ഷാജി ഈപ്പൻ
മലയാളത്തിന്റെ മണം ഊറുന്ന സിനിമാ ഗാനങ്ങളാൽ സിനിമാസംഗീത സ്നേഹികളുടെ നെഞ്ചിൽ കൂടു കൂട്ടിയ മുതിർന്ന കവി, ബിച്ചു തിരുമലയും ഓർമയായി. ഈയടുത്ത സന്ദർഭത്തിലാണ് തുല്യ പ്രമുഖനായ കവി, പൂവച്ചൽ ഖാദർ നമ്മോടു വിട പറഞ്ഞത്. 1972 ൽ ഭജഗോവിന്ദം എന്ന സിനിമക്കു വേണ്ടി പാട്ടുകൾ എഴുതിയാണ് ബിച്ചു സിനിമാ രംഗത്തേക്കുള്ള യാത്രക്ക് തുടക്കം കുറിച്ചത്.
ബിച്ചുവിന്റെ വരികൾക്ക് അന്ന് സംഗീതം ഇട്ടത് ജയ- വിജയന്മാർ ആയിരുന്നു. 1977 ൽ ബിച്ചു- ജയ- വിജയന്മാർ കൂട്ടുകെട്ടിൽ പിറന്ന നിറകുടം എന്ന സിനിമയിൽ യേശുദാസ് പാടിയ, നക്ഷത്ര ദീപങ്ങൾ തിളങ്ങി…എന്ന് തുടങ്ങുന്ന ഗാനം, ഈ കൂട്ടു കെട്ടിൽ പിറന്ന അതി മനോഹര ഗാനമാണ്. 979 ഗാനങ്ങളാണ് ബിച്ചു തിരുമല മലയാള സിനിമക്കു വേണ്ടി രചിച്ചത്. ഇതിൽ ഏറ്റവും കൂടുതൽ ഗാനങ്ങൾ ചിട്ടപ്പെടുത്തിയത് ശ്യാം ആയിരുന്നു.
1975 ൽ പുറത്തിറങ്ങിയ അക്കൽദാമ, കാമം ക്രോധം മോഹം എന്നീ സിനിമകളിലൂടെയാണ് ഇവർ ആദ്യമായി ഒന്നിക്കുന്നത്. 1981 ൽ പുറത്തിറങ്ങിയ ഐ വി ശശിയുടെ തൃഷ്ണ യിൽ ബിച്ചു- ശ്യാം കൂട്ടുകെട്ടിൽ പിറന്ന ശ്രുതിയിൽ നിന്നുയരും…എന്ന ഗാനത്തിന് ആ വർഷത്തെ ഏറ്റവും നല്ല രചയിതാവിനുള്ള സംസ്ഥാന സർക്കാർ പുരസ്കാരം ബിച്ചുവിനായിരുന്നു. 1991 ൽ ഇറങ്ങിയ കടിഞ്ഞൂൽ കല്യാണത്തിലെ രചനക്കും സംസ്ഥാന സർക്കാരിന്റെ പുരസ്കാരം അദ്ദേഹം തന്നെ വാങ്ങിച്ചു.
1977 ൽ ദേവരാജൻ മാഷിനോടൊപ്പം ആദ്യമായി ചെയ്ത ഇന്നലെ ഇന്ന് എന്ന സിനിമയിൽ യേശുദാസ് പാടിയ പ്രണയ സരോവര തീരം… അതീവ ഹൃദ്യ ഗാനമായിരുന്നു. ഈ പാട്ട് ചുണ്ടിൽ കൊണ്ടു നടക്കാത്ത സിനിമാ പ്രേമികൾ അക്കാലത്തു കുറവായിരുന്നു. എ. ടി. ഉമ്മറിനോടൊപ്പം ബിച്ചു ചെയ്ത മുഴുവൻ പാട്ടുകളും ഹിറ്റിനുമപ്പുറം സൂപ്പർ ഹിറ്റുകൾ ആയി മലയാളി കൊണ്ടു നടന്നു. 1976 ൽ പുറത്തു വന്ന ആലിംഗനം, അനുഭവം എന്നീ രണ്ടു സിനിമകളിലൂടെയാണ് മലയാള സിനിമ കണ്ട എക്കാലത്തെയും മികച്ച കൂട്ടുകെട്ട് നമ്മൾ അനുഭവിക്കുന്നത്. രവീന്ദ്രൻ മാഷിനോടൊപ്പം ചെയ്ത ചിരിയോ ചിരി, തേനും വയമ്പും എന്നീ സിനിമകളിലെ ഗാനങ്ങളും സൂപ്പർ ഹിറ്റുകളുടെ കൂട്ടത്തിൽ ഇടം നേടി.
