Wednesday, June 18, 2025

മലപ്പുറം ജില്ലാ രൂപീകരണം: തന്ത്രങ്ങളും മറുതന്ത്രങ്ങളും

Must Read

ടി. പി. എം. ബഷീര്‍


മാര്‍ക്‌സിസ്റ്റുപാര്‍ട്ടിയുടെ പ്രമുഖനേതാക്കളെല്ലാം ജില്ലാ രൂപവത് രണത്തെ പിന്തുണച്ചുവെങ്കിലും കോഴിക്കോട് ഒന്നാം മണ്ഡലത്തില്‍ നിന്നുള്ള മാര്‍ക്‌സിസ്റ്റ് എം.എല്‍.എ പി.സി രാഘവന്‍ നായരുടെ നേതൃത്വത്തില്‍ ഒരു വിഭാഗം മലപ്പുറം ജില്ലാ രൂപവത്കരണം മാറ്റിവെക്കണമെന്ന് ആവശ്യപ്പെട്ടു. ഭൂപരിഷ്‌കരണ ബില്ലും കാര്‍ഷിക കടാശ്വാസ ബില്ലുമാണ് മലപ്പുറം ജില്ലയേക്കാള്‍ പ്രധാനമെന്ന മതേതര വാദമുയര്‍ത്തിയായിരുന്നു ഈ നീക്കം.
പ്രതിപക്ഷ കക്ഷിയായിരുന്ന കോണ്‍ഗ്രസും മലപ്പുറം ജില്ലാ രൂപവത്കരണത്തിനെതിരായിരുന്നു. കോണ്‍ഗ്രസിന്റെ പറവൂര്‍ എംഎല്‍എ ആയിരുന്ന കെ.ടി. ജോര്‍ജ് നിയമസഭയില്‍ ജില്ലാ രൂപവത്കരണത്തെ അതി നിശിതമായി വിമര്‍ശിച്ചു. കെപിസിസി പ്രസിഡന്റായിരുന്ന ടി. ഒ. ബാവ, പനമ്പിള്ളി ഗോവിന്ദ മേനോന്‍, ഇ. മൊയ്തുമൗലവി തുടങ്ങിയവര്‍ ഈ പക്ഷത്തായിരുന്നു. എന്നാല്‍ നിയസഭാകക്ഷി നേതാവായ കെ. കരുണാകരന്‍ സാമ്പത്തിക ബാധ്യത വര്‍ദ്ധിക്കുമെന്നതിനാല്‍ ജില്ലാ രൂപവത്കരണം മാറ്റിവെക്കണമെന്ന മിതവാദ നിലപാടാണ് സ്വീകരിച്ചത്. പ്രതിപക്ഷ കക്ഷി എന്ന നിലയില്‍ കോണ്‍ഗ്രസിന്റെ നിലപാട് സ്വാഭാവികമെങ്കിലും ജനസംഘം നടത്തി വന്ന സമരത്തിന് അത് ഊര്‍ജ്ജം പകര്‍ന്നു. എന്നാല്‍ കേന്ദ്ര ആഭ്യന്തര മന്ത്രി വൈ. ബി. ചവാന്‍ ജില്ലാ രൂപവത്കരണത്തെ പിന്തുണച്ചു.

