Friday, June 20, 2025

യു എ ഖാദർ വിട പറഞ്ഞിട്ട് ഇന്നേക്ക് ഒരു കൊല്ലം; അകമ്പടിക്കാരനായി കുവൈത്തിൽ കഴിഞ്ഞ നാളോർമ്മകൾ

Must Read

ഹസ്സന്‍ തിക്കോടി

ഓപറേഷന്‍ ഡിസേര്‍ട് എന്ന പേരില്‍ അറിയപ്പെട്ട രണ്ടാം ഗള്‍ഫ് യുദ്ധത്തിന് ശേഷമാണ്‌ തൃക്കോട്ടൂര്‍ പെരുമയുടെ കഥാകാരന്‍ അഥിതിയായി കുവൈറ്റില്‍ എത്തുന്നത്. ഞങ്ങളോടൊപ്പം താമസിച്ച ആ പത്തുദിവസങ്ങളില്‍ പറഞ്ഞതിലധികവും രണ്ടാം ലോകമഹായുദ്ധകാലത്തെ പലായനത്തിന്റെ അനുഭവങ്ങളായിരുന്നു. ഏഴുവയസ്സുകാരനെ തോളിലേറ്റി ഐരാവതി നദീതീരത്തുനിന്ന് കാല്‍നടയായി കൊയിലാണ്ടിയിലേക്ക് പാലായനം ചെയ്ത ഒരു ഉപ്പയുടെയും മകന്റെയും തീഷ്ണമായ അനുഭവങ്ങള്‍.  അക്കാലത്തെ പാലായനത്തിന്റെ കഥകള്‍ അയവിറക്കാന്‍ കാരണമായത് ഇറാഖികള്‍ കുവൈറ്റിലേക്ക് അധിനിവേശം നടത്തിയതിനെ തുടര്‍ന്നുണ്ടായ യുദ്ധവും പിന്നീട് നില്‍ക്കക്കള്ളിയില്ലാതെ ഭരണാധികാരികളടക്കം സ്വദേശീയരില്‍ പലരും ചില വിദേശീയരും കുവൈറ്റില്‍ നിന്ന് പലായനം ചെയ്ത സമാനമായ അനുഭവങ്ങള്‍ പങ്കു വെക്കാൻ വേണ്ടിയായിരുന്നു. അതിൽ ഒരാളായി ഞാനുമുണ്ടായിരുന്നു.
  ഖാദര്‍ക്കയെ ആദ്യമായി കാണുന്നത് തിക്കോടിയില്‍ വെച്ചായിരുന്നു. എന്റെ കല്യാണത്തിന്റെ ആദ്യനാളുകളില്‍ തിക്കോടി ബസാറിലെ നാണു വൈദ്യരുടെ വൈദ്യശാലക്കുമുമ്പില്‍ ബസ്സുകാത്തുനില്‍ക്കുകയായിരുന്നു ഞങ്ങള്‍. ശതാവരിക്കിഴങ്ങിന്റെയും കുറുന്തോട്ടിയുടെയും ധന്വന്തരം കുഴമ്പിന്റെയും ദശമൂലാരിഷ്ടത്തിന്റെയും മണം തങ്ങിനില്‍ക്കുന്ന തിക്കോടിയിലെ കൊച്ചു ബസാര്‍. തറിക്കല്ലില്‍ പച്ചമരുന്ന് തറക്കുന്ന വൈദ്യന്മാരുടെ മരുന്നുകടകള്‍. ബസ്റ്റോപ്പിന് മുമ്പിലും പിമ്പിലുമായുണ്ട്.
മരുന്ന് തറിക്കുന്ന കിട്ടുക്കുറിപ്പിന്റെ കൈവിരലുകള്‍ ഒരിക്കലും മൂര്‍ച്ചയേറിയ കനത്ത കത്തിയില്‍ കൊണ്ടിരുന്നില്ല. ഒരഭ്യാസം പോലെ ചുറ്റുമുള്ളതെല്ലാം അയാള്‍ നോക്കിക്കണ്ടു. മരുന്ന് കഷണങ്ങള്‍ മുറിക്കുന്നത് കാണാന്‍ ഞങ്ങള്‍ നാട്ടുകാര്‍ക്ക് കൗതുകമായിരുന്നു. കിട്ടൂക്കുറിപ്പിന്റെ കൈവിരല്‍ മുറിഞ്ഞ ചരിത്രം ഇതുവരെ ഉണ്ടായിട്ടില്ല.
