മംഗളൂറു: സംസ്ഥാനത്ത് 10 ഗവ. മുസ്ലിം വനിതാ കോളജുകള്‍ സ്ഥാപിക്കാന്‍ നടപടിയാരംഭിച്ചു എന്ന വിവരം കര്‍ണ്ണാടക വഖഫ് ബോര്‍ഡ് ചെയര്‍മാന്‍ ശാഫി സഅദി വെളിപ്പെടുത്തിയതിന് പിന്നാലെ വന്‍ പ്രതിഷേധവുമായി സംഘ്പരിവാര്‍ സംഘടനകള്‍ കൂട്ടത്തോടെ രംഗത്ത്.സര്‍ക്കാര്‍ തലത്തില്‍ തീരുമാനം എടുത്തില്ലെന്ന് ബംഗളൂറുവില്‍ മാധ്യമങ്ങളോട് പ്രതികരിച്ച മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ കര്‍ണ്ണാടക വഖഫ് ബോര്‍ഡ് ചെയര്‍മാന്‍ പറഞ്ഞത് അദ്ദേഹത്തിന്റെ വീക്ഷണമാവാം എന്നും കൂട്ടിച്ചേര്‍ത്തു. താന്‍ പറഞ്ഞത് മാധ്യമങ്ങള്‍ വളച്ചൊടിച്ചു എന്ന് വഖഫ് ബോര്‍ഡ് ചെയര്‍മാന്‍ പ്രതികരിച്ചു.
കര്‍ണ്ണാടക വഖഫ് ബോര്‍ഡ് ദക്ഷിണ കന്നട ജില്ല ഉപദശക സമിതി ചെയര്‍മാന്‍ നസിര്‍ ലക്കിസ്റ്റാര്‍ അഡ്യാറില്‍ മുസ്ലിം ഗേള്‍സ് കോളജ് തുടങ്ങുന്നതിന് സ്ഥലം കണ്ടെത്തിയ വിവരങ്ങള്‍ ഉള്‍പ്പെടെ മംഗളൂറുവില്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് നല്‍കിയിരുന്നു.
എന്നാല്‍ മുസ്ലിം വനിത കോളജ് തുടങ്ങാനുള്ള തീരുമാനം സംഘ്പരിവാറിനെ ചൊടിപ്പിച്ചു.ഹിന്ദു ജനജാഗൃതി സമിതി നേതാവ് മോഹന്‍ ഗൗഢ, ശ്രീരാമ സേന നേതാവ് പ്രമോദ് മുത്തലിഖ് തുടങ്ങിയവര്‍ പരസ്യമായി എതിര്‍പ്പ് പ്രകടിപ്പിച്ചു.മതേതര മാസ്‌ക് അണിഞ്ഞ് ബി.ജെ.പി സര്‍ക്കാര്‍ ഹിന്ദുക്കളെ വഞ്ചിക്കുകയാണെന്ന് ഹിന്ദു മഹാസഭ കര്‍ണ്ണാടക മുഖ്യ കാര്യദര്‍ശി ധര്‍മ്മേന്ദ്ര മംഗളൂറുവില്‍ പറഞ്ഞു.
അതേസമയം സര്‍ക്കാര്‍ മേഖലയില്‍ കൂടുതല്‍ വനിത കോളജുകള്‍ സ്ഥാപിക്കാനുള്ള തീരുമാനം നിര്‍ധന കുടുംബങ്ങളിലെ കുട്ടികളുടെ ഉന്നത വിദ്യാഭ്യാസത്തിന് ഏറെ സഹായകമാണെന്ന് വഖഫ് ബോര്‍ഡ് ജില്ലാ ഉപദേശക സമിതി ചെയര്‍മാന്‍ അഭിപ്രായപ്പെട്ടു.
ഹിജാബ് നിരോധത്തെത്തുടര്‍ന്ന് 8000ത്തോളം വിദ്യാര്‍ത്ഥിനികള്‍ ഗവ.കോളജുകള്‍ വിട്ട് ശിരോവസ്ത്രം അനുവദനീയമായ സ്ഥാപനങ്ങളില്‍ ചേക്കേറിയിരുന്നു. ഈ സാഹചര്യത്തിലാണ് നിയമസഭ തെരഞ്ഞെടുപ്പ് ആസന്നമായിരിക്കെ സര്‍ക്കാര്‍ പുതിയ പദ്ധതിയുമായി രംഗത്ത് വന്നിരുന്നത്.
വഖഫ് ബോര്‍ഡ് മുഖേന കോളജുകള്‍ തുടങ്ങാനായിരുന്നു ലക്ഷ്യം.ഓരോന്നിനും രണ്ടര കോടി രൂപ വീതം ഗ്രാന്റ് നല്‍കുമെന്നും പറഞ്ഞിരുന്നു.ദക്ഷിണ കന്നട ജില്ലയിലെ അഡ്യാറില്‍ കോളജ് സ്ഥാപിക്കാന്‍ 16 ഏക്കര്‍ കണ്ടെത്തി.ഷിവമോഗ്ഗ,ചിക്കമംഗളൂറു, കുടക്, ഉത്തര കര്‍ണ്ണാടക, ഹൈദരാബാദ് (കര്‍ണ്ണാടക) എന്നിവിടങ്ങളില്‍ സ്ഥലം കണ്ടെത്താനുള്ള നടപടികള്‍ പുരോഗതിയിലുമായിരുന്നു.2024-25 അധ്യയനവര്‍ഷം പ്രീ-യൂനിവേഴ്‌സിറ്റി(പി.യു.സി) ക്ലാസ്സുകള്‍ ആരംഭിക്കാന്‍ കഴിയും വിധമാണ് നടപടികള്‍ മുന്നോട്ട് പോയത്.
ഇത് കൂടാതെ ന്യൂനപക്ഷ വിദ്യാര്‍ത്ഥിനികള്‍ക്കായി കോളജ് തുടങ്ങാന്‍ സന്നദ്ധരായ സംഘടനകളില്‍ നിന്ന് സര്‍ക്കാര്‍ അപേക്ഷ ക്ഷണിച്ചിരുന്നു.ദക്ഷിണ കന്നട ജില്ലയില്‍ നിന്ന് ലഭിച്ച 13 അപേക്ഷകള്‍ പരിശോധിച്ച് രണ്ടെണ്ണത്തിന് അനുമതി നല്‍കിയതായി അധികൃതര്‍ അറിയിച്ചു.അടുത്ത വര്‍ഷങ്ങളില്‍ കൂടുതല്‍ അനുമതി നല്‍കും.