കോഴിക്കോട്: നിരവധി തവണ തീപ്പിടിത്തമുണ്ടായ മിഠായിതെരുവില്‍ ഇനിയൊരു അത്യാഹിതം ഉണ്ടാവരുതെന്ന നിശ്ചയവുമായി ഫയര്‍ഫോഴ്‌സ് രംഗത്ത്. ചെറുതും വലുതുമായി പലതവണ തീപ്പിടിത്തം ഉണ്ടായതിന്റെ ഓര്‍മ്മയിലാണ് ഇന്നും മിഠായിതെരുവ്. അഗ്്‌നിശമന സേനാംഗങ്ങള്‍ക്ക് തീ കെടുത്താന്‍ പെട്ടെന്ന് എത്തിപ്പെടാന്‍ സാധിക്കില്ല എന്നതാണ് മിഠായിതെരുവിന്റെ പരിമിതി. ഇത് പരിഹരിക്കാന്‍ എട്ട് ഹൈഡ്രെന്റുകള്‍ സ്ഥാപിച്ചിരുന്നു. ഇവയില്‍ ഒന്നൊഴികെ എല്ലാം പ്രവര്‍ത്തനക്ഷമമാണ് എന്ന് പരിശോധനയില്‍ കണ്ടെത്തി. ഒന്നിന്റെ ഹോസ് അമര്‍ത്തുന്ന ലെഗ് പൊട്ടിപ്പോയ നിലയിലാണ്. ഇത് മാറ്റുമെന്ന് ഫയര്‍ഫോഴ്‌സ് സ്‌റ്റേഷന്‍ ഓഫീസര്‍ പി. സതീഷ് പറഞ്ഞു.
മിഠായിതെരുവില്‍ ഫയര്‍ഫോഴ്‌സിന്റെ സാറ്റലൈറ്റ് ഔട്ട് പോസ്റ്റ് സ്ഥാപിക്കണമെന്ന ആവശ്യം ശക്തമാണ്. ഒന്നാം മേല്‍പ്പാലത്തിന് സമീപം റെയില്‍വേയുടെ സ്ഥലം ഇതിനായി കണ്ടുവെച്ചിരുന്നുവങ്കിലും അനുമതി കിട്ടിയിട്ടില്ല. ഒരു ഫയര്‍ എഞ്ചിനും രണ്ട് ഡ്രൈവര്‍മാരും ആറ് ഫയര്‍മാന്‍മാരും അടങ്ങുന്ന സംഘമാണ് ഔട്ട്‌പോസ്റ്റില്‍ ഉണ്ടാവുക. സ്ഥലം അനുവദിച്ചു കിട്ടിയാല്‍ താമസം കൂടാതെ ഔട്ട് പോസ്റ്റ് യാഥാര്‍ത്ഥ്യമാവും.
ശക്തമായ ചൂട് ഉള്ളതുകൊണ്ട് നഗരത്തില്‍ തീപിടിത്തത്തിന് സാധ്യത ഏറെയാണ്. കഴിഞ്ഞ ദിവസം മൂന്നിടത്ത് ചെറിയ തീപിടിത്തം ഉണ്ടായി. ചപ്പുചവറുകള്‍ കൂട്ടിയിട്ടിടത്തും മറ്റുമാണ് തീപ്പിടിത്തമുണ്ടായത്. എരവത്ത്കുന്നില്‍ അടിക്കാടിന് തീപിടിച്ചതും ഫയര്‍ഫോഴ്‌സ് എത്തിയാണ് അണച്ചത്.