തിക്കോടിയിലെ വെറ്റിലച്ചന്തയുടെ ഓരം ചേര്‍ന്നായിരുന്നു രാഘവന്‍ വൈദ്യരുടെ മരുന്നുകട. അതിനപ്പുറം തിക്കോടി റയില്‍വേ സ്റ്റേഷനും കടന്നു ചരല്‍ വിരിച്ച നിരത്തിലൂടെ പതിയെ നടന്നുവരുന്ന ഒരാണിനെയും പെണ്ണിനേയും ഞാന്‍ കണ്ടു. അതില്‍ പുരുഷന്‍ ഒരസാധാരണ മനുഷ്യനായിരുന്നു. പതിഞ്ഞ മൂക്കും, ഇറുകിയ കണ്ണുകളുമുള്ള ഒരു വെളുത്ത മനുഷ്യന്‍, കൂടെ അദ്ദേഹത്തിന്റെ ഭാര്യയും ഉണ്ടായിരുന്നു. കൂടെയുള്ള എന്റെ ഭാര്യയോട് സ്വകാര്യമായി പറഞ്ഞു:
‘ആ വരുന്ന മനുഷ്യന്‍ ബര്‍മക്കാരനാണ്. തിക്കോടിക്കാരിയെയാണ് കല്യാണം കഴിച്ചത്.’
കൗതുകത്തോടെ അയാളെ നോക്കിനില്‍ക്കെ ഭാര്യ ചോദിച്ചു:
‘അയാള്‍ക്ക് മലയാളം അറിയുമോ?’
ഞാന്‍ ശബ്ദം താഴ്ത്തിപ്പറഞ്ഞു: ‘അയാളാണ് പ്രശസ്തനായ സാഹിത്യകാരന്‍ യു. എ ഖാദര്‍.’
അവള്‍ അത്ഭുതത്തോടെ ആ ദമ്പതികളെ നോക്കിനിന്നു.
അന്ന് ഞങ്ങള്‍ ഒരേ ബസ്സിലാണ് കയറിയത്. അദ്ദേഹം കൊയിലാണ്ടിയില്‍ ഇറങ്ങും മുമ്പ് കൗതുകം മാറാതെ ഞാന്‍ അപരിചിതനായ ആ മനുഷ്യനെ ഭാര്യക്ക് പരിചയപ്പെടുത്തി. വിനയത്തോടെ അതിലേറെ ഭവ്യതയോടെ ചുരുങ്ങിയ വാക്കുകളില്‍ അവര്‍ ഞങ്ങളെ തിക്കോടിയിലെ വീട്ടിലേക്കു വരാന്‍ ക്ഷണിച്ചു.
പിന്നീട് പലപ്പോഴും ഞങ്ങള്‍ കണ്ടുമുട്ടി. അദ്ദേഹത്തിന്റെ ബാപ്പയുടെ ജന്മസ്ഥലമായ കൊയിലാണ്ടിയിലെ ഉസ്സങ്ങന്റകത്തും എന്റെ ബാപ്പയുടെ തറവാടായ ബറാമിന്റെവിടവും അതിനടുത്ത അമ്പക്കാന്റെകവും അടുത്തടുത്തായിരുന്നു. ഖാദര്‍ക്ക താമസിച്ച അമേത്തു വീട്ടിലും ചെറുപ്പത്തില്‍ കളിക്കാന്‍ ഞാന്‍ പോവാറുണ്ടായിരുന്നു.
