ജോസ് ടി തോമസ്
‘അക്ഷരത്തെറ്റുകൂടാതെ മലയാളഭാഷ എഴുതാന്‍ പഠിപ്പിക്കാത്ത കേരളത്തിലെ വിദ്യാഭ്യാസപദ്ധതിയില്‍’ തന്റെ രചനകള്‍ ഉള്‍പ്പെടുത്തരുതെന്നു ബാലചന്ദ്രന്‍ ചുള്ളിക്കാട് പലവട്ടം പരസ്യമായി അപേക്ഷിച്ചിട്ടുണ്ട്. ആ ബാലചന്ദ്രന് ഇപ്പോള്‍ ‘മലയാളത്തിന്റെ മാതൃഭാഷ’യില്‍ സന്തോഷിക്കാം.
മഹാനടന്‍ ശിവാജിഗണേശനെക്കുറിച്ച് ബാലചന്ദ്രന്‍ എഴുതിയ ഓര്‍മ്മക്കുറിപ്പിന്റെ തമിഴ് പരിഭാഷ തമിഴ്നാട് സര്‍ക്കാരിന്റെ പ്ലസ് ടു സിലബസില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു. ‘ഭാഷാസ്നേഹികളായ തമിഴ്മക്കള്‍ അവരുടെ സംസ്ഥാന പാഠ്യപദ്ധതിയില്‍ എന്റെ രചനയുടെ തമിഴ് പരിഭാഷ ഉള്‍പ്പെടുത്തിക്കാണുമ്പോള്‍ എനിക്കു വലിയ അഭിമാനം തോന്നുന്നു’ എന്നാണ് ഇന്നു ബാലചന്ദ്രന്‍ സുഹൃത്തുക്കളോടു പറഞ്ഞത്.
ഇന്നത്തെ കേരളം ഭാഗമായിരുന്ന പഴന്തമിഴകത്തിന്റെ ചരിത്രാംശങ്ങള്‍ ഗവേഷണവിഷയമാക്കാനോ വൈഗ-പെരിയാര്‍ ബൃഹദ്തണ്ണീര്‍ത്തടത്തിന്റെ പ്രാചീന അടരുകള്‍ക്കായി പട്ടണത്തിലും കീലാടിയിലും സംയോജിത പര്യവേക്ഷണം നടത്താനോ, എന്തിന്, സമാഹൃത സംഘസാഹിത്യത്തിന്റെ ഒരു ത്രിഭാഷാ പതിപ്പ് കൊണ്ടുവരാനോ ബോധമില്ലാത്ത സര്‍വകലാശാലകളും ഭാഷാ-സാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ടുകളും അക്കാദമികളും, കൂടെ, കുഞ്ഞുങ്ങളെ പൊരിവെയിലസംബ്ളിയില്‍ നിറുത്തി പത്രം വായിപ്പിച്ചു കോപ്പി കൂട്ടി മലയാളം സംരക്ഷിക്കുന്നവരും സകലമലയാളവല്ലഭരായി നില്‍ക്കുന്ന നാട്ടില്‍, നല്ലൊരു മലയാളം കീബോര്‍ഡ് രൂപകല്പന ചെയ്യാന്‍ ആരുമില്ലാത്ത നാട്ടില്‍, ഗൂഗിളിലും വിക്കിപീഡിയയിലും മലയാളത്തെ വിസ്മയമാക്കിയ ചെറുപ്പക്കാരുടെ വിദഗ്ധോപദേശം അവഗണിച്ച് നരച്ച ഉദ്യോഗസ്ഥര്‍ ലിപി പരിഷ്‌കരിക്കുന്ന നാട്ടില്‍, ഏതു ലോകഭാഷയില്‍ പരിഭാഷപ്പെട്ടാലും കവിത തന്നെ ആയിരിക്കുന്ന കവിത എഴുതുന്ന മലയാളത്തിന്റെ കവിയുടെ ഈ തമിഴ് വണക്കത്തിന്റെ മുഴക്കം അപാരമാണ്.
അച്ചടിയിലും മറ്റും ധാരാളം തെറ്റ് കടന്നുകൂടുന്ന അവസരത്തിലാണ് ബാലചന്ദ്രന്‍ ചുള്ളിക്കാട് തന്റെ പുസ്തകങ്ങള്‍ പാഠപുസ്തകങ്ങളുടെ കൂട്ടത്തില്‍ ഉള്‍പ്പെടുത്തേണ്ടതില്ല എന്ന് പറഞ്ഞത്. കവിതയോടും ഭാഷയോടും കവിക്കുള്ള പ്രതിബദ്ധത കൂടിയായിരുന്നു ആ വാക്കുകളില്‍ തെളിഞ്ഞിരുന്നത്. മലയാളത്തിന്റെ പ്രക്ഷുബ്ധ യൗവനത്തിന്റെ പ്രതിനിധിയായ ചുള്ളിക്കാട് പലപ്പോഴും അനുവാചകരോടും സ്ഥാപനങ്ങളോടും ക്ഷോഭിച്ചിട്ടുണ്ട്. കലഹിക്കുകയും ചെയ്തിട്ടുണ്ട്. തന്റെ പുസ്തകം സിലബസില്‍ നിന്ന് ഒഴിവാക്കണമെന്ന അപേക്ഷയും അത്തരത്തില്‍ ഉള്ളതായിരുന്നു.
‘അറിഞ്ഞതില്‍ പാതി
പറയാതെ പോയി
പറഞ്ഞതില്‍ പാതി പതിരായും പോയി
ഇതെന്റെ ഹൃദയമാണിതെന്റെ
രക്തമാണെടുത്തുകൊള്ളുക’
പതിനെട്ടുകവിതകളുടെ ആമുഖത്തില്‍ കവി ഇങ്ങനെ പറയുന്നുണ്ട്. അതിലെല്ലാം കവിയുടെ ആത്്മാര്‍ത്ഥതയാണ് തെളിഞ്ഞു കാണുന്നത്. തമിഴകം കവിയെ പാഠപുസ്തകത്താളുകളിലൂടെ ആദരിക്കുമ്പോള്‍ മലയാളവും ആദരിക്കപ്പെടുകയാണ്. സിനിമാലോകവുമായി ബന്ധപ്പെട്ട് ശിവാജി ഗണേശനെ സന്ദര്‍ശിച്ച കാര്യം തന്റെ ചിദംബര സ്മരണ എന്ന കൃതിയില്‍ ബാലചന്ദ്രന്‍ പറഞ്ഞിട്ടുണ്ട്.