കോഴിക്കോട്: യാത്ര പോകാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് എന്നും പ്രചോദനമായിരുന്നു വിവേകാനന്ദ ട്രാവല്‍സ് ഉടമ നരേന്ദ്രന്. വിനോദയാത്രയും തീര്‍ത്ഥാടനവും സംയോജിപ്പിച്ച പാക്കേജുകളിലൂടെ നരേന്ദ്രന് യാത്രാമോഹികളെ എന്നും ആവേശത്തിന്റെയും ആഹ്ലാദത്തിന്റയും നിര്‍വൃതിയുടെയും ലോകങ്ങളിലേക്ക് ആനയിച്ചു. കാശിയാത്രയും കൈലാസം-മാനസസരോവരം യാത്രയുമെല്ലാം അക്കൂട്ടത്തില്‍പെടുന്നു. കൈലാസം ട്രിപ്പ് തീര്‍ച്ചയായും സാഹസികമായിരുന്നു. അപകടസാധ്യതയും ഉള്ളതായിരുന്നു. യാത്രികരുടെ ശാരീരികക്ഷമതയും വെല്ലുവിളിയാകാറുണ്ട്. ഇത്തരം ഘട്ടങ്ങളിലെല്ലാം നരേന്ദ്രന് യാത്രക്കാര്‍ക്ക് തുണയായി. യാത്രക്കാരുടെ തികഞ്ഞ സംതൃപ്തിയായിരുന്നു അദ്ദേഹത്തിന്റെ ലക്ഷ്യം. അതിനുവേണ്ടി എന്തും ചെയ്യാന്‍ ഒരുക്കമായിരുന്നു. അപ്പോള്‍ പിന്നെ സാമ്പത്തികം നോക്കാറില്ല. അന്തരിച്ച എഴുത്തുകാരന് മാടമ്പ് കുഞ്ഞുക്കുട്ടന്, നിരൂപകനും എഴുത്തുകാരനുമായ ആഷാ മേനോന്, നോവലിസ്റ്റ് പി.ആര് നാഥന് തുടങ്ങിയവര്‍ വിവേകാനന്ദ ട്രാവല്‍സ് വഴി കൈലാസത്തിലും മറ്റും യാത്ര ചെയ്തവരാണ്.
മണ്ഡലകാലത്ത് ശബരിമല യാത്രക്കായി വിവേകാനന്ദയുടെ ബസുകള്‍ ഒരുങ്ങി നില്‍ക്കുന്നത് ശ്രീകണ്ഠേശ്വര ക്ഷേത്രം പരിസരത്തെ സ്ഥിരം കാഴ്ചയാണ്. സംസ്ഥാനത്തിന്റെ വിവിധ ഭാഗത്തുള്ള ഭക്തര്‍ക്ക് ശബരിമല ദര്‍ശനം സുഗമമായി നടത്താന്‍ നരേന്ദ്രന്റെ വിവേകാനന്ദ ട്രാവല്‍സ് വഴി തെളിയിച്ചു. കഷ്മീര്‍, ഉത്തരാഖണ്ഡ്, ഹരിദ്വാര്‍ തുടങ്ങിയ കേന്ദ്രങ്ങളിലേക്കും യാത്രകള്‍ സംഘടിപ്പിക്കാന്‍ അദ്ദേഹത്തിന് സാധിച്ചു.
യ്ത്രാസംഘത്തിലെ ഓരോരുത്തരോടും സംസാരിക്കുകയും അവരുടെ ആവശ്യങ്ങള്‍ അറിയുകയും ചെയ്യുന്നതായിരുന്നു നരേന്ദ്രന്റെ രീതി. ടൂറിസം കേന്ദ്രങ്ങളിലെല്ലാം സംവിധാനമൊരുക്കാന്‍ വിവേകാനന്ദയുടെ ശൃംഖലക്ക് സാധിച്ചിരുന്നു.
കൊവിഡ് കാലം വിനോദസഞ്ചാരമേഖലയില്‍ ഉണ്ടായ മരവിപ്പ് വിവേകാനന്ദ ട്രാവല്‍സിനെയും സ്വാഭാവികമായും ബാധിച്ചിരുന്നു. എന്നാല്‍ കഠിനാധ്വാനിയായ നരേന്ദ്രന് അതൊന്നും വലിയ വെല്ലുവിളിയായിരുന്നില്ല.
ഏതാനും വര്‍ഷം മുമ്പ് ബിസിനസ്സില്‍ ചില പ്രതിസന്ധികള്‍ ഉണ്ടായെങ്കിലും അതിനെ അതിജീവിച്ച് മുന്നേറാനുള്ള ഒരുക്കത്തിനിടെയാണ് നരേന്ദ്രനെ മരണം തിരിച്ചുവരാത്ത ലോകത്തേക്ക് യാത്രക്കായി കൊണ്ടുപോയത്. നരേന്ദ്രന്റെ നിര്യാണത്തില്‍ മന്ത്രിമാരായ അഡ്വ. മുഹമ്മദ് റിയാസ്., അഹമ്മദ് ദേവര്‍കോവില്‍, എ.കെ ശശീന്ദ്രന്, തോട്ടത്തില്‍ രവീന്ദ്രന് എം.എല്‍.എ, മേയര്‍ ഡോ. ബീന ഫിലിപ്പ് തുടങ്ങിയവര്‍ അനുശോചിച്ചു.