മലപ്പുറം ജില്ല രൂപവത്കരിക്കുന്നതില്‍ സംസ്ഥാനത്തിലെ ഒരു വിഭാഗം ആളുകള്‍ക്ക് എതിര്‍പ്പുള്ളതായി കേന്ദ്രഗവണ്‍മെന്റിന് വിവരം ലഭിച്ചിട്ടുണ്ട്. മുസ്ലിം ഭൂരിപക്ഷമുള്ള ജില്ല രൂപവത്കരിക്കുന്നത് ആശാസ്യമല്ലെന്ന എസ്. എസ്. ഭണ്ഡാരി (ജനസംഘം) യുടെ അഭിപ്രായം ചവാന്‍ തള്ളിക്കളഞ്ഞു. മുസ്ലിം ഭൂരിപക്ഷമുള്ള ഒരു ജില്ല രൂപവത്കരിക്കുന്നത് ദേശീയ രക്ഷയുടെ താല്‍പര്യത്തിന് ഹാനികരമാണെന്ന ചിന്താഗതി നാം വളര്‍ത്തരുത്. ഇന്ത്യയില്‍ ന്യുനപക്ഷമായ ഒരു വിഭാഗം പൗരന്‍മാരെപ്പറ്റി അടിസ്ഥാന രഹിതമായ ദുശ്ശങ്കയുളവാക്കുവാന്‍ അത് ഇടയാക്കും (മലയാള മനോരമ, മാര്‍ച്ച് 26, 1969).
ജനസംഘത്തിന്റെ ജില്ലാ വിരുദ്ധപ്രക്ഷോഭത്തിന്റെ രൂക്ഷതയും പ്രതിപക്ഷത്തിന്റെ എതിര്‍പ്പും, സ്വന്തം പാര്‍ട്ടിക്കുള്ളില്‍ നിന്നുതന്നെ രൂപപ്പെട്ടുവന്ന ജില്ലാവിരുദ്ധവാദവും മുഖ്യമന്ത്രി ഇഎംഎസിനെ സമ്മര്‍ദ്ദത്തിലാക്കി. ഈ സാഹചര്യത്തില്‍ ജില്ലാ രൂപീകരണം മാറ്റിവെക്കാനുള്ള കരുനീക്കവുമായി ഇഎംഎസും അത് ചെറുക്കാനുള്ള മറുതന്ത്രങ്ങളുമായി സിപിഎമ്മും രംഗത്തിറങ്ങി.

മലപ്പുറം ജില്ലാ വിരുദ്ധസമരം ലക്ഷ്യം കാണാതെ പോകുന്നുവെന്ന് ബോധ്യപ്പെട്ടപ്പോള്‍ കേളപ്പന്‍ കണ്ടെത്തിയ പ്രഹരശേഷിയുള്ള ആയുധമായിരുന്നു തളിക്ഷേത്രസമരം. നിര്‍ദിഷ്ട മലപ്പുറം ജില്ലയിലെ പെരിന്തല്‍മണ്ണക്കടുത്ത അങ്ങാടിപ്പുറത്താണ് തളിക്ഷേത്രം. അവിടെ പുറമ്പോക്കുഭൂമിയില്‍ ശിവലിംഗത്തിന്റെ അവശിഷ്ടം കണ്ടെത്തിയെന്നും ടിപ്പുവിന്റെ പടയോട്ടകാലത്ത് തകര്‍ക്കപ്പെട്ട ക്ഷേത്രത്തിന്റെ അവശിഷ്ടങ്ങളുണ്ടെന്നും അതുകൊണ്ട് അവിടെ ക്ഷേത്രം നിര്‍മ്മിക്കണമെന്നുമായിരുന്നു വാദം. അതിന് നിയമപരമായ മാര്‍ഗം തേടുന്നതിനുപകരം സംഘര്‍ഷാത്മക സാഹചര്യമാണ് സൃഷ്ടിക്കപ്പെട്ടത്. ജനങ്ങള്‍ക്കിടയില്‍ ചേരിതിരിവ് സൃഷ്ടിച്ച് വര്‍ഗീയ സംഘര്‍ഷവും ക്രമസമാധാനപ്രശ്‌നവുമുണ്ടാക്കി സര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കുകയായിരുന്നു കേളപ്പന്റെ തന്ത്രം. ഈ പ്രശ്‌നം സമചിത്തതയോടെ സര്‍ക്കാര്‍ കൈകാര്യം ചെയ്തതിനാല്‍ കേളപ്പന്റേയും ജനസംഘത്തിന്റേയും കുതന്ത്രങ്ങള്‍ വിജയിച്ചില്ല. പക്ഷെ മുഖ്യമന്ത്രി എന്ന നിലയില്‍ ഇഎംഎസ് കൂടുതല്‍ സമ്മര്‍ദ്ദത്തിലായി.

