കോഴിക്കോട്: വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് മത്സ്യത്തൊഴിലാളികള്‍ നടത്തുന്ന സമരം ജില്ലയില്‍ പൂര്‍ണം. സമരം കാരണം ജില്ലയിലെ ഹാര്‍ബറുകള്‍ അടഞ്ഞുകിടന്നു. വെള്ളയില്‍, കൊയിലാണ്ടി, ചോമ്പാല്‍ ഹാര്‍ബറുകളും ഫിഷ് ലാന്റിങ് സെന്ററുകളും പ്രവര്‍ത്തിക്കുന്നില്ല. ഇന്ധനത്തിന് സബ്സിഡി ഏര്‍പ്പെടുത്തുക, ബോട്ടുകളുടെ രജിസ്ട്രേഷന് പുതുക്കി നല്‍കുക, മത്സ്യവിതരണ, പരിപാലന നിയമം പിന്‍വലിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം. മത്സ്യബന്ധനമേഖലയെ സംരക്ഷിക്കാന്‍ സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്നാണ് സംയുക്തസമര സമിതിയുടെ ആവശ്യം. അയല്‍ സംസ്ഥാനങ്ങളില്‍ ഡീസലിനും മറ്റും സബ്സിഡി അനുവദിക്കുമ്പോള്‍ കേരളത്തില്‍ മാര്‍ക്കറ്റ് വില നല്കി വാങ്ങേണ്ട സ്ഥിതിയാണ്. പരമ്പരാഗത മത്സ്യത്തൊഴിലാളികള്‍ക്ക് ആവശ്യമായ മണ്ണെണ്ണ പോലും ആദായനിരക്കില്‍ ലഭിക്കുന്നില്ല. റേഷന്‍കടകളില്‍ മണ്ണെണ്ണ ലിറ്ററിന് 85 രൂപയാണ്. അതും കിട്ടാനില്ല. കരിഞ്ചന്തയില്‍ ലിറ്ററിന് 150 രൂപയാണ് വില. ഇത്രയും വില നല്‍കിയാണ് തോണിക്കാര്‍ മണ്ണെണ്ണ വാങ്ങുന്നത്. മത്സ്യലേലവും വിപണവും സംബന്ധിച്ചുള്ള നിയമം അവ്യക്തമാണെന്ന് തൊഴിലാളികള്‍ പറയുന്നു. ഫിഷ് ലാന്റിങ് സെന്റര്‍, ഹാര്‍ബറുകള്‍, മത്സ്യമാര്‍ക്കറ്റ് എന്നിവിടങ്ങളില്‍ മത്സ്യം ലേലം ചെയ്യുന്നതിന് നിയന്ത്രണങ്ങള്‍ ഇല്ലാത്തതിനാല്‍ ഇടനിലക്കാര്‍ പണം പിരിച്ചെടുക്കുന്ന അവസ്ഥയുണ്ട്. മത്സ്യം പിടിക്കുന്ന തൊഴിലാളികള്‍ക്ക് ന്യായമായ വില ഉറപ്പാക്കാന്‍ സര്‍ക്കാര്‍ ഇടപെടണമെന്നാണ് ആവശ്യം. നിലവില്‍ ഇടനിലക്കാരുടെ മേല്‍നോട്ടത്തിലാണ് മത്സ്യലേലം നടക്കുന്നത്.
മത്സ്യത്തിന്റെ ലഭ്യത കുറയുന്നതും തൊഴിലാളികളെ പ്രതികൂലമായി ബാധിക്കുന്നുണ്ട്. കാലപഴക്കം ചെന്ന ബോട്ടുകള്‍ക്ക് ലൈസന്‍സ് പുതുക്കി നല്‍കുന്നില്ല. 12 വര്‍ഷം പിന്നിട്ട മരബോട്ടുകളും 15 വര്‍ഷം പഴക്കമുള്ള ഇരുമ്പ് ബോട്ടുകളും ഇതുകാരണം പുറത്താകും. ജില്ലയില്‍ ആയിരത്തിലേറെ ബോട്ടുകളാണ് കടലില്‍ പോകാന്‍ കഴിയാതെയാവുന്നത്. ഇതോടെ തൊഴിലാളികള്‍ക്കും പണിക്ക് പോകാന്‍ സാധിക്കാതെ വരും. പുതിയ വള്ളങ്ങള്‍ക്ക് ചുരുങ്ങിയത് 10 ലക്ഷം രൂപ വിലവരും. ഇത്രയും തുക തിരിച്ചുപിടിക്കാന്‍ മത്സ്യം കിട്ടിയില് തന്നെ വര്‍ഷങ്ങളെടുക്കും. അതിനാല്‍ പഴയ ബോട്ടുകള്‍ക്ക് ലൈസന്‍സ് റദ്ദാക്കുന്നതില്‍ ഇളവ് നല്‍കണമെന്നാണ് ആവശ്യം.