Wednesday, June 18, 2025

രാമചന്ദ്രന്‍ മൊകേരിക്ക് സാംസ്‌കാരികലോകം വിട നല്‍കി

Must Read

കോഴിക്കോട്: കലയും വിപ്ലവവും നാടകത്തില്‍ സന്നിവേശിപ്പിച്ച നാടകകൃത്തും സംവിധായകനും നടനുമായ ഡോ. രാമചന്ദ്രന്‍ മൊകേരി ഓര്‍മയുടെ അണിയറയിലേക്ക് പിന്‍വാങ്ങി. അര്‍ബുദരോഗത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. ഇന്നലെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.

സ്‌കൂള്‍ ഓഫ് ഡ്രാമയുടെ മുന്‍ ഡയറക്ടര്‍ ആയ രാമചന്ദ്രന്‍ നാടകത്തെ സാമ്പ്രദായിക രീതിയില്‍ നിന്ന് മോചിപ്പിച്ച് തെരുവിലേക്കും ജനങ്ങളുടെ ഇടയിലേക്കും കൊണ്ടുവരികയായിരുന്നു. എഴുപതുകളില്‍ കോഴിക്കോട് കേന്ദ്രീകരിച്ച് രൂപംകൊണ്ട ജനകീയ സാംസ്‌കാരികവേദിയുടെ സംഘാടകരില്‍ പ്രമുഖസ്ഥാനത്ത് ഗുരുവായൂരപ്പന്‍ കോളജിലെ അധ്യാപകനായ രാമചന്ദ്രന്‍ മൊകേരി ഉണ്ടായിരുന്നു. ജനകീയ സാംസ്‌കാരികവേദി നടത്തിയ ജനകീയ വിചാരണയില്‍ അദ്ദേഹം പങ്കെടുത്തിരുന്നു. ഗുരുവായൂരപ്പന്‍ കോളജിന് പുറമെ പയ്യന്നൂര്‍ ഗവ. കോളജിലും കാലിക്കറ്റ് യൂണിവേഴ്സിറ്റി ഇംഗ്ലീഷ് പഠനവകുപ്പിലും അധ്യാപകനായിരുന്നു. ഗുരുവായൂരപ്പന്‍ കോളജില്‍ നിന്ന് സ്വയംവിരമിച്ചശേഷം നാടകാവതരണത്തിലും സാംസ്‌കാരിക പ്രവര്‍ത്തനങ്ങളിലും വേറിട്ട ശൈലിയില്‍ ഇടപെടുകയായിരുന്നു. ജോണ്‍ ഏബ്രഹാമിന്റെ അമ്മ അറിയാന്‍, രവീന്ദ്രന്റെ ഒരേ തൂവല്‍പക്ഷികള്‍, ഗലീലിയോ, പിക്സേലിയ, ജോണ്‍ ഏബ്രഹാമിന്റെ ജീവിതം അടിസ്ഥാനമാക്കിയ ജോണ്‍ എന്നീ ചിത്രങ്ങളില്‍ അഭിനയിച്ചു. അമ്മ, സ്പാര്‍ട്ടക്കസ്, എംപറര്‍ ജോണ്‍സ്, മാക്ബത്ത് എന്നീ നാടകങ്ങളിലും അഭിനയിച്ചു.

സ്‌കൂള്‍ ഓഫ് ഡ്രാമയുടെ ഡയറക്ടര്‍ ആയിരിക്കെ കുട്ടികളെ നാടകം പഠിപ്പിക്കാന്‍ തെരുവിലേക്ക് നയിച്ച അധ്യാപകന്‍ ആയിരുന്നു രാമചന്ദ്രന്‍ മൊകേരി. മെഡിക്കല്‍ കോളജില്‍ ആദിവാസി യുവാവ് മരിച്ചപ്പോള്‍ ഏകാവലംബം നഷ്ടമായ അമ്മയുടെ ദു:ഖം നാടകമാക്കാന്‍ മൊകേരിക്ക് അധികം ആലോചിക്കേണ്ടിവന്നില്ല. തെരുവുനാടകങ്ങളും ഏകാംഗ നാടകങ്ങളും തികഞ്ഞ പ്രതിബദ്ധതയോടെയാണ് രാമചന്ദ്രന്‍ മൊകേരി അവതരിപ്പിച്ചത്. സ്‌കൂള്‍ ഓഫ് ഡ്രാമയുടെ ഗേറ്റില്‍ സ്വയംബന്ധിതനായി കിടന്ന മൊകേരിയുടെ ചിത്രം പലരുടെയും ഓര്‍മകളില്‍ ഇന്നുമുണ്ട്. ഒന്നിനും കീഴടങ്ങാത്ത പ്രകൃതമായിരുന്നു അദ്ദേഹത്തിന്റേത്. അരാജകത്വം ആഘോഷമാക്കാന്‍ തെല്ലും മടിയുണ്ടായിരുന്നില്ല. അടിയന്തരാവസ്ഥയോടും ബാബറി മസ്ജിദ് തകര്‍ക്കപ്പെട്ട സംഭവവും ഗുജറാത്ത് കലാപവും മുത്തങ്ങയിലെ ആദിവാസി വേട്ടയും എന്‍ഡോസള്‍ഫാനും ഒക്കെ രാമചന്ദ്രനിലെ കലാകാരനെയും കലാപകാരിയെയും ഒരുപോലെ പ്രചോദിപ്പിച്ചു.

പാനൂര്‍ മൊകേരിയില്‍ നീലാംബരിയില്‍ കെ.ടി ഗോവിന്ദന്റെയും ദേവകിയുടെയും മകനായി 1947ലാണ് ജനനം. പാനൂര്‍ സ്‌കൂളിലും മദ്രാസ് ക്രിസ്ത്യന്‍ കോളജിലുമായിരുന്നു വിദ്യാഭ്യാസം. ഒമ്പതാം ക്ലാസില്‍ പഠിക്കുമ്പോള്‍ തന്നെ മാക്ബത്ത് നാടകത്തില്‍ അഭിനയിച്ചു. ഭാര്യ: ഉഷാകുമാരി(റിട്ട. അധ്യാപിക, കോഴിക്കോട്). മക്കള്‍: മനു(സിങ്കപ്പൂര്‍), ജോണ്‍സണ്‍. സഹോദരങ്ങള്‍: സദാനന്ദന്‍(കാനഡ), പരേതരായ രാജു, ശ്രീധരന്‍, ശ്രീമതി, സരസു.

- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img
Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img

More Articles Like This

- Advertisement -spot_img