഴുതി പ്രചരിപ്പിച്ച വിനായക് ദാമോദര്‍ സവര്‍ക്കര്‍ നിരീശ്വരവാദിയായിരുന്നു. ഹിന്ദുത്വത്തിന് ഹിന്ദുയിസവുമായി യാതൊരു ബന്ധവുമില്ലെന്ന് സവര്‍ക്കര്‍ തന്നെ ആവര്‍ത്തിച്ചു പറഞ്ഞിട്ടുണ്ട്. സവര്‍ക്കര്‍ 1923ല്‍ രചിച്ച ‘ഹിന്ദുത്വ: ആരാണ് ഹിന്ദു?’ എന്ന മാനിഫെസ്‌റ്റോ, കുറേക്കാലം ഇന്ത്യന്‍ രാഷ്ട്രീയത്തിന്റെ പൊതുധാരയില്‍ നിന്നുമാറി നിദ്രാവസ്ഥയിലായിരുന്നു. ഗാന്ധിയന്‍ നെഹ്‌റുവിയന്‍ ചിന്താധാരകളായിരുന്നു സവര്‍ക്കര്‍ ആശയങ്ങളുടെ ശക്തിദൗര്‍ബല്യത്തിനു കാരണം.

‘ഹിന്ദുത്വയുടെ ഒരു അംശം മാത്രമാണ് ഹിന്ദുയിസം. ഹിന്ദുത്വ ഒരു വിശ്വാസ പ്രമാണമോ ഒരു മതവിശ്വാസമോ അല്ല. അത് മൊത്തം ഹിന്ദുവര്‍ഗത്തിന്റെ ചിന്താമണ്ഡലങ്ങളെ പുല്‍കുന്നു’ സവര്‍ക്കര്‍ തുടര്‍ന്നു
ഹിന്ദുത്വമെന്ന ആശയസംഹിതയുടെ ഹൃദയം, ഹിന്ദു എന്ന വാക്കും അതിന്റെ ഭൂമിശാസ്ത്രപരമായ കേന്ദ്രം ഹിന്ദുസ്ഥാനുമാണ് എന്ന് സവര്‍ക്കര്‍ പറഞ്ഞിരുന്നു. ‘ആരാണോ ഇന്‍ഡസ് മുതല്‍ സാഗരങ്ങള്‍ വരെയുള്ള ഈ ഭാരത ഭൂമിയെ, തന്റെ മതത്തിന്റെ പ്രഭവഭൂമിയായും വിശ്വാസത്തിന്റെ പിള്ളത്തൊട്ടിലായും തന്റെ പിതൃഭൂമിയായും പുണ്യഭൂമിയായും അവകാശപ്പെടുന്ന, അങ്ങനെയുള്ള ഓരോ വ്യക്തിയും ഒരു ഹിന്ദുവാണ് ‘ എന്ന് എഴുതിവച്ചു. ‘ഹിന്ദുത്വയുടെ ഒരു അംശം മാത്രമാണ് ഹിന്ദുയിസം. ഹിന്ദുത്വ ഒരു വിശ്വാസ പ്രമാണമോ ഒരു മതവിശ്വാസമോ അല്ല. അത് മൊത്തം ഹിന്ദുവര്‍ഗത്തിന്റെ ചിന്താമണ്ഡലങ്ങളെ പുല്‍കുന്നു’ സവര്‍ക്കര്‍ തുടര്‍ന്നു. ഇവിടെ സവര്‍ക്കര്‍ അടിവരയിടുന്നത് ഹിന്ദുത്വമെന്ന വിശ്വാസമല്ല. വംശം എന്ന നിലയില്‍ ഹിന്ദുവിന്റെ വിശ്വാസമാണ്. ഒരു രാഷ്ട്രീയ ഹിന്ദുവിനെ നിര്‍മ്മിക്കുക, അതിലൂടെ ഹിന്ദുരാഷ്ട്രം എന്ന രാഷ്ട്രീയലക്ഷ്യം നേടുക എന്നതായിരുന്നു
സവര്‍ക്കറുടെ ആശയം.
