കോഴിക്കോട്: മെഡിക്കല്‍ കോളജിലെ സുരക്ഷാജീവനക്കാരെ ഡി.വൈ.എഫ്.ഐ നേതാക്കള്‍ മര്‍ദ്ദിക്കുന്ന ദൃശ്യങ്ങള്‍ അടങ്ങിയ ഹാര്‍ഡ് ഡിസ്‌ക് ഫോറന്‍സിക് വിഭാഗത്തിന് കൈമാറും. ആഗസ്റ്റ് 31ന് രാവിലെ എട്ടരക്കും പത്തരക്കും ഇടയിലാണ് മെഡിക്കല്‍ കോളജില്‍ അക്രമം അരങ്ങേറിയത്. ആഴ്ചകള്‍ കഴിഞ്ഞതുകൊണ്ട് ദൃശ്യങ്ങള്‍ മാഞ്ഞുപോയിട്ടുണ്ടാവും എന്നാണ് ആശുപത്രി അധികൃതര്‍ പറഞ്ഞിരുന്നത്.
ഹാര്‍ഡ് ഡിസ്‌ക് കൈമാറുന്നതില്‍ ആശുപത്രി അധികൃതരും അത് പിടിച്ചെടുക്കുന്നതില്‍ പൊലീസും തുടക്കത്തില്‍ അലസത കാണിച്ചിരുന്നു. കോടതിയില്‍ സ്വകാര്യ ഹരജി എത്തിയപ്പോഴാണ് പൊലീസ് അല്‍പമെങ്കിലും ഉണര്‍ന്നത്. ഹാര്‍ഡ് ഡിസ്‌ക് കൈമാറിയില്ലെങ്കില്‍ കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കി പിടിച്ചെടുക്കുമെന്ന് പൊലീസ് വ്യക്തമാക്കിയതോടെയാണ് ഇന്നലെ അവ ആശുപത്രി അധികൃതര്‍ കൈമാറിയത്.
അതേസമയം, മര്‍ദ്ദനമേറ്റ ജീവനക്കാരെ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചപ്പോള്‍ മര്‍ദ്ദനവിവരം രേഖകളില്‍ ഉള്‍പ്പെടുത്തിയില്ലെന്ന് പരാതിയുണ്ട്. മര്‍ദ്ദനമേറ്റ സെക്യൂരിറ്റി ജീവനക്കാരന്‍ രവീന്ദ്ര പണിക്കര്‍ നെഞ്ചുവേദനയെ തുടര്‍ന്ന് അഡ്മിറ്റ് ചെയ്തു എന്നാണ് രേഖകളില്‍ ഉള്ളത്. മര്‍ദ്ദനമേറ്റ കാര്യം പറഞ്ഞിട്ടും രേഖപ്പെടുത്തിയില്ല. ഇത് ഗുരുതരമായ വീഴ്ചയാണെന്ന് ചൂണ്ടികാണിക്കപ്പെടുന്നു. പിന്നീട് അസ്ഥിരോഗ വിഭാഗത്തില്‍ ചികിത്സ തേടിയപ്പോഴാണ് മര്‍ദ്ദനമേറ്റ കാര്യം രേഖകളില്‍ ഉള്‍പ്പെടുത്തിയത്.
സെക്യൂരിറ്റി ജീവനക്കാരെ മര്‍ദ്ദിച്ച കേസില്‍ തെളിവുകള്‍ നല്‍കുന്ന കാര്യത്തില്‍ ആശുപത്രിയുടെ ഭാഗത്ത് നിന്ന് സഹകരണമില്ലെന്ന് പൊലീസും വ്യക്തമാക്കിയിരുന്നു. സംഭവത്തില്‍ ആശുപത്രി സൂപ്രണ്ടിന്റെ മൊഴിയെടുക്കാന്‍ പൊലീസിന് ഇതുവരെ സാധിച്ചിട്ടില്ല. പൊലീസിന് മേല്‍ സി.പി.എമ്മിന്റെ കടുത്ത സമ്മര്‍ദ്ദം തുടരുകയാണെന്നാണ് സൂചന.
ഗുരുതരമായി പരിക്കേറ്റ ദിനേശനെ ഒറ്റ ദിവസം കൊണ്ട് മെഡിക്കല്‍ കോളജില്‍ നിന്ന് ഡിസ്ചാര്‍ജ്ജ് ചെയ്തതും സംശയമുണര്‍ത്തുന്നതാണ്. പരിക്ക് ഗുരുതരമല്ലെന്ന് വരുത്തിതീര്‍ക്കാനായിരുന്നു ഇത്. ഇക്കാര്യത്തില്‍ സി.പി.എമ്മിന്റെ സമ്മര്‍ദ്ദത്തിന് ആശുപത്രി അധികൃതര്‍ വഴങ്ങുകയായിരുന്നു എന്നാണ് സൂചന. പ്രതികളുടെ ജാമ്യാപേക്ഷയില്‍ നാളെ ജില്ലാ സെഷന്‍സ് കോടതി വിധി പറയും.