മംഗളൂറു:മലാല ജുമാമസ്ജിദ് നിലകൊള്ളുന്ന സ്ഥലത്ത് ഉണ്ടായിരുന്ന’ദൈവ സാന്നിധ്യം’മറഞ്ഞുപോയതായി കേരളത്തില്‍ നിന്ന് കൊണ്ടുവന്ന ജ്യോത്സ്യന് ഗോപാല പണിക്കര്‍.നിരോധാജ്ഞ പ്രഖ്യാപിച്ച മലാല പരിസരത്ത് തെങ്കഉളിപ്പാട ഗ്രാമത്തിലെ ജോഡുതഡമേയ ശ്രീരാമാഞ്ജനേയ ഭജനമന്ദിരത്തില്‍ നടത്തിയ ‘താംബൂലപ്രശ്ന’ത്തിലാണ് ഇത് കണ്ടെത്തിയത് എന്ന് ജ്യോത്സ്യന് പറഞ്ഞു.
ദിവ്യ ശക്തി പുനപ്രതിഷ്ഠ നടത്തണം.ഇല്ലെങ്കില്‍ വലിയ ഭവിഷ്യത്തുകള്‍ സംഭവിക്കും.
വിശ്വഹിന്ദു പരിഷത്ത്, ബജ്റംഗ്ദള്‍ സംഘടനകളാണ് ജ്യോത്സനെ എത്തിച്ച് പ്രവചനം നടത്തിച്ചത്.900 വര്‍ഷം പഴക്കം അവകാശപ്പെടുന്ന മസ്ജിദിന്റെ കോണ്‍ക്രീറ്റ് ഭാഗങ്ങള്‍ നവീകരണത്തിനായി പൊളിച്ചപ്പോള്‍ ദൃശ്യമായ പുരാതന പള്ളിയുടെ ക്ഷേത്രരൂപമാണ് വി.എച്ച്.പിയും ബജ്റംഗ്ദളും പ്രശ്നവത്കരിച്ചത്.കഴിഞ്ഞ മാസം 21ന് റവന്യൂ അധികൃതര്‍ എത്തി രേഖകള്‍ പരിശോധിച്ച് തല്‍സ്ഥിതി തുടരാന്‍ ദക്ഷിണ കന്നട ജില്ല ഡെപ്യൂട്ടി കമ്മീഷണര്‍ ഡോ.കെ.വി.രാജേന്ദ്ര നിര്‍ദ്ദേശിച്ചിരുന്നു.
എന്നാല്‍ വി.എച്ച്.പിയും ബജ്റംഗ്ദളും മംഗളൂരു ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ നിന്ന് പള്ളി നവീകരണം തടഞ്ഞ് താല്‍ക്കാലിക വിധി സമ്പാദിച്ചു.ഇതേത്തുടര്‍ന്ന് ജില്ലാ ഡെപ്യൂട്ടി കമ്മീഷണര്‍ നവീകരണം വിലക്കുകയും മംഗളൂരു സിറ്റി പോലീസ് കമ്മീഷണര്‍ എന്‍.ശശികുമാര്‍ മസ്ജിദിന്റെ 500മീറ്റര്‍ ചുറ്റളവില്‍ പൊലീസ് നിയമപ്രകാരം വ്യാഴാഴ്ച രാത്രി എട്ടു വരെ നിരോധാജ്ഞ പ്രഖ്യാപിക്കുകയും ചെയ്തു.
അധികൃതരും കോടതിയും രേഖകളാണോ ജ്യോത്സ്യപ്രവചനമാണോ പരിഗണിക്കുക എന്ന് വരും ദിവസങ്ങളില്‍ അറിയാം.