ന്യൂഡല്‍ഹി: കോണ്‍ഗ്രസിന്റെ 137 വര്‍ഷത്തെ ചരിത്രത്തില്‍ അധ്യക്ഷ സ്ഥാനത്തേക്ക് നടന്ന ആറാം തെരഞ്ഞെടുപ്പില്‍ ഗാന്ധി കുടുംബത്തില്‍ നിന്നല്ലാതെ ഒരാള്‍ പ്രസിഡന്റായി. മല്ലികാര്‍ജുന്‍ ഖര്‍ഗെ പാര്‍ട്ടിയുടെ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു. തിരുവനന്തപുരം എം.പിയും അന്താരാഷ്ട്ര വ്യക്തിത്വവും വാഗ്മിയുമായ ശശി തരൂരിന് ഖര്‍ഗയോട് പരാജയം സമ്മതിക്കേണ്ടിവന്നു. ഖര്‍ഗെ 7897 വോട്ടുകള്‍ നേടിയപ്പോള്‍ തരൂരിന് 1072 വോട്ടുകള്‍ മാത്രമാണ് ലഭിച്ചത്.
കോണ്‍ഗ്രസിന് ഔദ്യോഗിക സ്ഥാനാര്‍ത്ഥി ഇല്ലെന്ന് പ്രഖ്യാപിച്ചിരുന്നുവെങ്കിലും ഖര്‍ഗയെ ഔദ്യോഗിക സ്ഥാനാര്‍ത്ഥിക്ക് സമമായാണ് പരിഗണിച്ചത്. പല പി.സി.സികളും സ്ഥാനാര്‍ത്ഥി എന്ന നിലയില്‍ ശശി തരൂരിനെ അഭിമുഖീകരിക്കാന്‍പോലും തയാറായില്ല. കേരളത്തില്‍പോലും തരൂരിന് പിന്തുണ കിട്ടിയില്ല. അപ്രതീക്ഷിതമായാണ് ഖര്‍ഗെയുടെ പേര് മത്സരക്കളത്തില്‍ ഉയര്‍ന്നുകേട്ടത്. കര്‍ണാടകയില്‍ നിന്നുള്ള മുതിര്‍ന്ന നേതാവും രാജ്യസഭയിലെ പ്രതിപക്ഷനേതാവുമായ ഖര്‍ഗയെ തുണച്ചത് നെഹ്്റു കുടുബവുമായുള്ള ബന്ധമാണ്. രാജസ്ഥാന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന നേതാവുമായ അശോക് ഗെലാട്ടിന്റെ പേരാണ് പ്രസിഡന്റ് സ്ഥാനത്തേക്ക് ആദ്യം ഉയര്‍ന്നു കേട്ടിരുന്നത്. എന്നാല്‍, രാജസ്ഥാന്‍ കോണ്‍ഗ്രസിലെ പടലപിണക്കങ്ങള്‍ അതിന് തടസ്സമായി. മുഖ്യമന്ത്രി സ്ഥാനത്തേക്ക് എതിര്‍പക്ഷത്തുള്ളവര്‍ എത്താതിരിക്കാന്‍ ചരട് വലിച്ച ഗെലാട്ട് ഒടുവില്‍ പാര്‍ട്ടി ദേശീയ നേതൃത്വത്തിന് അനഭിമതനായി. അങ്ങനെ ഗെലാട്ടിന്റെ പേര് വെട്ടി. ദ്വിഗ് വിജയ് സിംഗ് മത്സരിക്കുമെന്ന് അഭ്യൂഹം ഉണ്ടായിരുന്നുവെങ്കിലും ഒടുവില്‍ നറുക്ക് വീണത് ഖര്‍ഗെക്ക് ആയിരുന്നു.
ശശി തരൂര്‍ മത്സരിക്കുമെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നു. സോണിയാ ഗാന്ധി തരൂരിനെ നിരുത്സാഹപ്പെടുത്തിയിരുന്നില്ല. ആര്‍ക്കും മത്സരിക്കാം എന്നാണ് വ്യക്തമാക്കിയിരുന്നത്. പാര്‍ട്ടിക്ക് മുഴുവന്‍ സമയ അധ്യക്ഷന്‍ വേണമെന്ന ആവശ്യം നേരത്തെ ഉയരുന്നതാണ്. അതിന്റെ ബലത്തിലാണ് ശശി തരൂര്‍ രംഗത്തെത്തിയത്. എന്നാല്‍ മത്സരരംഗത്ത് എത്തിയപ്പോള്‍ കൂടെയുണ്ടായിരുന്ന പലരും തരൂരിനെ കൈവിട്ടു. ജി. 23യുടെ പിന്തുണ പോലും തരൂരിന് കിട്ടിയില്ല.
ഏതായാലും കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനത്തേക്ക് ഒരാള്‍ തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നു എന്നത് പാര്‍ട്ടിയെ സംബന്ധിച്ച് വലിയ ആശ്വാസമാണ്. സോണിയാ ഗാന്ധിക്ക് ശേഷം രാഹുലിനെ അധ്യക്ഷനാക്കാന്‍ പല വിധത്തിലുള്ള സമ്മര്‍ദ്ദങ്ങളും നടന്നുവെങ്കിലും അദ്ദേഹം കൂട്ടാക്കിയില്ല. രാഹുലിന്റെ ജോഡോ യാത്ര നടക്കുന്നതിനിടെയാണ് അധ്യക്ഷ സ്ഥാനത്തേക്ക് വോട്ടെടുപ്പ് നടന്നത്. യാത്രക്കിടയില്‍ കര്‍ണാടകയില്‍ ഒരുക്കിയ ബൂത്തില്‍ അദ്ദേഹം വോട്ടു രേഖപ്പെടുത്തുകയായിരുന്നു.
1969ല്‍ ജന്മനാടായ ഗുല്‍ബര്‍ഗയിലെ സിറ്റി കോണ്‍ഗ്രസ് പ്രസിഡന്റായാണ് ഖര്‍ഗെ നേതൃസ്ഥാനത്തേക്ക് എത്തുന്നത്. കോണ്‍ഗ്രസിലെ ഇപ്പോഴത്തെ ഏറ്റവും വലിയ ദളിത് മുഖം കൂടിയാണ് അദ്ദേഹം. 1972ല്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിച്ചു ജയിച്ചു. 1976ല്‍ ദേവരാജ് അര്‍സ് മന്ത്രിസഭയിലും 1980ല്‍ ഗുണ്ടുറാവു മന്ത്രിസഭയിലും അംഗമായിരുന്നു. 1990ല്‍ ബംഗാരപ്പ സര്‍ക്കാറിലും 1992 മുതല്‍ 94 വരെ വീരപ്പമൊയ്്ലി സര്‍ക്കാറിലും മന്ത്രിസ്ഥാനം വഹിച്ചു. 2004ലെ ആദ്യ മന്‍മോഹന്‍സിംഗ് മന്ത്രിസഭയില്‍ അംഗമായിരുന്നു 80കാരനായ ഖര്‍ഗെ.