മലപ്പുറം ജില്ല രൂപവത്കരിക്കുവാന്‍ ഐക്യമുന്നണി ഐകകണ്‌ഠ്യേനയാണ് തീരുമാനിച്ചത്. അതിനാല്‍ ജില്ല രൂപീകരണം മാറ്റിവെക്കാനും മുന്നണിയില്‍ത്തന്നെ തീരുമാനമാകണം. ഘടകകക്ഷികളില്‍ ആരെങ്കിലും വിഷയം ഉന്നയിച്ചാല്‍ പിന്തുണക്കാനായിരുന്നു ഇഎംഎസിന്റെ തന്ത്രം. സിപിഐ വിഷയം ഉന്നയിച്ചാല്‍ പിന്തുണക്കാമെന്നായിരുന്നു സിപിഎം ഫോര്‍മുല. മുസ്ലിംലീഗും സിപിഐയും തമ്മിലുള്ള ഊഷ്മള ബന്ധം തകര്‍ക്കാനും ഇതിലൂടെ സാധിക്കും. രണ്ടോ മൂന്നോ ഘടകകക്ഷികള്‍ ഒപ്പം നിന്നാല്‍ തീരുമാനം എളുപ്പമാകും. ഘടകകക്ഷിയായ കെടിപി സിപിഎമ്മിനൊപ്പം നിന്നു.
എന്നാല്‍ സിപിഐയെ ഉപയോഗിച്ച് നടപ്പാക്കാന്‍ ഉദ്ദേശിച്ച തന്ത്രം വിജയിച്ചില്ല. ഒടുവില്‍ പ്രസ്തുത ദൗത്യം മുഖ്യമന്ത്രി ഇഎംഎസ് സ്വയം ഏറ്റെടുത്തു. മലപ്പുറം ജില്ല രൂപവത്കരണം മാറ്റിവെക്കണമെന്ന് ഐക്യമുന്നണി യോഗത്തില്‍ അദ്ദേഹം ആവശ്യപ്പെട്ടു. ഐക്യമുന്നണി കോഓഡിനേഷന്‍ യോഗത്തില്‍ ഇഎംഎസും സിഎച്ചും തമ്മില്‍ ജില്ല വിഷയത്തില്‍ രൂക്ഷമായ വാദപ്രതിവാദം നടന്നതായി പത്രവാര്‍ത്തകള്‍ വന്നു. ഇത് സംബന്ധിച്ച് സിഎച്ചിന്റെ പ്രതികരണം ഇങ്ങനെയായിരുന്നു:
മലപ്പുറം ജില്ലാ രൂപവത്കരണം മാറ്റിവെച്ചു എന്നും മുഖ്യമന്ത്രിയും വിദ്യാഭ്യാസമന്ത്രിയും തമ്മില്‍ കോഓഡിനേഷന്‍ കമ്മിറ്റിയില്‍ ഇതേപ്പറ്റി രൂക്ഷമായ വാദപ്രതിവാദങ്ങള്‍ നടന്നുവെന്നും പുറത്തു വന്നിട്ടുള്ള റിപ്പോര്‍ട്ടുകള്‍ വെറും ഭാവനാസൃഷ്ടിയാണ്. മലപ്പുറം ജില്ല ഉണ്ടാകുമോ എന്നത് ഇന്ന് ഒരു വിവാദ വിഷയമല്ലെന്നും മന്ത്രിസഭ ഖണ്ഡിതമായി തീരുമാനിച്ചതും ഗവര്‍ണര്‍ അദ്ദേഹത്തിന്റെ നയപ്രഖ്യാപനപ്രസംഗത്തില്‍ ഊന്നി പ്രസ്താവിച്ചിട്ടുള്ളതുമായ ഒരു വസ്തുത എന്ന നിലയില്‍ അത് നടപ്പാക്കുമെന്ന കാര്യത്തില്‍ ആര്‍ക്കും സംശയം വേണ്ട. മലപ്പുറം ജില്ല രൂപവത്കരണം സംബന്ധിച്ച് ചില പത്രങ്ങള്‍ പരസ്പര വിരുദ്ധമായ റിപ്പോര്‍ട്ടുകള്‍ പ്രചരിപ്പിക്കുന്നത് ജനങ്ങളുടെ ഇടയില്‍ ചിന്താക്കുഴപ്പം സൃഷ്ടിക്കുന്നതിനും ഐക്യമുന്നണിയില്‍ പിളര്‍പ്പുണ്ടാക്കുന്നതിനും വേണ്ടിയാണ്. മുസ്ലിം ഭൂരിപക്ഷം ഉള്ളതുകൊണ്ട് ഒരു ജില്ല ഉണ്ടാകരുതെന്ന് ഭരണഘടന ഒരിടത്തും എഴുതി വെച്ചിട്ടില്ല. അങ്ങനെ എഴുതി വെച്ചിട്ടുണ്ടെങ്കില്‍ തന്നെ ഭരണഘടന ഭേദഗതി ചെയ്യുവാന്‍ ശ്രമിക്കുന്നതല്ലാതെ ജില്ലാ രൂപീകരണത്തില്‍ നിന്ന് പുറകോട്ടുപോകുന്ന പ്രശ്‌നമില്ല’ (മലയാള മനോരമ, ഫെബ്രുവരി 9, 1969).