തിക്കോടിയിലെ വൈദ്യന്മാരുടെ ചരിത്രങ്ങള്‍ പരസ്പരം പങ്കുവെച്ചു. തിക്കോടിയിലെ ആവിക്കലില്‍ പൊങ്ങുന്ന അജ്ഞാത മൃതദേഹങ്ങളുടെ കാണാപ്പുറകഥകള്‍ വിവരിച്ചു തന്നു. ആദ്യമൊന്നും ഖാദര്‍ക്കയുടെ കഥളുടെയും കഥാപാത്രങ്ങളുടെയും പൊരുള്‍ എനിക്ക് മനസ്സിലായിരുന്നില്ല. കാരണം ഭാഷയില്‍ ഒരു വടക്കന്‍ കഥാഖ്യാനരീതിയോട് പൊരുത്തപ്പെടാന്‍ ഇത്തിരി പ്രയാസമായിരുന്നു. മലബാറിന്റെ കഥകളാണേറെയും, പ്രത്യേകിച്ച് വടക്കന്‍ മലബാറിലെ വാക്കുകളും വചനങ്ങളും പ്രതിഭാശാലിയായ ഖറദാറിന് പക്ഷെ മറ്റാര്‍ക്കുംഅവകാശപ്പെടാനാവാത്ത സ്വന്തമായ ഒരു ശൈലി ഉണ്ടാക്കാന്‍ കഴിഞ്ഞു.
മണ്ണടിഞ്ഞുപോയൊരു സംസ്‌കാരത്തിന്റെ ഉപരിഘടനയുടെ കരുത്തുള്ള ചില സ്മാരകശിലകള്‍ തൃക്കോട്ടൂരിന്റെ ഭൂമികയില്‍ നിന്ന് ചികഞ്ഞെടുക്കാന്‍ ഖാദര്‍ ശ്രമിച്ചു. മണ്മറഞ്ഞ യാഥാര്‍ഥ്യങ്ങളെ തട്ടിമിനുക്കി വടക്കന്‍ പാട്ടിന്റെ പാരമ്പര്യവും പഴം പുരാണങ്ങളുടെ വേരോട്ടവുമുള്ള തൃക്കോട്ടൂര്‍ പെരുമ കൊട്ടിഘോഷിക്കാന്‍ ഖാദറിന് അധിക ദൂരമൊന്നും സഞ്ചരിക്കേണ്ടിവന്നില്ല. തന്റെ ഭാര്യവീട്ടിനു ചുറ്റിലും തിക്കോടി അങ്ങാടിക്കപ്പുറത്തെ ആവിക്കരയിലും അലഞ്ഞു നടക്കുന്ന യക്ഷികളെ അയാള്‍ തേടിപ്പിടിച്ചു കഥാപാത്രങ്ങളാക്കി. അക്കാലത്തു പേറ്റുനോവ് കാട്ടുന്ന വീട്ടില്‍ ആരും വിളിക്കാതെ കയറിച്ചെന്ന് ഗര്‍ഭിണികളുടെ രക്ഷകയായി ഗ്രാമത്തെ സ്‌നേഹിച്ച പേറ്റിച്ചിയുടെ കഥയും ഖാദര്‍ പറഞ്ഞുതന്നിട്ടുണ്ട്.
തൃക്കോട്ടൂര്‍ കഥാകാരന് മെക്‌സിക്കന്‍ ശൈലിയിലുള്ള മാജിക്കല്‍ റിയലിസം വടക്കന്‍ ഭാഷയിലൂടെ അവതരിപ്പിക്കാനായി എന്നത് കൗതുകകരമാണ്. സമൂഹചേതനയുടെ ഉല്പന്നമാണ് മിത്ത്. യാഥാര്‍ഥ്യവും ഫാന്റസിയും ഇഴുകിച്ചെന്നതിനാലാണ് ചിരുതക്കുട്ടിയുടെ തിയ്യന്‍ ഒന്നാംതരം കഥാപാത്രമായത്. ചിരുതക്കുട്ടിക്ക് അബ്ദുള്‍റഹിമാന്‍ ഹാജിയുമായുള്ള അവിഹിത വേഴ്ച അറിഞ്ഞയുടന്‍ കണാരന്‍ അവളെ ഒറ്റച്ചവിട്ടിനു കൊന്നു കെട്ടിത്തൂക്കിയത് ആവിക്കരയിലെ ആള്‍പ്പാര്‍പ്പില്ലാത്ത വീട്ടിലായിരുന്നു. ആ വീട്ടിലാണ് പിന്നീട് പേറ്റിച്ചി ലക്ഷ്മിക്കുട്ടി താമസമാക്കിയത്.