1981 ൽ തൃഷ്ണയിലെ ഗാനത്തോടൊപ്പം തേനും വയമ്പിലെ ഗാനവും നല്ല രചനക്കുള്ള അവാർഡിന് അർഹത നേടി. ബിച്ചു തിരുമല- ജെറി അമൽ ദേവ് കൂട്ടുകെട്ടിലെ ഗാനങ്ങൾ ആദ്യമായി മലയാളി കേൾക്കുന്നത് 1980 ലാണ്; മഞ്ഞിൽ വിരിഞ്ഞ പൂക്കളിലൂടെ.പിന്നീട് ഇതേ കൂട്ടുകെട്ടിൽ പിറന്ന മാമാട്ടികുട്ടിയമ്മ, നോക്കെത്താ ദൂരത്തു കണ്ണും നട്ട് എന്നീ സിനിമകളിലെയും ബിച്ചു ജെറി ഗാനങ്ങൾ വിജയക്കൊടി പാറിച്ചു. മലയാളത്തിലെ മിക്ക സംഗീത സംവിധായകർക്കുമൊപ്പം പ്രവർത്തിച്ചിട്ടുണ്ട് ബിച്ചു.
ലോക പ്രശസ്ത സംഗീത സംവിധായകൻ എ. ആർ റഹ്മാൻ മലയാളത്തിൽ ഒരു സിനിമക്കു വേണ്ടി മാത്രമെ സംഗീതം നിർവഹിച്ചിട്ടുള്ളു-യോദ്ധ. 1992 ൽ പുറത്തു വന്ന യോദ്ധയുടെ ഗാന രചന നിർവഹിച്ചത് ബിച്ചു ആയിരുന്നു. ഒരഭിമുഖത്തിൽ, ഒരിക്കൽ ഞാനദ്ദേഹത്തോടു ചോദിച്ചു: താങ്കൾക്ക് ഏറ്റവും പ്രിയപ്പെട്ട താങ്കളുടെ ഒരു രചന പറയാമോ?” തന്റെ എല്ലാ പാട്ടുകളും എന്നായിരുന്നു മറുപടി. “അതിൽ ഏറ്റവും മികച്ചത് എന്ന് തോന്നുന്ന ഒന്നുണ്ടാവുമല്ലോ, അത് …? “
ഇങ്ങനെയായിരുന്നു അദ്ദേഹത്തിന്റെ മറുപടി
” 1980 ൽ പുറത്തു വന്ന ‘ ശക്തി’ യിൽ കെ ജെ ജോയ് സംഗീതം നൽകിയ എവിടെയോ കളഞ്ഞു പോയ കൗമാരം… എന്ന് തുടങ്ങുന്ന യേശുദാസിന്റെ ഗാനം…”
1992 ൽ പുറത്തിറങ്ങിയ പപ്പയുടെ സ്വന്തം അപ്പൂസിൽ ഇളയരാജ ഈണം നൽകിയ എന്റെ ബാല ഗോപാലനെ എണ്ണ തേപ്പിക്കുമ്പോൾ… എന്ന പാട്ട് അകാലത്തിൽ മരിച്ച തന്റെ ഊമയായ അനുജൻ ബാലഗോപാലന് വേണ്ടി എഴുതിയാണ്. ആ അനുജനു വേണ്ടി ബിച്ചു എഴുതിയ ഹൃദയസ്പർശിയായ കവിതയാണ് മുളക്കാത്ത വിത്ത്…കവിതകൾക്കൊപ്പം നിരവധി ലളിത ഗാനങ്ങലും രചിക്കുകയുണ്ടായി ഈ അനുഗൃഹീത കവി. പാട്ടുകൾക്കിടയിൽ മറ്റൊരു പരീക്ഷണത്തിനും ഒരിക്കൽ അദ്ദേഹം ശ്രമിച്ചു. ശക്തി എന്ന സിനിമക്ക് വേണ്ടി കഥയും സംഭാഷണവും എഴുതികൊണ്ട്. പക്ഷെ അതു തുടർന്നില്ല. തന്റെ ഇടം ചലച്ചിത്ര ഗാന രചന തന്നെയാണെന്ന തികഞ്ഞ തിരിച്ചറിവുണ്ടായിരുന്നു ബിച്ചുവിന്. അതു കൊണ്ടു തന്നെയാവാം തന്റെ മേഖലയിലെ ഒന്നാം നിരക്കാരുടെ കൂട്ടത്തിൽ എക്കാലത്തും അദ്ദേഹത്തിന് ഇരിപ്പിടം കിട്ടിയിരുന്നത്.( സിനിമ എഴുത്തുകാരനും നിരൂപകനുമാണ് ലേഖകൻ )