ഹബീബ് റഹ്മാന്
ഇന്ത്യയുടെ ഇന്നത്തെ പോക്ക് എങ്ങോട്ടാണ്? രാജ്യത്ത് സമാധാന പൂര്‍ണമായ അവസ്ഥ നിലനില്ക്കണമെന്ന് ആഗ്രഹിക്കുന്നവരെല്ലാം ആശങ്കയോടെ ഈ ചോദ്യം ചോദിക്കാന്‍ തുടങ്ങിയിരിക്കുന്നു!നരേന്ദ്രമോദിയും അമിത്ഷായും ഇന്ത്യയുടെ ഭരണച്ചെങ്കോല്‍ കയ്യിലേന്തിയപ്പോള്‍ തന്നെ രാജ്യത്തിന്റെ നന്മ ആഗ്രഹിക്കുന്നവരെല്ലാം ആശങ്കയിലായിരുന്നു. പിന്നീട് യു.പി നിയമസഭാ തെരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിക്കപ്പെട്ടപ്പോള്‍ ഈ ആശങ്ക കൂടുതല്‍ തിടം വെച്ചു. വിഷലിപ്തമായ പ്രസംഗങ്ങള്‍ നടത്തി കുപ്രസിദ്ധിയാര്‍ജിച്ച യോഗി ആദിത്യനാഥ് ഇന്ത്യയുടെ ഏറ്റവും വലിയ സംസ്ഥാനമായ യു.പി.യില്‍ മുഖ്യമന്ത്രിയായി അധികാരമേറ്റതോടെ ഈ ആശങ്കകള്‍ അസ്ഥാനത്തല്ലെന്ന് വ്യക്തമായി.
ജനാധിപത്യത്തിന്റെ മറവില്‍ ഫാസിസം കളി തുടങ്ങിയാല്‍ പിന്നെ എന്തും സംഭവിക്കുമെന്ന് പറയാനാവില്ല. ജര്‍മനിയിലെ ഹിറ്റ്ലറുടെ നാസിസം, ഇറ്റലിയിലെ മുസോളിനിയുടെ ഫാസിസം, ഇസ്റായേലിലെ സയണിസം എന്നിവ ക്രൂരതയുടെയും മനുഷ്യത്വരാഹിത്യത്തിന്റെയും അടിച്ചമര്‍ത്തലിന്റെയും പ്രത്യയശാസ്ത്രങ്ങളാണെന്നതില്‍ അഭിപ്രായ വ്യത്യാസമില്ല. അവയുമായെല്ലാം നേരില്‍ ബന്ധപ്പെട്ട, അവയുടെ മാതൃക പിന്‍പറ്റുകയും അവയില്‍നിന്ന് ആവേശം ഉള്‍ക്കൊള്ളുകയും ചെയ്യുന്നവരില്‍നിന്ന് മറ്റെന്തു പ്രതീക്ഷിക്കാന്‍!
ഇന്ത്യ ഹിന്ദുക്കളുടേതാണ്; അഥവാ ഹിന്ദുക്കള്‍ക്ക് മാത്രം ജീവിക്കാനര്‍ഹതയുള്ള രാജ്യമാണ് എന്നാണ് ആദിത്യയെ പോലുള്ളവരുടെ മുദ്രാവാക്യം. എന്നാല്‍ ഹിന്ദുത്വം ഭ്രഷ്ട് കല്പിച്ചിരിക്കുന്ന അവര്‍ണരും വിജാതീയരും ഇന്ത്യയിലെ ജനസംഖ്യയുടെ 60 ശതമാനത്തിലേറെ വരും. ഇന്ത്യയിലെ ആദിമ നിവാസികള്‍ അവര്‍ണരാണ്. അവര്‍ ഹിന്ദുമതത്തിന് പുറത്താണ് താനും. വടക്കേ ഇന്ത്യയില്‍ അരങ്ങേറിക്കൊണ്ടിരിക്കുന്ന ദലിത് പീഡന വാര്‍ത്തകള്‍ ഇതുമായി കൂട്ടിവായിക്കുക. ചത്തപശുവിന്റെ തോലുരിച്ചതിന് നാലഞ്ച് അവര്‍ണരെ ചുട്ടെരിച്ചത് ആരാണെന്നും അതിനവരെ പ്രേരിപ്പിച്ച ചേതോവികാരം എന്തായിരുന്നുവെന്നതും നമുക്കെല്ലാം അറിയാവുന്ന കാര്യമാണ്.