ഖാദര്‍ക്കയുടെ ഭാഷാ ശൈലി അനുകരണീയമല്ല. ”കളിപ്പലകയും കരുക്കളും പണ്ടുള്ളവര്‍ കോപ്പുകള്‍. മെനിക്കണ്ടപ്പനായലഞ്ഞതോ, പൂര്‍വികര്‍ ചുവടുറപ്പിച്ചങ്കം വെട്ടിയും, ചുരിക ചുഴറ്റി ചവിട്ടിയും ചുവപ്പിച്ച കരളിമുറ്റങ്ങളില്‍, ദൈവക്കരുത്തുടയ വീരന്മാരുടെ അഞ്ചടിപ്പാട്ടുകള്‍ മുഴങ്ങും ഗ്രാമപ്പച്ചപ്പുകളിലെ കാവുംകണ്ടങ്ങളില്‍ തീണ്ടി നടന്നാളവാനും ആശിച്ചു. ഉണ്മയുടെ ഊറ്റം കൂടി വാണുറയും തട്ടകം ഇവനെയണച്ചു പൂട്ടി. അതിനാലിവന്‍ എഴുതുന്നതെല്ലാം പണ്ടു പാണനാര്‍ കൊട്ടിപ്പാടി പറഞ്ഞു പൊലിപ്പിച്ച പഴങ്കഥപ്പെരുമകള്‍. ഇവന്റെ നിയോഗം ജന്മകര്‍മ്മ സംയോഗം. ശിവോഹം.” യു.എ ഖാദര്‍ ഒരു നോവല്‍ സംഹാരത്തിന്റെ തുടക്കത്തില്‍ കുറിച്ച വാക്കുകളാണിവ. വൈക്കം മുഹമ്മദ് ബഷീറിന് മാത്രമേ മലയാള ഭാഷയില്‍ ”ബഷീറിയന്‍” ശൈലി ഉണ്ടായിട്ടുള്ളൂ. എം.ടി.യും തകഴിയും എം. മുകുന്ദനും വേറിട്ട മറ്റൊരു ശൈലിയുടെ ഉടമകളാണ്. പക്ഷെ ബഷീറും ഖാദറും മറ്റാര്‍ക്കും അനുകരിക്കാനാവാത്തവിധം മലയാള സാഹിത്യത്തില്‍ പടര്‍ന്നു പന്തലിച്ച ഉപമയില്ലാത്ത ശൈലിയുടെ വ്യക്തിത്വങ്ങളാണ്.
  കുവൈറ്റില്‍ ചെലവഴിച്ച പത്തുദിവസങ്ങളില്‍ അദ്ദേഹം ഒരു പാട് സാഹിത്യ സദസ്സുകളില്‍ പങ്കെടുത്തിരുന്നു. കുവൈറ്റിലെ ‘കല’ യുടെ ആദരം ഏറ്റുവാങ്ങി. അധിനിവേശവും യുദ്ധവും മുറിവേല്‍പ്പിക്കപ്പെട്ട കുവൈറ്റിലൂടെ, മരുഭൂമിയുടെ പെരുമകള്‍ വിവരിച്ചുകൊണ്ട് ഞങ്ങള്‍ ചുറ്റിക്കറങ്ങി.
യുദ്ധകാലത്തിന്റെ അവശിഷ്ടങ്ങള്‍ അതേപടി സൂക്ഷിച്ച 800-ലധികം എണ്ണക്കിണറുകള്‍ കത്തിച്ച ചിത്രങ്ങള്‍ പതിപ്പിച്ച കുവൈറ്റ് ഓയില്‍ കമ്പനിയിലെ മ്യൂസിയത്തില്‍ ഖാദര്‍ക്കയെ കൊണ്ടുപോയിരുന്നു. കെ.ജി.ഓ.സി യുടെ അന്നത്തെ ചെയര്‍മാൻ ഹാഷിം അല്‍-രിഫായി അദ്ദേഹത്തിന് കുവൈറ്റിന്റെ പരമ്പരാഗത വിരുന്നൊരുക്കി സല്‍ക്കരിച്ചു. കുഞ്ഞുമനസ്സില്‍ പതിഞ്ഞ രണ്ടാം ലോകമഹായുദ്ധത്തിന്റെ ഓര്‍മ്മകള്‍ അദ്ദേഹം കണ്ട ചിത്രങ്ങളില്‍ പതിഞ്ഞതായി പിന്നീട് എന്നോട് പറഞ്ഞു. എണ്ണക്കിണറുകള്‍ കത്തിച്ച് അതെ ലാഘവത്തോടെ ബര്‍മ്മയും യുദ്ധത്തില്‍ ചുട്ടുകരിച്ചിരുന്നു.
