തിരുവനന്തപുരം:തൃക്കാക്കരയില്‍ വോട്ടുവിഹിതത്തില്‍ വന്ന കുറവില്‍ ബി.ജെ.പി സംസ്ഥാനനേതൃത്വത്തിന് ആശങ്ക .കഴിഞ്ഞ രണ്ടു നിയമസഭാ തിരഞ്ഞെടുപ്പുകളിലും നേടിയതിനേക്കാള്‍ വോട്ടും വോട്ടുശതമാനവും തൃക്കാക്കരയില്‍ എന്‍ഡിഎയ്ക്ക് കുറഞ്ഞു. തൃക്കാക്കര ഉപതിരഞ്ഞെടുപ്പില്‍ കാര്യമായ വിജയപ്രതീക്ഷയില്ലായിരുന്നെങ്കിലും ബിജെപി കളത്തിലിറക്കിയത് പാര്‍ട്ടി സംസ്ഥാന വൈസ് പ്രസിഡന്റ് എ.എന്‍ രാധാകൃഷ്ണനെ. പക്ഷേ, മുതിര്‍ന്ന നേതാവിനെ തന്നെ രംഗത്തിറക്കിയിട്ടും കാര്യമായ നേട്ടമുണ്ടാക്കാന്‍ ബിജെപിക്ക് കഴിഞ്ഞില്ല എന്നതാണ് യാഥാര്‍ഥ്യം. വോട്ടെണ്ണല്‍ പൂര്‍ത്തിയാകുമ്പോള്‍ 12,957 വോട്ടുകളുമായി മൂന്നാം സ്ഥാനത്താണ് എന്‍ഡിഎ സ്ഥാനാര്‍ഥി.
കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ ട്വന്റി20 സ്ഥാനാര്‍ഥി ഡോ. ടെറി തോമസ് 13,897 വോട്ടുകള്‍ പിടിച്ചിട്ടും എന്‍ഡിഎ സ്ഥാനാര്‍ഥി എസ് സജി 15,483 വോട്ടുകള്‍ നേടിയിരുന്നു. എന്നാല്‍ ഇത്തവണ ട്വന്റി20 കളത്തിലില്ലാതിരുന്നിട്ടും രാധാകൃഷ്ണന് നേടാനായത് 12,957 വോട്ടുകള്‍ മാത്രം. അതോടൊപ്പം കഴിഞ്ഞ രണ്ടു തിരഞ്ഞെടുപ്പുകളിലും നേടിയതിനേക്കാള്‍ വോട്ട് ശതമാനത്തിലും ബിജെപി മുന്നണി താഴെപ്പോയി. 2016ല്‍ 15 ശതമാനവും 2021 ല്‍ 11.34 ശതമാനവും വോട്ടുകള്‍ ലഭിച്ചെങ്കില്‍ ഇത്തവണ പക്ഷേ 9.57 ശതമാനം മാത്രമേ നേടാനായുള്ളൂ. അവസാന നിമിഷം കളത്തിലിറക്കിയ വിവാദ നായകനായ മുന്‍ എംഎല്‍എ പി.സി ജോര്‍ജിനും രാധാകൃഷ്ണനെ കാര്യമായി സഹായിക്കാനായില്ല.
ആദ്യം യുഡിഎഫും പിന്നാലെ എല്‍ഡിഎഫും സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച് പ്രചരണത്തില്‍ മുന്നിലെത്തിയ ശേഷമായിരുന്നു ബിജെപിയുടെ സ്ഥാനാര്‍ഥി പ്രഖ്യാപനം. ഇക്കാര്യത്തില്‍ സംസ്ഥാന നേതാക്കള്‍ തന്നെ തുടക്കത്തില്‍ അതൃപ്തി പ്രകടിപ്പിച്ചിരുന്നു. തൃക്കാക്കരക്കാരന്‍ അല്ലാതിരുന്നിട്ടും രാധാകൃഷ്ണന് സ്ഥാനാര്‍ഥി ആയത് പ്രവര്‍ത്തകരില്‍ ആവേശമുണ്ടാക്കുകയും ചെയ്തിരുന്നു. കേന്ദ്രമന്ത്രി വി. മുരളീധരന്, ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്, സുരേഷ് ഗോപി എം.പി, ബിഡിജെഎസ് നേതാവ് തുഷാര്‍ വെള്ളാപ്പള്ളി തുടങ്ങിയവരൊക്കെ പ്രവര്‍ത്തനത്തില്‍ സജീവമായെങ്കിലും വോട്ട് വിഹിതം വര്‍ധിച്ചില്ല എന്നു മാത്രമല്ല, കഴിഞ്ഞ രണ്ടു തിരഞ്ഞെടുപ്പുകളിലും നേടിയ വോട്ടിനേക്കാള്‍ താഴെപ്പോവുകയും ചെയ്തതത് നേതൃത്വത്തെ അമ്പരപ്പിച്ചിട്ടുണ്ട.
എങ്കിലും തങ്ങള്‍ക്ക് വലിയ ശക്തിയില്ലാത്ത മണ്ഡലമായിരുന്നു തൃക്കാക്കരയെന്നും എങ്കിലും തത്സ്ഥിതി നിലനിര്‍ത്താന്‍ തങ്ങള്ക്കായെന്നുമാണ് തിരഞ്ഞെടുപ്പ് ഫലത്തോട് കെ. സുരേന്ദ്രന് പ്രതികരിച്ചത്.