പി.കെ ശ്രീനിവാസന്‍
സ്വന്തം ചിത്രത്തിന്റെ നിറപ്പകിട്ടുപോലെയാണ് അച്ച്യുതന്റെ ജീവിതത്തിലേക്ക് മരണം കടന്നുവന്നത്. വെള്ളിയാഴ്ച ദേഹാസ്വാസ്ഥ്യത്തെതുടര്‍ന്ന് ചെന്നൈയില്‍ നീലാങ്കരയിലെ കെ.എല്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കുമ്പോള്‍ താന്‍ മരണത്തിലേക്ക് വഴുതിപ്പോകുമെന്ന് അച്യുതന്‍ നിനച്ചിരിക്കില്ല. തിങ്കളാഴ്ച രാവിലെ വീട്ടില്‍പ്പോകാനുള്ള തിടുക്കത്തിലായിരുന്നു. പൂര്‍ത്തിയാക്കാന്‍ ചിത്രങ്ങള്‍ നിരവധിയാണ്. ഞായറാഴ്ച വൈകുന്നേരം സുഹൃത്ത് ഇ.പി ഉണ്ണി പാലക്കാട്ട് നിന്നു വിളിച്ച് ഒമ്പതര മിനിട്ട് സംസാരിച്ചപ്പോഴും അച്യുതനു അസ്വാസ്ഥ്യമൊന്നും തോന്നിയിരുന്നില്ല. അത്രക്ക് ദൃഢമായിരുന്നു ആ ശബ്ദം. എന്നാല്‍ തിങ്കളാഴ്ച രാവിലെ മൂന്നു മണിയായപ്പോള്‍ പ്ലാറ്റലെറ്റ് കൗണ്ട് കുറഞ്ഞു എന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. പ്ലാറ്റലെറ്റ് കൗണ്ട് കുറഞ്ഞാല്‍ അത് പരിഹരിക്കാനുള്ള മാര്‍ഗ്ഗമുണ്ടെന്നാണ് അച്യുതന്റെ ആയൂവേദ ഡോക്ടറും ചിരകാല സുഹൃത്തുമായ ഡോക്ടര്‍ അയ്യപ്പന്‍ പറയുന്നത്. എന്തുകുറഞ്ഞാലും അച്യുതന്‍ കൂടല്ലൂര്‍ എന്ന ചിത്രകാരന്‍ നിറങ്ങളില്ലാത്ത ലോകത്തേക്ക് യാത്രയായി. മികച്ച ആശുപത്രിയില്‍ എത്തിച്ചിരുന്നെങ്കില്‍ അച്യുതന്‍ രക്ഷപ്പെടുമായിരുന്നു എന്ന് കെഎല്‍ ആശുപത്രി സന്ദര്‍ശിച്ചപ്പോള്‍ എനിക്ക് തോന്നാതിരുന്നില്ല. കേരളത്തില്‍ നിന്നു വന്ന ബന്ധുക്കള്‍ മൃതദേഹം തിങ്കളാഴ്ച കൂടല്ലൂരിലേക്ക് കൊണ്ടുപോകുമ്പോഴും ആശുപത്രിയെക്കുറിച്ചുള്ള സംശയം എന്നില്‍ നിന്ന് വിട്ടുമാറിയിരുന്നില്ല. മരണം ഒരു ചെകുത്താനെപ്പോലെ അവിടെ ഒളിഞ്ഞിരിക്കുന്നില്ലേ എന്ന തോന്നല്‍.
എണ്‍പതുകളില്‍ എം ഗോവിന്ദന്റെ സങ്കേതത്തില്‍ വച്ചാണ് ഞാന്‍ അച്യുതന്‍ കൂടല്ലൂരിനെ അടുത്തറിയുന്നത്. അന്ന് കഥാകൃത്തിന്റെ പരിവേഷത്തിലായിരുന്നു. എന്നാല്‍ പൊതുമരാമത്ത് വകുപ്പില്‍ ജോലിയെടുത്തിരുന്ന അച്യുതന്‍ താമസിയാതെ കഥയില്‍ നിന്ന് ചിത്രകലയിലേക്ക് ചുവടുവയ്ക്കുകയായിരുന്നു. സമീക്ഷയില്‍ വന്ന ശരീരമുള്ളവര്‍ ശരീരമില്ലാത്തവര്‍ എന്ന കഥ അടുത്തിടെ ആരോ വായിച്ച് എംപി3 യിലാക്കി അയച്ചുകിട്ടിയപ്പോള്‍ അച്യുതന്റെ സന്തോഷം പറഞ്ഞറിയിക്കാന്‍ കഴിഞ്ഞിരുന്നില്ല. ഒരു കഥാകൃത്ത് ആ മനസ്സില്‍ സജീവമായിരുന്നു.