മലപ്പുറം ജില്ലാ വിഷയത്തില്‍ മുസ്ലിംലീഗ് യാതൊരു വിട്ടുവീഴ്ചക്കും സന്നദ്ധമല്ലെന്ന് ഇഎംഎസിനും മാര്‍ക്‌സിസ്റ്റു പാര്‍ട്ടിക്കും ബോധ്യമായി. ഇഎംഎസ് അടിയന്തിരമായി ബാഫഖിതങ്ങളെ കാണണമെന്ന് സിഎച്ച് ആവശ്യപ്പെട്ടു. ഇഎംഎസ് അതിന് സന്നദ്ധനായി. ബാഫഖിതങ്ങളും ഇഎംഎസും തമ്മിലുള്ള കൂടിക്കാഴ്ചയും പത്രങ്ങളില്‍ പ്രാമുഖ്യമുള്ള വാര്‍ത്തയായി. മലപ്പുറം ജില്ല രൂപവത്കരിക്കണ കാര്യത്തില്‍ മുസ്ലിംലീഗ് നിലപാട് കര്‍ശനമാണെന്ന് ബാഫഖി തങ്ങള്‍ വ്യക്തമാക്കി. ജില്ല അനുവദിക്കാതെ തരമില്ലെന്ന് ഇംഎംഎസിനും ബോധ്യമായി.
മലപ്പുറം ജില്ലയുടെ രൂപവത്കരണം ഉടന്‍ പ്രഖ്യാപിക്കണമെന്ന് സിഎച്ചും അവുക്കാദര്‍കുട്ടി നഹാസാബിബും മന്ത്രിസഭായോഗത്തില്‍ ആവശ്യപ്പെട്ടു. അവസാനശ്രമം എന്ന നിലയില്‍ ഒരു മന്ത്രി ചോദിച്ചു; ഇത് അല്പം കഴിഞ്ഞു പോരേ? ഉടന്‍ സിഎച്ച് പ്രതികരിച്ചു; പോരാ ഇപ്പോള്‍ത്തന്നെ വേണം. ഇപ്പോഴില്ലെങ്കില്‍ ഒരിക്കലുമില്ല. (If not now, never). ഈ നിശ്ചയ ദാര്‍ഡ്യത്തിനുമുമ്പില്‍ ഇഎംഎസ് വഴങ്ങി.