ഹിന്ദുരാഷ്ട്രം എന്ന രാഷ്ടീയ ലക്ഷ്യം നേടുവാനും അതിന്റെ രാഷ്ട്രീയ ഹിന്ദുഐക്യത്തിനും ശാക്തീകരണത്തിനുംവേണ്ടി സംഘടനകള്‍ രൂപീകരിക്കപ്പെട്ടു. ഹിന്ദുമഹാസഭയും രാഷ്ട്രീയ സ്വയം സേവക് സംഘും ബിജെപിയും വിശ്വഹിന്ദു പരിഷത്തും ചേര്‍ന്നാണ് ഹിന്ദുരാഷ്ട്രം രൂപപ്പെടുത്തുന്നത്. പൊതുഭാഷ, പൊതുവായ മിത്തുകള്‍, പുരാണങ്ങള്‍, പൊതുവായ ചരിത്രം (ഹിന്ദു ചരിത്രം), പൊതു സംസ്‌കാരം, പൊതു സിവില്‍ കോഡ് എന്നിവയിലൂടെയെല്ലാം ഈ ലക്ഷ്യത്തിലെത്താന്‍ അവര്‍ ശ്രമിക്കും. ഇംഗ്ലീഷ് ഓഫീസര്‍മാര്‍ വധിക്കപ്പെട്ട കേസുകളില്‍ പ്രതിയായ സവര്‍ക്കര്‍ക്കെതിരെ അറസ്റ്റ് വാറണ്ട് പ്രഖ്യാപിച്ചു. 1910 മാര്‍ച്ച് 13ന് ലണ്ടനിലെ വിക്ടോറിയ സ്‌റ്റേഷനില്‍വച്ച് പൊലീസ് കീഴ്‌പ്പെടുത്തി. രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും പിടിക്കപ്പെട്ടു. 1910 ജൂലൈ 22ന് ബോംബെയില്‍ എത്തിച്ചു. ജീവപര്യന്തം ആന്‍ഡമാനിലേക്ക് നാടുകടത്തി. 1911 ജനുവരി 29ന് നാസിക് ജഡ്ജിയുടെ വധത്തില്‍, മറ്റൊരു കോടതിയുടെ വിധി വന്നു. ആ കേസില്‍ മറ്റൊരു ജീവപര്യന്തവും നാടുകടത്തലും ഉണ്ടായി. പോര്‍ട്ട് ബ്ലയര്‍ സെല്ലുലാര്‍ ജയില്‍
തടവുകാരനായി. 1911ല്‍ സവര്‍ക്കര്‍ സര്‍ക്കാറിന് മാപ്പപേക്ഷ നല്‍കി. 1913 നവംബര്‍ നാലിന് വീണ്ടും മാപ്പപേക്ഷ നല്‍കി. പിന്നിട് യെര്‍വാദ ജയിലിലും മാപ്പ് അപേക്ഷ നല്‍കി. ബ്രിട്ടീഷുകാരെ സേവിക്കാമെന്നും മഹാ
സാമ്രാജ്യത്തിന് എതിരായി പ്രവര്‍ത്തിക്കില്ല എന്നും പറഞ്ഞു. നിരവധി തവണ മാപ്പപേക്ഷിച്ച് സാഷ്ടാംഗപ്രണാമം ചെയ്തു സവര്‍ക്കര്‍. റോബര്‍ട്ട്‌പെയിനിന്റെ ‘ദ ലൈഫ് ആന്റ് ഡെത്ത് ഓഫ് ഗാന്ധി’ എന്ന ബൃഹദ് ഗ്രന്ഥത്തില്‍ ഈ വിഷയം കൈകാര്യം ചെയ്യുന്നുണ്ട്.
ഗാന്ധിജി ഇവിടെയെത്തിയത് 1915 ലാണ്. എന്നിട്ട് ഫാസിസ്റ്റുകളുടെ നുണപ്രചാരണം, ഗാന്ധി പറഞ്ഞത്രെ സവര്‍ക്കറോട് മാപ്പ് എഴുതി കൊടുക്കാന്‍! ഫാസിസ്റ്റുകള്‍ തന്ത്രം മെനയുന്നത് നുണകളിലൂടെയാണ്. ആശയ പ്രചാരണം നടത്തുന്നതും നുണകളിലൂടെത്തന്നെ. സത്യാനന്തര കാലത്തു മാത്രമല്ല, ഏതു ഏകാധിപതികളുടെ കാലത്തും അതു തന്നെയാണ് സ്ഥിതി.
