കോഴിക്കോട്: മാപ്പിളപ്പാട്ടിന്റെ യുഗ പുരുഷൻ, അന്തരിച്ച വി. എം കുട്ടി മാസ്റ്റർക്ക് ഉചിത സ്മാരകം പണിയണമെന്ന് മാസ്റ്ററുടെ ഓർമ്മകൾ പങ്കു വെക്കാൻ ഒത്തു ചേർന്ന ചാർച്ചക്കാരുടെ യോഗം ആവശ്യപ്പെട്ടു. മാപ്പിളപ്പാട്ടു മേഖലയുടെ അന്തസ് നില നിർത്തും വിധമുള്ള പുരസ്ക്കാരവും അദ്ദേഹത്തിന്റെ പേരിൽ ഏർപ്പെടുത്തണം. വി എം കുട്ടി മാസ്റ്ററെ ഓർക്കുന്നതിനും അദ്ദേഹത്തിന്റെ കാലഘട്ടത്തിലെ അനുഭവങ്ങൾ പങ്കു വെക്കുന്നതിനും സുഹൃത്തുക്കളും സഹപ്രവർത്തകരും ശിഷ്യ ഗണങ്ങളും ഒത്തു കൂടിയ അപൂർവ സംഗമത്തിലാണ് സ്മാരകം സംബന്ധിച്ച ആവശ്യമുയർന്നത്. ഇശൽ പെരുമ വാട്സ്ആപ് ഗ്രൂപ് ആയിരുന്നു സ്മരണാഞ്ജലി എന്നപേരിൽ അനുസ്മരണ പരിപാടികൾ സംഘടിപ്പിച്ചത്. കോഴിക്കോട് കോട്ടപ്പറന്പ് ജോയിന്റ് കൗൺസിൽ ഹാളിലെ ഒത്തുകൂടൽ പരിപാടിയിൽ പ്രശസ്ത ഗായിക വിളയിൽ ഫസീലാമുഹമ്മദലി അധ്യക്ഷത വഹിച്ചു. മാസ്റ്ററുടെ ശിഷ്യകൾ വിളയിൽ ഫസീല, മുക്കംസാജിദ, മുനീറ കൊളത്തറ എന്നിവരായിരുന്നു മുഖ്യ സംഘാടകർ. മാപ്പിളപ്പാട്ടിന്റെ സർവതോന്മുഖ മേഖലകളിലും മുനിയെപോലെ നിലകൊണ്ടതിനോടൊപ്പം മാപ്പിളപ്പാട്ടു രംഗത്ത് പുതിയൊരു തലമുറയെ വാർത്തെടുക്കുന്നതിൽ വലിയ സംഭാവനകൾ ചെയ്ത വ്യക്തിയായിരുന്നു വി എം കുട്ടി മാസ്റ്റർ എന്ന് ചടങ്ങ് ഉദ്ഘാടനം ചെയ്ത കവി, പക്കർ പന്നൂർ വ്യക്തമാക്കി. പുതിയ പാട്ടുകാരെയും എഴുത്തുകാരെയും പറഞ്ഞും തിരുത്തിയും പഠിപ്പിച്ചുമാണ് അദ്ദേഹം കൂടെ നിർത്തിയത്. ഇത്തരം മഹത്വമുള്ള വ്യക്തികളെ കലാ രംഗത്ത് അപൂർവമായേ കാണാനാവുകയുള്ളു എന്നും പക്കർ മാഷ് പറഞ്ഞു. മാപ്പിളപ്പാട്ടിന്റെ നിയമങ്ങളെക്കുറിച്ചും അവതരണത്തിലെ അഴകിനെയും അച്ചടക്കത്തെയും കുറിച്ചും ആ കല ഉപയോഗിക്കുന്നവർക്കിടയിൽ പോലും ബോധമുണ്ടാക്കിയ അധ്യാപകനായിരുന്നു വി എം കുട്ടി മാസ്റ്റർ എന്ന് മുഖ്യ പ്രഭാഷണം നടത്തിയ ഫൈസൽ എളേറ്റിൽ വ്യക്തമാക്കി. വ്യക്തി ജീവിതത്തിലെ വൃത്തിയും അച്ചടക്കവും കലാ രംഗത്തും അദ്ദേഹം പുലർത്തിയിരുന്നുവെന്ന്, മുഖ്യാതിഥിയായി എത്തിയ മോയിൻ കുട്ടി വൈദ്യർ സ്മാരക സമിതി സെക്രട്ടറി റസാഖ് പയിൻപ്രോട്ട് അഭിപ്രായപ്പെട്ടു. ഫോക്കസ് മാൾ സലാംക, ടി. പി ചെറൂപ്പ, ഒ. എം കരുവാരക്കുണ്ട്, കാനേഷ് പൂനൂർ, ഡോ: ഹുസൈൻ രണ്ടത്താണി, കെ. പി. യു അലി, അബൂട്ടി അരീക്കോട്, ബാപ്പു വാവാട്, ഐ. പി സിദ്ദീഖ്, ഇന്ദിരാജോയ്, എം. എ ഗഫൂർ, പ്രകാശ് മണ്ണൂർ, സീനാ രമേശ്, വടകര രമേശ്, ഫസൽ കൊടുവള്ളി, നിസാമോൾ, ഇശ് റത്ത് സബ, ഉസ്മാൻ കോഴിക്കോട്, സി. വി. എ കുട്ടി ചെറുവാടി, ഹസീബ് കൊണ്ടോട്ടി, ആർ. കെ പൂവത്തിങ്ങൽ, സംഗീത സംവിധായകൻ പപ്പേട്ടൻ, ജോയ് വിൻസെന്റ്, അഷ്റഫ് മഞ്ചേരി, ശിഹാബ് അരീക്കോട് , ആയിഷ സഹോദരിമാർ, തപലിസ്റ്റ് നിസാർ, ടി. കെ. എം കോയ തുടങ്ങിയവർ ഓർമ്മകൾ പങ്കു വെച്ചു. വി. എം കുട്ടി മാസ്റ്ററുടെ മക്കൾ അഷ്റഫ്, മുബാറക്, റഹ് മത്തുല്ല, കുഞ്ഞിമോള്, മരുമകൾ സുബൈദ തുടങ്ങിയവരും ചടങ്ങിനെത്തിയിരുന്നു.ഓർമകളുടെ പങ്കു വെപ്പിനു ശേഷം വി എം കുട്ടി എഴുതിയതും പാടിയതുമായ പാട്ടുകളുടെ പുനരാവിഷ് കാരവും ഉണ്ടായി.