ജില്ലാ രൂപവത്കരണം സംബന്ധിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ മന്ത്രിസഭാ യോഗം നേരത്തെ നിയോഗിച്ചിരുന്ന സ്‌പെഷ്യല്‍ ഓഫീസര്‍ എന്‍. കാളീശ്വരന്‍ ഇതിനകം റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. പ്രസ്തുത റിപ്പോര്‍ട്ട് മുഖ്യമന്ത്രി ഇഎംഎസ്, വിദ്യാഭ്യാസ മന്ത്രി സിഎച്ച്, റവന്യുമന്ത്രി കെ. ആര്‍ ഗൗരിയമ്മ എന്നിവരടങ്ങിയ കാബിനറ്റ് സബ് കമ്മിറ്റി 1969 മെയ് 5 ന് അംഗീകരിച്ചു. മെയ് 26 ന് ചേര്‍ന്ന മന്ത്രിസഭായോഗം മലപ്പുറം ജില്ലക്ക് അംഗീകാരം നല്‍കി. 1969 ജൂണ്‍ 16ന് കേരളത്തിലെ പത്താമത് ജില്ലയായി മലപ്പുറം ജില്ല നിലവില്‍ വന്നു.

മലപ്പുറം ജില്ല രൂപവത്കരിക്കാനുള്ള മന്ത്രിസഭാതീരുമാനം പുറത്തുവന്നതോടെ ജനസംഘം പ്രത്യക്ഷ സമരം ആരംഭിച്ചു. 1969 ജൂണ്‍ രണ്ടു മുതല്‍ ജൂലൈ 16 വരെയാണ് മലപ്പുറം ജില്ലാ വിരുദ്ധസമിതിയുടെ കലക്ട്രേറ്റു പിക്കറ്റിംഗ് ഉള്‍പ്പെടെയുള്ള പ്രത്യക്ഷ സമരപരിപാടികള്‍ നടന്നത്. പ്രത്യക്ഷസമരത്തിന് ആഹ്വാനം ചെയ്ത് കേളപ്പന്‍ നടത്തിയ പ്രസ്താവന മുന്‍പ്രസ്താവനകളെപ്പോലെത്തന്നെ വിഷലിപ്തമായിരുന്നു.
‘മലപ്പുറം ജില്ലാ രൂപവത്കരണം ഇന്ത്യയിലൊട്ടുക്കും ഇത്തരത്തിലുള്ള കുറേക്കൂടി ആവശ്യങ്ങള്‍ ഉന്നയിക്കുന്നതിന്റെ മുന്നോടിയാണ്. ഒരു പ്രക്ഷോഭത്തിന് തികച്ചും സമയമായിക്കഴിഞ്ഞു. ഈ രാജ്യം ഭരിക്കുന്നത് പോകട്ടെ ഒരു രാഷ്ട്രീയപാര്‍ട്ടി എന്ന നിലക്ക് നിലനില്‍ക്കാന്‍ കൂടി മുസ്ലിംലീഗിന് യാതൊരു അവകാശവുമില്ല. മലപ്പുറം ജില്ല രൂപവത്കരിക്കുന്നതോടു കൂടി ജില്ലയില്‍ നിന്നുള്ള ഹിന്ദുക്കള്‍ അപ്രത്യക്ഷമാവും. മതപരിവര്‍ത്തനങ്ങള്‍ വര്‍ദ്ധിക്കും. ഇപ്പോള്‍ രാജ്യത്തിന്റെ അതിര്‍ത്തി പ്രദേശങ്ങളില്‍ മാത്രം ഒതുങ്ങിനില്‍ക്കുന്ന ദേശീയ വിരുദ്ധപ്രവര്‍ത്തനങ്ങള്‍ കേരളത്തിലേക്കും കൂടി വ്യാപിക്കും. ഇത് മുളയില്‍ നുള്ളണം. എല്ലാതരം ത്യാഗങ്ങള്‍ക്കും തയ്യാറായിക്കൊണ്ട് പടക്കളത്തിലേക്ക് മുന്നേറാന്‍ അദ്ദേഹം എല്ലാ ദേശസ്‌നേഹികളേയും ആഹ്വാനം ചെയ്തു.’ (ഇന്ത്യന്‍ എക്‌സ്പ്രസ്, മെയ് 30, 1969).