എന്തുകൊണ്ട് സവര്‍ക്കര്‍ ഗാന്ധിയെ ശത്രുവായി കണ്ടു? സവര്‍ക്കര്‍ അക്രമ രാഷ്ട്രീയത്തെ കുറിച്ചും ഗാന്ധി അഹിംസയെക്കുറിച്ചും സംസാരിച്ചു. സവര്‍ക്കറുടെ അക്രമ രാഷ്ട്രീയത്തിനുള്ള മറുപടിയാണ് ഗാന്ധിയന്‍ മാനിഫെസ്‌റ്റോയെന്ന് വിളിക്കാവുന്ന, ഗാന്ധി എഴുതിയ ‘ഹിന്ദുസ്വരാജ്’. 1921ല്‍ ഗാന്ധി എഴുതി, ‘വെറുപ്പിനെ റദ്ദാക്കുന്ന സ്‌നേഹത്തിന്റെ സുവിശേഷമാണ് ഹിന്ദുസ്വരാജ്. അക്രമത്തെ ആത്മബലിയാല്‍ അത് ഒഴിവാക്കുന്നു. മൃഗീയ ശക്തിക്കെതിരെ അത് ആത്മീയ ശക്തിയെ അന്വേഷിക്കുന്നു. ഹിന്ദ്‌സ്വരാജിനെ ഇങ്ങനെ സംഗ്രഹിക്കാം. ‘സ്വയം ഭരിക്കുക, അവനവനെ തന്നെ ഭരിക്കുക.’ ഇതില്‍ മനുഷ്യവംശത്തോളം നീളുന്ന ദിശാബോധം ഉണ്ട്. ഇതാണ് ഹിന്ദുസ്വരാജിനെ ഇപ്പോഴും വായിക്കുവാന്‍ പ്രേരിപ്പിക്കുന്നത്. ഗാന്ധിജി എഴുതി’ സ്വരാജ് ഉള്ളം കയ്യില്‍ ഉണ്ട്. അത് നിങ്ങളിലുണ്ട്. ദേശത്തില്‍ ആണ് സ്വരാജിന്റെ വേരുകള്‍. അതിനുള്ള അസംസ്‌കൃത വസ്തുക്കളും ഇവിടെ തന്നെ. തന്റെ ഗ്രാമത്തിലും ദേശത്തിലുമുള്ള അസംസ്‌കൃത പദാര്‍ത്ഥങ്ങളും അറിവുകളും കൊണ്ട് അയാള്‍ / അവള്‍ സൃഷ്ടിക്കുന്ന ഭൗതിക മണ്ഡലം സ്വാതന്ത്ര്യത്തിലേക്കുള്ള വഴിയാണ്. ജീവിതം നിരന്തരമായ സത്യാഗ്രഹമാകുമ്പോഴെ അതിനെ സ്ഥായിയായി നിലനിര്‍ത്താനാകൂ. ഓരോ വ്യക്തിക്കും സ്വന്തം അനുഭവം വഴി മാത്രമെ, അതിന്റെ നേരറിയാനൊക്കൂ. സ്വരാജിന്റെ ഉള്‍ത്തലമത്രെ ഇത്. കേട്ടറിവല്ല, സ്വയമറിവാണ് അറിവ്’.
