കോഴിക്കോട്: മെഡിക്കല്‍ കോളജിലെ സെക്യൂരിറ്റി ജീവനക്കാരെ ഡി.വൈ.എഫ്.ഐ ജില്ലാ ജോയന്റ് സെക്രട്ടറി അരുണ്‍ ഉള്‍പ്പെടെയുള്ള സംഘം ക്രൂരമായി മര്‍ദിച്ച സംഭവത്തില്‍ അറസ്റ്റ് നീട്ടിക്കൊണ്ടുപോകാന്‍ ശ്രമം നടക്കുന്നതായി ആക്ഷേപം. പ്രതികളെപറ്റി വ്യക്തമായി സൂചന ലഭിച്ചിട്ടും മെഡിക്കല്‍ കോളജ് പൊലീസ് അറസ്റ്റ് നടപടികല്ലേക്ക് നീങ്ങാത്തത് ദുരൂഹമായി തുടരുകയാണ്. സി.പി.എം ഏരിയാകമ്മിറ്റി അംഗം കൂടിയാണ് അരുണ്‍. അരുണും ഭാര്യയും ഭാര്യയുടെ പിതാവും മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ സന്ദര്‍ശിക്കാന്‍ എത്തിയപ്പോള്‍ പാസ് ഇല്ലാത്തതിനാല്‍ സെക്യൂരിറ്റിക്കാര്‍ തടഞ്ഞതാണ് പ്രശ്നമായത്.ഒരു കൂട്ടം ആളുകളെയും കൂട്ടി വന്ന് സെക്യൂരിറ്റി ജീവനക്കാരെ വലിച്ചിഴച്ച് മര്‍ദ്ദിക്കുകയും ചവിട്ടുകയുമായിരുന്നു. മൂന്നുദിവസമായിട്ടും പൊലീസ് അനങ്ങുന്നില്ല. മെഡിക്കല്‍ കോളജിലെ സി.സി.ടി.വിയില്‍ മര്‍ദ്ദനത്തിന്റെ വ്യക്തമായ ചിത്രം ഉണ്ട്. ഇത് പരിശോധിച്ചിട്ടും പൊലീസ് ഉന്നതങ്ങളില്‍ നിന്നുള്ള നിര്‍ദേശങ്ങള്‍ക്കായി കാത്തിരിപ്പ് തുടരുകയാണ്. മര്‍ദനത്തില്‍ ഗുരുതരമായി പരിക്കേറ്റ സെക്യൂരിറ്റി ജീവനക്കാരന് ദിനേശന് സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടി. ഇയാള്‍ക്ക് നെട്ടെല്ലിനും ശരീരത്തിന്റെ മറ്റു ഭാഗങ്ങളിലും കഠിനമായ പരിക്കുണ്ട്. ഹൃദ്രോഗിയുമാണ്. വിദഗ്ധ ചികിത്സ ലഭിക്കുന്നതിനാണ് സ്വകാര്യ ആശുപത്രിയിലേക്ക് മാറിയത്. അതേസമയം, മെഡിക്കല്‍ കോളജ് സൂപ്രണ്ട്, പ്രിന്‍സിപ്പല്‍ തുടങ്ങിയ ഉന്നത ഉദ്യോഗസ്ഥര്‍ സെക്യൂരിറ്റി ജീവനക്കാര്‍ക്ക് മര്‍ദനമേറ്റ വിഷയത്തില്‍ അന്വേഷണം പോലും നടത്തിയിട്ടില്ലെന്ന് പരാതിയുണ്ട്.
സെക്യൂരിറ്റി ജീവനക്കാരെ മര്‍ദിച്ചതില്‍ കണ്ടാലറിയാവുന്ന 16 പേര്‍ക്കെതിരെയാണ് കേസ്. ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. അതേസമയം, സെക്യൂരിറ്റി ജീവനക്കാരന് ആക്രമിച്ചു എന്ന പേരില്‍ അരുണിന്റെ ഭാര്യ മെഡിക്കല്‍ കോളജില്‍ പരാതി നല്‍കിയിട്ടുണ്ട്. സ്ത്രീകള്‍ക്കെതിരായ അതിക്രമം, തടഞ്ഞുവെക്കല്‍, മര്‍ദിക്കല്‍ തുടങ്ങിയ വകുപ്പുകള്‍ ചേര്‍ത്താണ് കേസ്. എന്നാല്‍ ദിനേശന് മര്‍ദിക്കുന്നതായി സി.സി.ടി.വി ദൃശ്യങ്ങളില്‍ എവിടെയും കാണുന്നില്ല.