കോഴിക്കോട്: മെഡിക്കല്‍ കോളജ് സെക്യൂരിറ്റി ജീവനക്കാരെ ഡി.വൈ.എഫ്.ഐ നേതാക്കള്‍ മര്‍ദ്ദിച്ചതുമായി ബന്ധപ്പെട്ട കേസില്‍ ഇനിയും കുറ്റപത്രം സമര്‍പ്പിച്ചില്ല. പൊലീസ് ഒത്തുകളിക്കുകയാണെന്ന് സെക്യൂരിറ്റി ജീവനക്കാര്‍ ആരോപിക്കുന്നു. ഓഗസ്റ്റ് 31നാണ് ഡി,വൈ.എഫ്.ഐ സംസ്ഥാന കമ്മിറ്റി അംഗമായ കെ. അരുണ്‍ ഉള്‍പ്പെടെയുള്ളവര്‍ സെക്യൂരിറ്റി ജീവനക്കാരെ മര്‍ദ്ദിച്ചത്. പാസ് ഇല്ലാതെ ആശുപത്രിയില്‍ പ്രവേശിക്കാന്‍ ശ്രമിച്ച അരുണിനെയും ബന്ധുക്കളെയും സെക്യൂരിറ്റി ജീവനക്കാര്‍ തടയുകയായിരുന്നു. ഇതോടെ പ്രകോപിതനായ അരുണ്‍ സുഹൃത്തുക്കളായ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരെ കൂട്ടി വന്ന് സെക്യൂരിറ്റി ജീവനക്കാരെ അതിക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു. ദിനേശന് എന്ന ജീവനക്കാരന് മാരകമായി പരിക്കേറ്റു. ഇയാള്‍ ദീര്‍ഘകാലം ചികിത്സയിലായിരുന്നു. ഒളിവില്‍പോയ പ്രതികള്‍ പിന്നീട് പൊലീസില്‍ കീഴടങ്ങുകയാണുണ്ടായത്.
ആദ്യം മെഡിക്കല്‍ കോളജ് പൊലീസാണ് കേസ് അന്വേഷിച്ചിരുന്നത്. പിന്നീട് പ്രത്യേക സംഘത്തെ നിയോഗിച്ചു. മെഡിക്കല്‍ കോളജിലെ സി.സി.ടി.വി ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ഹാര്‍ഡ് ഡിസ്ക് ലഭിക്കാന്‍ വൈകിയതാണ് കുറ്റപത്രം വൈകാന്‍ കാരണമെന്നാണ് പൊലീസ് തുടക്കത്തില്‍ പറഞ്ഞിരുന്നത്. ഹാര്‍ഡ് ഡിസ്ക് വാങ്ങി ദൃശ്യങ്ങള്‍ പകര്‍ത്തി കോടതിയില്‍ ഇതിനകം കൊടുത്തിട്ടുണ്ട്. കോടതിയാണ് ഹാര്‍ഡ് ഡിസ്ക് ഫോറന്‍സിക് ലാബിലേക്ക് അയക്കേണ്ടത്. അവിടെ നിന്ന് ലഭിക്കുന്ന നമ്പര്‍ കൂടി ഉള്‍പ്പെടുത്തിയാണ് കുറ്റപത്രം തയാറാക്കേണ്ടത്. ഒരാഴ്ചക്കുളളില്‍ കുറ്റപത്രം സമര്‍പ്പിക്കാന്‍ കഴിയുമെന്നാണ് പൊലീസ് പറയുന്നത്. അതേസമയം, കുറ്റപത്രം അകാരണമായി വൈകുമ്പോള്‍ സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമം നടക്കുമെന്നാണ് സെക്യൂരിറ്റി ജീവനക്കാര്‍ പറയുന്നത്.