സവര്‍ക്കറിന്റെ ഹിന്ദുത്വയെന്ന ഹിന്ദുമാനിഫെസ്‌റ്റോ ഹിന്ദുരാജിനെയാണ് പ്രതിനിധീകരിക്കുന്നത്. ഹിന്ദ് സ്വരാജും ഹിന്ദുരാജ്യവും തമ്മിലാണ് സംഘര്‍ഷം. അന്നുമുതല്‍ സവര്‍ക്കറിനറിയാമായിരുന്നു, ഗാന്ധിയായിരിക്കും തന്റെ ഹിന്ദുരാഷ്ട്ര സങ്കല്പത്തിന് വിഘാതം എന്ന്. ഗാന്ധിക്കും ഭാവിയിലെ പ്രതിയോഗിയെ അറിയാമായിരുന്നു. ഗാന്ധിജി ഇന്ത്യയിലേക്ക് വന്ന്, അനിഷേധ്യ ജനനേതാവായി. ഹിന്ദുയിസത്തിന്റെ വിവിധ ധാരകളെ സമന്വയിപ്പിച്ചു. എല്ലാ മതങ്ങളുടെയും അന്തഃസത്ത ഉള്‍ച്ചേര്‍ത്തു. അതുവരെ പ്രബലമായ ഹിന്ദുത്വയുടെ ശക്തികുറഞ്ഞു. ഇന്ത്യയെ ഹിന്ദുരാഷ്ട്രമാക്കി മാറ്റാതിരിക്കാനുള്ള ഗാന്ധിയന്‍ സമരം ആയിരുന്നു അത്. ഇതിനെതിരെ നിന്നത് ഹെഗ്‌ഡെവാറും ഗോള്‍വാള്‍ക്കറും സര്‍വോപരി സവര്‍ക്കറുമായിരുന്നു. ഗാന്ധിജി ഹിന്ദുരാഷ്ട്രം ഉണ്ടാകുന്നത് തടഞ്ഞു. അതിരു കടന്ന ദേശീയ വാദത്തിന്റെ പ്രോക്താവാണ് സവര്‍ക്കര്‍. ഗാന്ധിജിയുടെ സഹിഷ്ണുതയും സ്‌നേഹവും അവര്‍ക്ക് ഇഷ്ടപ്പെടില്ല.
ജവഹര്‍ലാല്‍ ഡിസ്‌കവറി ഓഫ് ഇന്ത്യയില്‍ പറയുന്നു ‘അദ്ദേഹം(ഗാന്ധിജി) വന്നു മന്ദാനിലനെ പോലെ’ എന്ന്. ടാഗോര്‍ പറയും ‘പാവങ്ങളുടെ കുടിലുകളുടെ വാതില്‍പ്പടിയില്‍ അദ്ദേഹം മുട്ടി, അവിടെ പട്ടിണി കിടക്കുന്നവന്‍ വാതില്‍ തുറന്നു’. അദ്ദേഹം ഇന്ത്യ മുഴുവന്‍ സഞ്ചരിച്ച് ജനങ്ങളുടെ വേദന ഏറ്റുവാങ്ങി. ചര്‍ക്ക കറക്കി പുതിയൊരു നാദം കേള്‍പ്പിച്ചു. ഇവിടത്തെ ശ്മശാന മൂകതയില്‍ പുതിയൊരു സംഗീതം കേള്‍പ്പിച്ചു. അദ്ദേഹം വന്നു പതുക്കെ, ഗാനം പോലെ, മന്ദമാരുതനെ പോലെ. പിന്നെ ഇവിടെ കൊടുങ്കാറ്റായി മാറി. ആ മഹാത്മാവിനെ ഫാസിസ്റ്റുകള്‍ പരിഹസിക്കുന്നു, നിരന്തരം വധിക്കുന്നു. നുണകള്‍ കൊണ്ട് രാജ്യം മുഴുവന്‍ മരുഭൂമിയാകുന്നു. ഗാന്ധിജി പണ്ട് ഒരു ദര്‍ബാറില്‍ പോയി, മഹാറാണിയുടെ മുഖത്ത് നോക്കി പറഞ്ഞു ‘ഇന്ത്യയെന്ന യാഥാര്‍ത്ഥ്യം മഹാറാണിയുടെ ദര്‍ബാറില്‍ പ്രതിഫലിക്കുന്നില്ല. ഇതൊരു കൃത്രിമ സംഘം ആണ്. ഈ കിന്നരി തലപ്പാവുകള്‍ അഴിച്ചിട്ട് യഥാര്‍ത്ഥ ഭാരതത്തെ കാണുമ്പോഴല്ലാതെ ഞാന്‍ വിചാരിക്കുന്ന തരത്തിലുള്ള ദര്‍ബാര്‍ നടക്കില്ല’. അതാണ് ഗാന്ധിജി.
ഫാസിസ്റ്റുകള്‍ എപ്പോഴും ചെയ്യുന്നത് മനുഷ്യ സമൂഹത്തിന്റെ സാംസ്‌കാരിക മുന്നേറ്റത്തിന്റെ നിഷേധമാണ്. അതാണ് ഫാസിസ്റ്റ് ഐഡിയോളജി. ജനത
എന്നും അതിനെ പ്രതിരോധിക്കണം, സത്യം വിളിച്ചുപറയണം, നിതാന്ത ജാഗ്രത പുലര്‍ത്തണം.