സ്വന്തം ലേഖകന്‍
കോഴിക്കോട്: ആര്‍.എസ്.എസ് പോഷകസംഘടനയായ ബാലഗോകുലത്തിന്റെ മാതൃസംഗമത്തില്‍ ഉദ്ഘാടകയായി എത്തിയ മേയര്‍ ഡോ. ബീനാ ഫിലിപ്പിനെ സ്ഥാനത്തുനിന്ന് മാറ്റണമെന്ന് സി.പി.എം കോഴിക്കോട് ജില്ലാ സെക്രട്ടറിയേറ്റ് യോഗം ശിപാര്‍ശ ചെയ്തു. ജില്ലാ സെക്രട്ടറി പി. മോഹനന്‍, എളമരം കരീം തുടങ്ങിയവരാണ് മേയറെ മാറ്റണമെന്ന ആവശ്യം ശക്തമായി ഉന്നയിച്ചത്. അതേസമയം മന്ത്രി മുഹമ്മദ് റിയാസിനും കൂട്ടര്‍ക്കും മേയര്‍ തുടരണമെന്ന അഭിപ്രായമാണുള്ളത്. എന്നാല്‍ ഇതിന് മേല്‍ക്കൈ നേടാനായില്ല.
സംഘപരിവാര്‍ പരിപാടിയില്‍ പങ്കെടുക്കുകയും അതിനെ ന്യായീകരിക്കുകയും ചെയ്ത മേയറുടെ നിലപാട് അംഗീകരിക്കാന്‍ ആവില്ലെന്നാണ് സെക്രട്ടറിയേറ്റിലെ പ്രബല വിഭാഗം വാദിച്ചത്. മേയറുടെ നടപടി പാര്‍ട്ടി വിരുദ്ധമാണെന്ന് ജില്ലാ സെക്രട്ടറി പി. മോഹനന്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. സാമുദായിക പരിഗണന വെച്ച് മേയര്‍ സ്ഥാനം നല്‍കിയതിനാല്‍ പെട്ടെന്ന് മാറ്റേണ്ടതില്ല എന്ന അഭിപ്രായം പങ്കുവെച്ചവരും സെക്രട്ടറിയേറ്റില്‍ ഉണ്ടായിരുന്നുവെങ്കിലും ഭൂരിപക്ഷത്തിന്റെ വികാരം അംഗീകരിക്കുകയാണുണ്ടായത്.
കഴിഞ്ഞ ദിവസം പാര്‍ട്ടി സംസ്ഥാന നേതൃത്വം മേയറെ തിരുവനന്തപുരത്തേക്ക് വിളിപ്പിച്ച് വിശദീകരണം തേടിയിരുന്നു. മേയര്‍ക്ക് പാര്‍ട്ടിബോധമില്ലെന്ന വിമര്‍ശനം സെക്രട്ടറിയേറ്റില്‍ ഉയരുകയുണ്ടായി. ഡോ. ബീനാ ഫിലിപ്പിന് പകരം ഡോ. എസ്. ജയശ്രീയെ മേയറാക്കണമെന്നാണ് സെക്രട്ടറിയേറ്റ് ശിപാര്‍ശ ചെയ്തിരിക്കുന്നത്. നേരത്തെ ജയശ്രീയെ മേയര്‍ സ്ഥാനത്തേക്ക് പരിഗണിച്ചിരുന്നു. പ്രഥമ പരിഗണന അവര്‍ക്കായിരുന്നു. എന്നാല്‍ സാമുദായിക പരിഗണന വന്നപ്പോള്‍ ബീനാഫിലിപ്പിന് നറുക്ക് വീഴുകയായിരുന്നു. മേയര്‍ക്കെതിരെ നടപടി ഉണ്ടായില്ലെങ്കില്‍ ഫാസിസ്റ്റ് അജണ്ടകളോട് പാര്‍ട്ടി അനുനയ സമീപനം സ്വീകരിക്കുന്നു എന്ന വിമര്‍ശനം ഉയരും. ഇത് ചൂണ്ടിക്കാട്ടിയാണ് ഒരു വിഭാഗം മേയറെ മാറ്റണമെന്ന ആവശ്യം ശക്തമായി ഉന്നയിച്ചത്. അതേസമയം, മേയറെ മാറ്റിയാല്‍ ബി.ജെ.പിയും സംഘപരിവാര്‍ പ്രസ്ഥാനങ്ങളും ഉണ്ടാക്കുന്ന കോലാഹലവും പാര്‍ട്ടി ചര്‍ച്ച ചെയ്യുന്നുണ്ട്. ഏതായാലും കൂടുതല്‍ ആലോചനകള്‍ക്ക് ശേഷമാവും സംസ്ഥാന നേതൃത്വം തീരുമാനമെടുക്കുക എന്നാണ് അറിയുന്നത്.