1969 ജൂണ്‍ രണ്ടിന് കോഴിക്കോട് കലക്ട്രേറ്റുപടിക്കല്‍ പിക്കറ്റിംഗ് നടത്തിയാണ് ജില്ലാ വിരുദ്ധപ്രക്ഷോഭം ആരംഭിച്ചത്. പ്രസ്തുത സമരം മാതൃഭൂമി ഇങ്ങനെ റിപ്പോര്‍ട്ട് ചെയ്തു: ദേശീയ ഐക്യത്തിനും സമുദായമൈത്രിക്കും ഹാനികരവും രാജ്യദ്രോഹപരവുമായ കേരള ഗവണ്‍മെന്റിന്റെ മലപ്പുറം ജില്ലാ രൂപീകരണ തീരുമാനത്തില്‍ കടുത്ത അമര്‍ഷവും പ്രതിഷേധവും പ്രകടിപ്പിക്കുന്നതിനായി മലപ്പുറം ജില്ലാ വിരുദ്ധസമിതി പ്രക്ഷോഭം ആരംഭിച്ചിരിക്കുന്നു. മൂന്നു ബാച്ചുകളിലായി 34 വളണ്ടിയര്‍മാര്‍ കോഴിക്കോട് ജില്ലാ കലക്ട്രേറ്റില്‍ ഇന്ന് കാലത്ത് നിന്നും ഇരുന്നും പിക്കറ്റിംഗ് നടത്തിക്കൊണ്ടാണ് സമരത്തിന്റെ തുടക്കം കുറിച്ചത്. ജില്ലാ വിഭജന വിരുദ്ധസമിതിയുടെ കേന്ദ്രകമ്മിറ്റി സെക്രട്ടറി എ. ബാലഗോപാലന്റെ (പെരിന്തല്‍മണ്ണ) നേതൃത്വത്തിലാണ് പിക്കറ്റിംഗ് നടത്തപ്പെട്ടത്. മലപ്പുറം ജില്ലാ വിരുദ്ധസമിതിയുടെ കല്ലായിലുള്ള ആഫീസില്‍ നിന്ന് മലപ്പുറം ജില്ലാ വിരുദ്ധസമിതി കണ്‍വീനര്‍ ഒ. രാജഗോപാലന്റെ നേതൃത്വത്തില്‍ ഘോഷയാത്രയായി ഉശിരന്‍ മുദ്രാവാക്യങ്ങള്‍ മുഴക്കി പട്ടണപ്രദക്ഷിണം നടത്തിക്കൊണ്ടാണ് വളണ്ടിയര്‍മാര്‍ പിക്കറ്റിംഗ് നടത്താന്‍ കോഴിക്കോട് ജില്ലാ കലക്ട്രേറ്റു പടിക്കല്‍ എത്തിച്ചേര്‍ന്നത്. അവര്‍ ഗേറ്റിനല്‍പം അകലെ കിഴക്കഭിമുഖമായി 8 വരിയായി നിലയുറപ്പിച്ചു (മാതൃഭൂമി, ജൂണ്‍ 3, 1969).
അന്ന് തുടങ്ങിയ സമരം ഒന്നരമാസം നീണ്ടുനിന്നു. സത്യഗ്രഹമായും പിക്കറ്റിംഗായും സംഘര്‍ഷഭരിതമായിരുന്നു സമരം. 1969 ജൂണ്‍ രണ്ടുമുതല്‍ ജൂലൈ 16 വരെയാണ് ജില്ലാ വിരുദ്ധസമരം നടന്നത്. നാലായിരത്തില്‍പരം ആളുകള്‍ സമരം നടത്തി അറസ്റ്റ് വരിച്ചു. നാനൂറോളം പേരാണ് കേരളത്തിനു പുറത്തു നിന്നെത്തിയത്. അന്ന് ജനസംഘം ട്രഷറര്‍ ആയിരുന്ന നാനാജി ദേശ്മുഖ് ജൂണ്‍ 11 മുതല്‍ 12 ദിവസം കേരളത്തില്‍ തങ്ങി സമരത്തിന് മാര്‍ഗനിര്‍ദേശം നല്‍കി. ജൂലൈ 10 മുതല്‍ ആറ് ദിവസം ജഗന്നാഥറാവു ജോഷിയും കേരളത്തിലുണ്ടായിരുന്നു. ജൂലൈ 16 ന് സെക്രട്ടേറിയറ്റ് നടയില്‍ പിക്കറ്റിംഗ് ഉദ്ഘാടനം ചെയ്തത് ജോഷിയാണ്. ടി. എന്‍. ഭരതന്റെ നേതൃത്വത്തില്‍ 220 പേരാണ് അവിടെ സമരം നടത്തിയത്. ദീപാങ്കിത കാവി പതാകയുമായി ജനസംഘം തിരുവനന്തപുരത്ത് സമരം നടത്തിയത് അന്ന് ഏറെ പുതുമയായിരുന്നു. മഹാബലി ഭണ്ഡാരി ഉള്‍പ്പെടെ ഏതാനും എംഎല്‍എമാര്‍ സമരക്കാരെ അഭിവാദ്യം ചെയ്യാന്‍ എത്തിയിരുന്നു. (കെ.ജി മാരാര്‍, രാഷ്ട്രീയത്തിലെ സ്‌നേഹ സാഗരം, പേജ് 307).

