കോഴിക്കോട്: ജില്ലയില്‍ കനത്തമഴ തുടരുന്നതോടെ നാശനഷ്ടങ്ങളും വര്‍ധിക്കുന്നു. കാറ്റിലും മഴയിലും 19 പഞ്ചായത്തുകളിലായി 33 വീടുകള്‍ ഭാഗികമായി തകര്‍ന്നു. കക്കയം ഡാമില്‍ ജലനിരപ്പ് ഉയര്‍ന്നതിനാല്‍ രണ്ട് ഷട്ടറുകള്‍ തുറന്നു. 43.12 മില്ലിമീറ്റര്‍ മഴയാണ് ഇന്നലെ ലഭിച്ചത്. ഇന്നും മഴക്ക് കുറവില്ല. ഇടവേളകള്‍ ഉണ്ടെങ്കിലും കനത്ത മഴയാണ് ലഭിക്കുന്നത്. മഴ കാരണം നഗരത്തിലെയും പരിസരപ്രദേശങ്ങളിലെയും താഴ്ന്ന സ്ഥലങ്ങളില്‍ വെള്ളം കയറി. പാളയം ബസ് സ്റ്റാന്റ് പരിസരത്തും മറ്റും വെള്ളക്കെട്ട് പ്രത്യക്ഷപ്പെട്ടു. കുണ്ടുതോട് ഭാഗത്ത് കാറ്റില്‍ മരങ്ങള്‍ വീണ് എട്ടു വീടുകള്‍ക്ക് നാശനഷ്ടം നേരിട്ടു. കോവൂര്‍ ജംഗ്ഷന് സമീപം സരസ്വതി ഇന്‍സ്റ്റിറ്റ്യൂട്ട് പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിന്റെ മേല്‍ക്കൂര കാറ്റില്‍ പറന്നുപോയി. മാവൂര്‍ പഞ്ചായത്തിലെ കച്ചേരിക്കുന്നില്‍ വീടുകളില്‍ വെള്ളം കയറി. മൂന്നു കുടുംബങ്ങളെ മാറ്റി പാര്‍പ്പിച്ചു.

രാമനാട്ടുകര വൈദ്യരങ്ങാടിയില്‍ തേക്ക് കടപുഴകി റോഡിലേക്ക് വീണ് വിദ്യാര്‍ത്ഥിനിക്ക് പരിക്കേറ്റു. രാമനാട്ടുകര ഹയര്‍ സെക്കന്ററി സ്‌കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിനി ഫാത്തിമ ഫസ്്മിന(14)ക്കാണ് പരിക്കേറ്റത്. സ്‌കൂളിലേക്ക് പോകുമ്പോഴായിരുന്നു അപകടം. കൈയിന്റെ എല്ല് പൊട്ടിയ ഫസ്മിനയെ പന്തീരാങ്കാവിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കടലുണ്ടി വില്ലേജില്‍ തെങ്ങുവീണ് വീടുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചു.
പന്നിക്കോട്ടൂര്‍ കുന്നുമ്മല്‍ അബ്ദുറഹിമാന്റെ വീട് മരം വീണ് ഭാഗികമായി തകര്‍ന്നു. മാവൂര്‍, വാഴക്കാട്, കാരാട്, കക്കോവ് ഭാഗങ്ങളില്‍ വാഴകൃഷി വ്യാപകമായി നശിച്ചു. നേന്ത്രവാഴകൃഷിക്കാണ് വലിയ നഷ്ടം നേരിട്ടത്. ഈങ്ങാപ്പുഴ, മണിയൂര്‍, പുതുപ്പാടി എന്നിവിടങ്ങളിലും മഴയും കാറ്റും കാരണം നാശനഷ്ടങ്ങള്‍ ഏറെയാണ്.
കോര്‍പറേഷന്‍ പരിധിയിലെ തീരപ്രദേശങ്ങളായ ചാമുണ്ഡിവളപ്പ്, പയ്യാനക്കല്‍, കപ്പക്കല്‍, കോയവളപ്പ് എന്നിവിടങ്ങളില്‍ കടലാക്രമണം രൂക്ഷമാണ്. കടല്‍ഭിത്തിയെ ഭേദിച്ച് തിരമാലകള്‍ ആഞ്ഞടിക്കുന്ന സ്ഥിതിയാണുള്ളത്. ഇവിടങ്ങളില്‍ നൂറുകണക്കിന് കുടുംബങ്ങള്‍ വീടൊഴിയേണ്ട അവസ്ഥയാണ്. വരുംദിവസങ്ങളിലും മഴ കനക്കുമെന്നാണ് കാലാവസ്ഥാവിഭാഗത്തിന്റെ മുന്നറിയിപ്പ്. നാശനഷ്ടം നേരിട്ട സ്ഥലങ്ങളില്‍ റവന്യൂവകുപ്പ് ഉദ്യോഗസ്ഥര്‍ സന്ദര്‍ശിക്കുന്നുണ്ട്.