ഭീതി വിതച്ച്, വെറുപ്പ് ഉത്പാദിപ്പിച്ച്, അരികുവല്‍ക്കരിച്ച് നേട്ടം കൊയ്യുകയും അധികാരമുറപ്പിക്കുകയും ചെയ്യുക എന്ന തന്ത്രമാണ് ഇവര്‍ പയറ്റുന്നത്.
മോദിയെയും കൂട്ടരെയും കാത്തിരിക്കുന്നത് ഇരട്ട തിരിച്ചടിയായിരിക്കും എന്നതാണ്. മര്‍ദക ഭരണകൂടങ്ങള്‍ക്കൊന്നും സത്യത്തിന്റെയും നീതിയുടെയും മുന്നേറ്റത്തെ അതിജയിക്കാന്‍ സാധിച്ചിട്ടില്ല. ഭൂരിപക്ഷം വരുന്ന ഹൈന്ദവ വിശ്വാസികള്‍ തീവ്രചിന്താഗതിക്കാരും വര്‍ഗീയവാദികളുമല്ല എന്നത് മനസ്സിലാക്കി മതേതര പാര്‍ട്ടികള്‍ ഒറ്റക്കെട്ടായി പരിശ്രമിച്ചാല്‍ തകര്‍ത്തെറിയാന്‍ കഴിയുന്നതേയുള്ളൂ ഇവരുടെ ഭീഷണി. അതിന് ഇച്ഛാശക്തിയുള്ള നേതൃത്വമാണാവശ്യം.
20,000 കോടി രൂപ ചിലവ് പ്രതീക്ഷിക്കുന്ന സെന്‍ട്രല്‍ വിസ്റ്റാ പദ്ധതി ഡല്‍ഹിയുടെ പ്രൗഢിയുടെ അടയാളങ്ങള്‍ ഒന്നൊന്നായി മായ്ക്കപ്പെടാനുള്ളതാണ്. സകല സ്ഥല-സ്ഥാപന നാമങ്ങളും മാറ്റാനുള്ള പദ്ധതിയും ഇതിനോട് ചേര്‍ത്ത് വായിക്കപ്പെടണം. ഇതൊക്കെ മതേതരത്വ ജനാധിപത്യ ഇന്ത്യയെ അട്ടിമറിക്കാനുള്ളതാണ്.
എം.എല്‍.എ മാരെയും എം.പി. മാരെയും മാത്രമല്ല സംസ്ഥാന സര്‍ക്കാരുകളെത്തന്നെ ചാക്കിട്ടു പിടിച്ചും കീഴ്മേല്‍ മറിച്ചും തുടരുന്ന വൃത്തികെട്ട രാഷ്ട്രീയക്കളി ലോക ചരിത്രത്തില്‍ തുല്യതയില്ലാത്തതാണ്.
തങ്ങള്‍ക്കിഷ്ടമില്ലാത്ത സകല നേതാക്കളെയും ഇ.ഡി. കുരുക്കിലും കള്ളക്കേസിലും കുടുക്കി വേട്ടയാടുന്നു. ഇതിനെതിരെ പ്രതികരിക്കാന്‍ പോലും സന്ദര്‍ഭമോ സാഹചര്യമോ നല്‍കുന്നുമില്ല! അതിനേക്കാളേറെ നമ്മെ ഭീതിപ്പെടുത്തുന്നതും ആശങ്കാകുലരാക്കുന്നതുമാണ് കര-വ്യോമ-നാവിക സേനകളെ ഒരൊറ്റ നേതൃത്ത്വത്തിന് കീഴില്‍ കൊണ്ടുവന്നത്. ഏകാധിപത്യത്തിലേക്കും പട്ടാളാധിപത്യത്തിലേക്കും എളുപ്പം എത്തിപ്പെടാനുള്ള മാര്‍ഗമത്രെ അത്. നാഗ്പൂര്‍ ശാസനക്കനുസരിച്ചുള്ള അഗ്നിവീരന്മാരും കൂടി വരുന്നതോടെ വിശേഷിച്ചും.