ഡല്‍ഹിയില്‍ നിന്ന് വന്ന ജനസംഘം വളണ്ടിയര്‍മാര്‍ കലക്ട്രേറ്റ് പിക്കറ്റിംഗ് നടത്തുന്നതിനിടയില്‍ കലക്ടറുടെ മുറിയില്‍ അതിക്രമിച്ചു കയറി ഫയലുകള്‍ നശിപ്പിക്കാന്‍ ശ്രമിച്ചു. ഡല്‍ഹി മെട്രോപൊളിറ്റന്‍ കൗണ്‍സില്‍ ജനസംഘം ചീഫ് വിപ്പ് മദന്‍ലാല്‍ ഖുറാനയുടെ നേതൃത്വത്തിലുള്ള വളണ്ടിയര്‍മാരായിരുന്നു അത്.
കേരളത്തില്‍ രൂപപ്പെടുന്ന ഒരു ജില്ലയ്‌ക്കെതിരെ ഡല്‍ഹിയില്‍ നിന്നും മറ്റു സംസ്ഥാനങ്ങളില്‍ നിന്നും വളണ്ടിയര്‍മാരെ കൊണ്ടുവന്ന് പ്രക്ഷോഭം നടത്തിയിട്ടും ജനസംഘത്തിന് ലക്ഷ്യം നേടാനായില്ല. കേരളത്തിലേയോ മലപ്പുറത്തേയോ ജനങ്ങളെ സ്വാധീനിക്കാനുമായില്ല. മലപ്പുറം ജില്ലയ്‌ക്കെതിരായ സമരകോലാഹലം നടക്കുന്നതിനിടയില്‍ ജില്ല യഥാര്‍ത്ഥ്യമായി. സമരം കോഴിക്കോട്ടുനിന്ന് മലപ്പുറത്തേക്ക് മാറ്റി. സമരം പിന്നേയും ഒരു മാസം നീണ്ടുനിന്നു. ഒടുവില്‍ അന്തരീക്ഷത്തില്‍ വിലയം പ്രാപിച്ചു.

- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img
Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img

More Articles Like This

- Advertisement -spot_img