എല്ലാ യുദ്ധവും വേദനകളാണ്, കഷ്ടങ്ങളും വേര്‍പാടുകളും യാതനകളുമാണ് മനുഷ്യരാശിക്ക് സമ്മാനിക്കുന്നത്. 
  കോവിഡ് കാലത്തു അമേരിക്കയില്‍ അകപ്പെട്ടുപോയ എന്നെ അദ്ദേഹം ഓര്‍ത്തിരുന്നു. വാട്‌സാപ്പിലൂടെ അമേരിക്കയിലെ കോവിഡ് വിശേഷങ്ങളും എന്റെ ആരോഗ്യ സ്ഥിതിയും അദ്ദേഹം ചോദിച്ചറിഞ്ഞു. ‘കോവിഡ് കാലത്തെ അമേരിക്കന്‍ അനുഭവങ്ങള്‍’ എഴുതാനുള്ള പ്രേരകശക്തി ഖാദര്‍ക്കയായിരുന്നു. എഴുത്തിലൂടെ അവിടത്തെ നിത്യ സംഭവങ്ങള്‍ മലയാളികളെ അറിയിക്കണമെന്ന് അദ്ദേഹം ഉപദേശിച്ചിരുന്നു. 2020 നവംബറില്‍ ലിപി ബുക്‌സ് പ്രസിദ്ധീകരിച്ച ”കോവിഡ് കാലത്തെ അമേരിക്കന്‍ ഓര്‍മ്മകള്‍” എന്ന എന്റെ പുസ്തകം അദ്ദേഹത്തിന് നല്‍കി അനുഗ്രഹം വാങ്ങണമെന്നുണ്ടായിരുന്നു. പക്ഷെ കോവിഡ് ലോക്ഡൗണ്‍ ആയതിനാല്‍ അത് സാധിക്കാതെപോയി.
ഞാനും ഭാര്യ ഫാത്തിമയും ”അക്ഷരം” വീട്ടില്‍ ചെല്ലുന്പോഴെല്ലാം ഖാദര്‍ക്ക കുറെ പുസ്തകങ്ങള്‍ തരുമായിരുന്നു. എന്റെ ”മരുഭൂമി പോലെ ജീവിതം” എന്ന ലേഖന സമാഹാരത്തിന് ”അകമ്പടിക്കാരന്റെ മനസ്സ്” എന്ന കുറിപ്പില്‍ അദ്ദേഹം സ്‌നേഹത്തില്‍ ചാലിച്ചെഴുതിയ വരികള്‍ അവസാനിപ്പിച്ചതിങ്ങനെയാണ്. ”ഹസ്സന്‍ തിക്കോടിയുടെ രചനയിലൂടെ മനസ്സ് അരിച്ചരിച്ചു നുണഞ്ഞാസ്വദിച്ചു നീങ്ങുമ്പോള്‍ എന്റെ മനസ്സ് പേര്‍ത്തും പേര്‍ത്തും ചോദിച്ചത് ഒരുകാര്യമാണ്. സഹൃദയസമക്ഷം വന്നു ചേരുന്ന ഈ ഗ്രന്ഥത്തിന് എന്റെ ഒരു മുഖക്കുറിപ്പ് എന്തിനെന്ന്. അതിനാല്‍ ഇതൊരു മുഖക്കുറിപ്പല്ല, ഒരു സുഹൃത്തിനെ ഒപ്പം കൂട്ടി മംഗളകര്‍മ്മത്തിനിറങ്ങണമെന്ന സഹൃദയത്വം ഗ്രന്ഥകാരന് കലാശലയുള്ളതിനാല്‍, ഒരകമ്പടിക്കാരന്റെ മനസ്സു തുറക്കലായി ഇത്രയും വരികളുമായി ഞാനും ഈ പുസ്തകത്തോടൊപ്പം വരുന്നു.”

- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img
Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img

More Articles Like This

- Advertisement -spot_img