പത്തുവര്‍ഷത്തിനു ശേഷം 1990 ല്‍ ആദ്യത്തെ ചിത്രപ്രദര്‍ശനം നടത്തിക്കൊണ്ട് ആസ്ഥാന ചിത്രകാന്മാരെ അച്യുതന്‍ അത്ഭുതപ്പെടുത്തി. അന്ന് അദ്ദേഹം എന്നോടു പറഞ്ഞു, ‘അക്രമാസക്തമായ വന്യമൃഗത്തെ മെരുക്കിയെടുക്കുന്നപോലെയാണ് അമൂര്‍ത്തതയില്‍ വര്‍ണങ്ങള്‍ കൈകാര്യം ചെയ്യുന്നത്. ദൈവസൃഷ്ടിയാണ് വര്‍ണം. വര്‍ണമൊഴിച്ച് മറ്റെല്ലാം ഭൂമിയില്‍ നിന്ന് അപ്രത്യക്ഷമാവണമെന്ന ത്വരയൊടെയാണ് ഓരോ അമൂര്‍ത്ത ചിത്രകാരനും സൃഷ്ടിനടത്തുന്നത്’ (ഇന്ത്യാ ടുഡേ, ഫെബ്രുവരി, 1990). തുടര്‍ന്നുള്ള അച്യുതന്റെ മുപ്പതു വര്‍ഷത്തെ വര്‍ണങ്ങള്‍ അത് അര്‍ത്ഥവത്താക്കുകയായിരുന്നു. ഇന്ത്യയിലെ മുന്‍നിര ചിത്രകാരന്മാരില്‍ ഒരാളായിത്തീരാന്‍ അച്യുതനു കഴിഞ്ഞത് ഈ വര്‍ണബോധം കൊണ്ടാണെന്ന് ഞാന്‍ കരുതുന്നു.
സമയംകിട്ടുമ്പോഴൊക്കെ ചിത്രകലയിലെ ഇരട്ടത്താപ്പിനെക്കുറിച്ച് അച്യുതന്‍ പറയുമായിരുന്നു. പൊതുവില്‍ അസ്വസ്ഥമായ അന്തരീക്ഷമാണ് ചിത്രകാലാരംഗത്ത് നിലനില്‍ക്കുന്നതെന്ന പക്ഷക്കാരനായിരുന്നു അച്യുതന്‍. ചെന്നൈയില്‍ രണ്ടുവീടുകളുണ്ടായിട്ടും അതിലൊക്കെ ചിത്രങ്ങള്‍ കൊണ്ട് നിറച്ചിരുന്നതിനാല്‍ അകത്തുകയറാന്‍ കഴിയാത്ത അവസ്ഥയെക്കുറിച്ച് ഞാന്‍ ഇടക്കിടെ തമാശ പറയുമ്പോള്‍ അച്യുതന്‍ വരണ്ട ചിരിയോടെ പറയും, ആരും വരാതിരിക്കുന്നതാണ് നല്ലത്.
പലര്‍ക്കും അച്യുതന്‍ നല്ല സുഹൃത്തായിരുന്നു. അടുത്തുള്ള കോളനിയിലെ പാവങ്ങളെ സഹായിക്കാന്‍ എത്ര പണമിറക്കാനും മടിയില്ലായിരുന്നു. വര്‍ഷങ്ങളായി തന്നെ സഹായിക്കാന്‍ നില്‍ക്കുന്ന കുമാര്‍ എന്ന പയ്യനു വേണ്ടി ലക്ഷങ്ങള്‍ ചിലവഴിച്ചാണ് വീട് പണിതുകൊടുത്തത്. എന്നാല്‍ അംഗീകാരമില്ലെന്നു പറഞ്ഞു കോര്‍പ്പറേഷന്‍ അതില്‍ കൈവച്ചപ്പോള്‍ അച്യുതന്‍ കോപാകുലനായതു ഞാന്‍ കണ്ടതാണ്.
പ്രശസ്തമായ ഗാലറികളില്‍ അച്യുതന്‍ പ്രദര്‍ശനം നടത്തി. പാരിസിലും ജപ്പാനിലും നടന്ന പ്രദര്‍ശനങ്ങളില്‍ അച്യുതന്റെ ചിത്രങ്ങള്‍ വിലയിരുത്തപ്പെട്ടു. ജപ്പാനിലെ ഏഷ്യന്‍ ആര്‍ട്ട്് ഷോയില്‍ അദ്ദേഹത്തിന്റെ ചിത്രങ്ങള്‍ വളരെ പ്രശംസിക്കപ്പെട്ടു. ജീവിതം കലാപ്രവര്‍ത്തനത്തിനുവേണ്ടി മാറ്റിവെക്കുകയായിരുന്നു ഈ കലാകാരന്‍. വിവാഹം പോലും വേണ്ടെന്ന് വെച്ചു.
ദീര്‍ഘകാലം ചെന്നൈയില്‍ ആയിരുന്നു താമസമെങ്കിലും ഇടക്ക് നാട്ടില്‍ വരാറുണ്ടായിരുന്നു. കൂടല്ലൂരില്‍ നടന്ന ആദരിക്കല്‍ ചടങ്ങിനാണ് അവസാനം എത്തിയത്. നാടിന്റെ ആദരം ഏറ്റുവാങ്ങി മടങ്ങി. പിന്നെ തിരിച്ചുവരവ് ഉണ്ടായില്ല.
അച്യുതന്റെ വഴിയില്‍ ദൈവം വര്‍ണങ്ങള്‍ വിതറി. നിറങ്ങളായിരുന്നു ആ അവിവാഹിതന്റെ മനസ്സിലെ രാശിചക്രങ്ങള്‍. അടുക്കും ചിട്ടയുമില്ലാതെ രണ്ടു വീടുകളില്‍ കിടക്കുന്ന പൂര്‍ണവും അപൂര്‍ണവുമായ പതിനായിരക്കണക്കിന് ചിത്രങ്ങള്‍ നമ്മോടു പറയുന്നു: ‘അച്യുതന്റെ മനസ്സ് ഞങ്ങളില്‍ കുടിയിരിക്കുന്നു’ ശരിയാണ്. അച്യുതനെ വര്‍ണങ്ങളില്‍ നിന്ന്, ചിത്രങ്ങളില്‍ നിന്ന്, വിശ്വാസങ്ങളില്‍ നിന്ന് മാറ്റിനിര്‍ത്താവാനില്ല. . അത് തന്നെയാണ് അച്യുതന്‍ കൂടല്ലൂര്‍.