അക്ബർ വേങ്ങാട്ട്
റിയാദ്: സൗദി അടക്കമുള്ള വിദേശ രാജ്യങ്ങളിൽ നിന്ന് ഇന്ത്യയിലേക്ക് തിരിക്കുന്ന യാത്രക്കാർക്ക് പി.സി.ആർ ടെസ്റ്റ് സർട്ടിഫിക്കറ്റ് വേണ്ടതില്ലെന്ന കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ ഉത്തരവ് പ്രാബല്യത്തിലായില്ല. അതിനാൽ ഇന്ന് സൗദി എയർലൈൻസിൽ റിയാദിൽ നിന്ന് നാട്ടിലേക്ക് തിരിക്കേണ്ടിയിരുന്ന യാത്രക്കാരിൽ നിരവധി പേർ റിയാദ് എയർപ്പോർട്ടിൽ കുടുങ്ങി. പി.സി.ആർ പരിശോധനാ ഫലം കയ്യിൽ കരുതിയവർക്ക് മാത്രമാണ് യാത്രാനുമതി ലഭിച്ചത്. സൗദി ഉൾപ്പെടെ എൺപതിലധികം രാജ്യങ്ങളിൽ നിന്ന് രണ്ട് ഡോസ് വാക്സിൻ എടുത്ത യാത്രക്കാർക്ക് ഈ മാസം 14 മുതൽ ഇന്ത്യയിലേക്ക് വരുന്നതിന് പി.സി.ആർ ടെസ്റ്റ് ആവശ്യമില്ലെന്നായിരുന്നു കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ ഉത്തരവ്. എന്നാൽ ഈയൊരു ഉത്തരവ് സംബന്ധമായി ബന്ധപ്പെട്ടവർക്ക് ഒരു വിധ ഔദ്യോഗിക അറിയിപ്പും ലഭിച്ചിട്ടില്ലെന്നാണ് അധികൃതരുമായി ബന്ധപ്പെട്ടപ്പോൾ അറിയാൻ കഴിഞ്ഞത്. അതെ സമയം മിക്ക യാത്രക്കാരും കയ്യിൽ പിസിആർ ടെസ്റ്റ് ഫലം കരുതിയത് വലിയ അനുഗ്രഹമായി. ഇന്ന് ഉച്ചക്ക് 11.45നാണ് വിമാനം റിയാദിൽ നിന്നും കൊച്ചിയിലേക്ക് പുറപ്പെട്ടത്. വിമാനത്താവളത്തിൽ എമർജൻസി പിസിആർ ടെസ്റ്റ് കേന്ദ്രമുണ്ടെങ്കിലും അതിനു വലിയ തുകയാണ് ഒടുക്കുന്നത്.
ഫെബ്രുവരി 14 മുതൽ ഉത്തരവ് നിലവിൽ വന്നെങ്കിലും നിയമം നടപ്പിലാകാത്തത് യാത്രക്കാരെ ഇനിയും കൂടുതൽ ദുരിതത്തിലാക്കും. മലയാളികളടക്കമുള്ള ഇന്ത്യക്കാർക്ക് ഏറെ ആശ്വാസമായ ഒരു ഉത്തരവ്, പക്ഷെ ബാധ്യതയായി മാറുന്ന അവസ്ഥയാണിപ്പോഴുള്ളത്. വിഷയത്തിൽ കേന്ദ്ര ആരോഗ്യ മന്ത്രാലയവും ഇന്ത്യൻ എംബസിയും ഇടപെടണമെന്നും നിയമം ഉടൻ നടപ്പിൽ വരുത്തണമെന്നും റിയാദ് കെ.എം.സി.സി സെൻട്രൽ കമ്മിറ്റി പ്രസിഡണ്ട് സിപി മുസ്തഫ ആവശ്യപ്പെട്ടു. ഇത് സംബന്ധമായി ഇന്ത്യൻ എംബസിക്കും കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിനും അടിയന്തിര മെയിൽ സന്ദേശമയക്കുന്നതായും അദ്ദേഹം ‘ തത്സമയ’ ത്തോടു പറഞ്ഞു.
അതേസമയം ഇന്ത്യയിലേക്കു തിരിക്കുന്ന യാത്രക്കാർക്ക് 72 മണിക്കൂറിനുള്ളിലെടുത്ത പിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് ഹാജരാക്കിയാൽ മതിയെന്ന് എയർ ഇന്ത്യാ എക്സ്പ്രസ് ട്വിറ്ററിലൂടെ അറിയിച്ചു.