തിരുവനന്തപുരം: വൈസ് ചാന്‍സലര്‍മാരെ സ്ഥാനത്തുനിന്ന് നീക്കണമെന്ന ആവശ്യത്തിന് പിന്നാലെ മന്ത്രി കെ.എന്‍ ബാലഗോപാലിനെതിരെ നടപടി ആവശ്യപ്പെട്ട ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ അസാധാരണനീക്കം സംസ്ഥാന ഭരണതലത്തില്‍ വലിയ കോലാഹലങ്ങള്‍ക്ക് ഇട നല്‍കുകയാണ്. ഗവര്‍ണര്‍ക്ക് അപ്രീതിയുള്ള മന്ത്രി സ്ഥാനത്ത് തുടരാന്‍ പാടില്ല എന്ന നിയമസംഹിതയില്‍ പിടിച്ചാണ് ഗവര്‍ണറുടെ നീക്കം. എന്നാല്‍, ഇത് എളുപ്പമാവില്ലെന്നാണ് നിയമവിദഗ്ധര്‍ പറയുന്നത്. മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരമാണ് മന്ത്രിയെ നിയമിക്കുന്നത്. മുഖ്യമന്ത്രിക്ക് അതൃപ്തിയില്ലെങ്കില്‍ ഗവര്‍ണര്‍ക്ക് ഒന്നും ചെയ്യാനാവില്ല എന്നാണ് പൊതുവെയുള്ള വിലയിരുത്തല്‍. അതേസമയം, ഈ വിഷയം ചൂണ്ടിക്കാട്ടി ആര്‍ക്കും കോടതിയെ സമീപിക്കാം. കോടതിയുടെ ഭാഗത്തുനിന്ന് എന്തെങ്കിലും പരാമര്‍ശം ഉണ്ടായാല്‍ മന്ത്രിക്ക് കുരുക്കാകും.
യു.പി പോലുള്ള സംസ്ഥാനങ്ങളില്‍ നിന്ന് വരുന്നവര്‍ക്ക് കേരളത്തിലെ യൂണിവേഴ്സിറ്റികളുടെ പ്രവര്‍ത്തനം മനസ്സിലാക്കാന്‍ പ്രയാസമാണ് എന്നായിരുന്നു കെ.എന്‍ ബാലഗോപാലിന്റെ പ്രസംഗം. മന്ത്രിയുടെ പ്രസംഗം ഭരണഘടനാ ലംഘനമാണെന്നും രാജ്യദ്രോഹമാണെന്നും ഗവര്‍ണര്‍ വാദിക്കുന്നു. അതിന്റെ പേരില്‍ അദ്ദേഹത്തെ മാറ്റണമെന്നാണ് മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടത്.
കാര്യവട്ടം കാമ്പസിലെ പുതിയ കെട്ടിടങ്ങളുടെ ഉദ്ഘാടനവേളയിലാണ് വിവാദ പരാമര്‍ശം. ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രി ആര്‍. ബിന്ദുവും സംബന്ധിച്ചിരുന്നുവെങ്കിലും വിവാദ പരാമര്‍ശങ്ങളൊന്നും ഉണ്ടായിരുന്നില്ല. ബാലഗോപാല്‍ നടത്തിയ പരോക്ഷ വിമര്‍ശനത്തെ ഗവര്‍ണര്‍ കയറി പിടിക്കുകയാണുണ്ടായത്.
ഡല്‍ഹിക്ക് മടങ്ങിയ ഗവര്‍ണര്‍ അടുത്തമാസം ആദ്യമേ തിരിച്ചെത്തു. അപ്പോഴേക്ക് വിവാദം കെട്ടടങ്ങുമെന്നാണ് കരുതുന്നത്. എന്നാല്‍ സംസ്ഥാനത്തെ 11 വൈസ് ചാന്‍സലര്‍മാരുടെ ഭാവി അങ്ങനെയല്ല. കോടതിയുടെ ഇടപെടല്‍ ഉണ്ടായാല്‍ അവര്‍ക്ക് രാജിവെക്കേണ്ടിവരും. കുറച്ചുകാലം കോടതി നടപടികളുമായി മുന്നോട്ടു പോകാന്‍ സാധിച്ചേക്കും എന്നുമാത്രം. വൈസ് ചാന്‍സലര്‍മാര്‍ ഇല്ലെങ്കിലും യൂണിവേഴ്സിറ്റികളുടെ അക്കാദമിക് പ്രവര്‍ത്തനങ്ങല്‍ നടന്നുപോകും.