സഞ്ജീവ് ഭട്ടും ടീസ്റ്റയും ആര് ബി ശ്രീകുമാറുമെല്ലാം പ്രശ്നക്കാരാകുന്നതും അവര്‍ ഒരു മുസ്ലിം വിരുദ്ധ ഉന്മൂലന നീക്കത്തിനെതിരെ ഒച്ചവെച്ചതുകൊണ്ട് കൂടിയാണല്ലോ. നേരത്തെതന്നെ വംശനാശം സംഭവിച്ച ആക്റ്റിവിസ്റ്റ് സമൂഹത്തില്‍ നിന്നും അത്തരക്കാര്‍ കൂടി വേട്ടയാടപ്പെടുന്നതോടെ നാം അടുത്ത ഘട്ടത്തിലേക്ക് പ്രവേശിക്കുകയാണ്.
രാഷ്ട്രീയരംഗത്താകട്ടെ ശക്തമായ ഒരു പ്രതിപക്ഷമില്ലാത്തതും മാധ്യമങ്ങള്‍ അടക്കമുള്ള ജനാധിപത്യ സ്ഥാപനങ്ങള്‍ക്കെതിരെയുള്ള അതിക്രമങ്ങളും ജുഡീഷ്യറിയുടെ വിശ്വാസ്യതത്തകര്ച്ചയും പ്രശംസനീയമായിരുന്ന നമ്മുടെ ചേരിചേരാനയം പൊളിച്ചെഴുതി, ദേശീയ-അന്തര്‍ദേശീയ രംഗത്തെ നിലപാടും നിലവാരവും അപ്രസക്തമാക്കിയതും കളഞ്ഞുകുളിച്ചതും ഇപ്പോള്‍ നമുക്ക് തന്നെ തിരിച്ചടിയായിക്കൊണ്ടിരിക്കുന്നു.
ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യം, നാനാത്വത്തില്‍ ഏകത്വം പുലരുന്ന മനോഹര മതേതര രാജ്യം, സംസ്കൃതികളുടെയും സംസ്കാരങ്ങളുടെയും പാരമ്പര്യമുള്ള രാജ്യം, സൗഹാര്‍ദ്ദങ്ങളുടെയും സഹിഷ്ണുതകളുടെയും വിളനിലം, സര്‍വ്വോപരി ലോകത്തെ അഞ്ചിലൊന്ന് ജനങ്ങള്‍ താമസിക്കുന്ന രാജ്യം അലകും പിടിയും നഷ്ടപ്പെട്ട് കാറ്റിലും കോളിലും ആടി ഉലയുന്നു. ശ്രീബുദ്ധന്റെ ഇന്ത്യ, ജൈനമത മഹാവീരന്റെ ഇന്ത്യ, മുഗള്‍ ഭരണാധികാരികള്‍ യശസ്സുയര്‍ത്തിയ ഇന്ത്യ, സര്‍വ്വോപരി ഗാന്ധിയുടെ ഇന്ത്യ മുസോളിനിയുടെ ഇറ്റലിയും ഹിറ്റ്ലറുടെ ജര്‍മനിയും സര്‍വ്വോപരി ഗോഡ്സെയുടെ ഇന്ത്യയുമായി മാറുന്ന ദയനീയ കാഴ്ച!
ബ്രിട്ടീഷുകാര്‍ കുതന്ത്രപൂര്‍വ്വം ചെയ്ത വിഭജനത്തോടെ വര്‍ഗീയതയും വിഭാഗീയതയും അതിന്റെ സകലമാന സീമകളും ലംഘിച്ച് കിതച്ചോടുന്നു. ഗാന്ധിവധം മുതല്‍ ബാബരി മസ്ജിദ് ധ്വംസനം മുതല്‍ ഗുജറാത്ത് കലാപമടക്കമുള്ള ഒട്ടനവധി കലാപങ്ങളും ഇപ്പോള്‍ എത്തിനില്‍ക്കുന്ന ഈ ബുള്‍ഡോസര്‍ രാജുമടക്കം ഇതിന്റെ ഗുരുതര പ്രതിധ്വനികളാണ്.