Friday, June 20, 2025

മജിസ്‌ട്രേറ്റിന് നീതി കിട്ടിയില്ല പിന്നെയല്ലേ സാധാരണക്കാര്‍!

Must Read

എസ് സുദീപ്

   
ഒരു മജിസ്‌ട്രേറ്റിനു കിട്ടാത്ത എന്തു നീതിയാണ് നിയമ വിദ്യാര്‍ത്ഥിനിക്കും സാധാരണക്കാരനും കിട്ടുക?
എസ് ഐ യെ റിമാന്റ് ചെയ്യാന്‍ ഉത്തരവായ അന്നു രാത്രി ക്വാര്‍ട്ടേഴ്‌സിനു നേരെ കല്ലേറുണ്ടാവുമെന്ന് എനിക്കുറപ്പുണ്ടായിരുന്നു.
അയാള്‍ കൊടുങ്ങല്ലൂര്‍ എസ് ഐ ആയിരിക്കെ അന്തമില്ലാത്തത്ര പെറ്റിക്കേസുകള്‍ ചാര്‍ജ് ചെയ്തിരുന്നു. പിന്നീടയാള്‍ സ്ഥലം മാറിപ്പോയി. വിസ്താരസമയം എത്ര വാറന്റയച്ചാലും അയാള്‍ ഹാജരാകാതെ, അയാള്‍ അന്വേഷണ ഉദ്യോഗസ്ഥനും സാക്ഷിയുമായ കേസുകള്‍ നീണ്ടുപോയി.
ഒരു ദിവസം ഒരു കേസില്‍ അയാള്‍ സാക്ഷിയായി കോടതിയിലെത്തി. ഒമ്പതോളം തവണ വാറന്റയച്ചിട്ടും അയാള്‍ ഹാജരാകാത്ത, വാറന്റ് നിലവിലുള്ളതും അന്നു പോസ്റ്റിങ് ഇല്ലാത്തതുമായ ഒരു കേസ് ഫയല്‍ ഞാനെടുപ്പിച്ചു. അയാളെ നിലവിലുള്ള വാറന്റിന്മേല്‍ അറസ്റ്റ് ചെയ്തതായി രേഖപ്പെടുത്തി. കേസിന്റെ അവധി അന്നല്ലാത്തതിനാല്‍ അടുത്ത അവധിയ്ക്ക് ഹാജരാകാമെന്ന ബോണ്ട് എഴുതി നല്‍കണമെന്നും ഉറപ്പിലേയ്ക്കായി 5,000 രൂപ കോടതിയില്‍ കെട്ടിവയ്ക്കണമെന്നും, അപ്രകാരം ചെയ്യാത്തപക്ഷം മാത്രം അയാളെ റിമാന്റ് ചെയ്യാനും കൂടി രേഖപ്പെടുത്തി.
ഇത്രയും സംഭവങ്ങളൊക്കെ രാവിലെ തന്നെ കഴിഞ്ഞു. ഉച്ചയ്ക്കുശേഷം സിറ്റിങ് ഇല്ല. ഞാന്‍ ചേംബറിലിരുന്ന് ജോലികള്‍ തുടര്‍ന്നു.
സാക്ഷിയായി വരാത്ത ഉയര്‍ന്ന മറ്റു പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ അതിനുമുമ്പും സമാനമായ ഉത്തരവുകള്‍ ഞാന്‍ പുറപ്പെടുവിച്ചിട്ടുണ്ട്. അവര്‍ക്ക് ബോണ്ടിനൊപ്പം തുകയും കെട്ടിവയ്‌ക്കേണ്ടി വന്നിട്ടുണ്ട്. ഞാനും പൊലീസും തമ്മില്‍ കാണുന്ന ഒരേയൊരു സ്ഥലം കോടതി മുറിയും ക്വാര്‍ട്ടേഴ്‌സിലെ റിമാന്റ് വേളകളും മാത്രം.
വൈകിട്ട് അഞ്ചു മണിയാവാറാകുന്നു. എസ് ഐ പണം കെട്ടി വച്ചിട്ടില്ലെന്നും സെഷന്‍സ് കോടതിയെ സമീപിച്ചിട്ടുണ്ടെന്നും സ്റ്റാഫ് അറിയിച്ചു.
മേല്‍ക്കോടതി ഉത്തരവുകളൊന്നും വന്നിട്ടില്ല. പണം കെട്ടി വച്ചതുമില്ല. ഞാന്‍ റിമാന്റ് ഉത്തരവ് ഒപ്പിട്ടു.
റിമാന്റിലായ ആളെ സബ് ജയിലിലേയ്ക്കു കൊണ്ടുപോകാനുള്ള ഉത്തരവ് ഏറ്റുവാങ്ങാന്‍ പൊലീസ് വിസമ്മതിച്ചതായി കോടതി സ്റ്റാഫ് അറിയിച്ചു. റിമാന്റ് ഉത്തരവും പ്രതിയെയും ജയിലില്‍ എത്തിക്കാനുള്ള ചുമതല കോടതി സ്റ്റാഫിനെ ഏല്പിച്ച് ഉത്തരവെഴുതി.  അപ്പോഴേയ്ക്കും സെഷന്‍സ് കോടതി ഉത്തരവെത്തി-പണം കെട്ടിവയ്‌ക്കേണ്ടതില്ല.റിമാന്റും ഒഴിവാക്കിയിരിക്കുന്നു. അറസ്റ്റ് ചെയ്ത കേസിന്റെ അവധി ദിവസം ഹാജരാകാനാണ് നിര്‍ദേശം. മജിസ്‌ട്രേറ്റിന്റെ ഉത്തരവ് ഹാജരാക്കാതെ, സെഷന്‍സില്‍ നിന്നു വാങ്ങിയ നിര്‍ദേശങ്ങള്‍ ആയിരുന്നു അവ.
നടപടികള്‍ അവസാനിപ്പിച്ച്, മൂന്നര കിലോമീറ്റര്‍ അകലെയുള്ള ക്വാര്‍ട്ടേഴ്‌സിലേയ്ക്കു പോകാനായി ഞാന്‍ ഓട്ടോ വിളിപ്പിച്ചു. ചേംബറില്‍ നിന്നിറങ്ങുവോളം ഞാന്‍ പുറത്തെ സംഗതികളൊന്നും അറിയുന്നതേയുണ്ടായിരുന്നില്ല. സോഷ്യല്‍ മീഡിയ ഇല്ലാതിരുന്ന  കാലത്ത്, എസ് ഐ യെ റിമാന്റ് ചെയ്ത വാര്‍ത്തയറിഞ്ഞ് ജനം കോടതി വളപ്പിലും റോഡിലും നിറഞ്ഞു കവിഞ്ഞിരുന്നു. മൊത്തം ബ്ലോക്കായി. എസ് ഐയെ റിമാന്റ് ചെയ്ത, അമിതാഭ് ബച്ചനെപ്പോലെ ആറടിപ്പൊക്കവും ഒത്ത ശരീരവുമുള്ള ഒരു മജിസ്‌ട്രേറ്റ് ഇപ്പോള്‍ വരും. ഒരു സ്‌കോര്‍പ്പിയോയിലേയ്ക്ക് അയാള്‍ കയറും എന്നൊക്കെ കരുതി ജനം വഴിയൊരുക്കി നിന്നു. എന്നാല്‍  വന്നത് വെറും
ഒരു ‘നത്തോലി’യായ ഞാന്‍.  ഓട്ടോയിലേയ്ക്കു ഞാന്‍ കയറി. ജനം അന്തം വിട്ടു  നിന്നു.
ക്വാര്‍ട്ടേഴ്‌സിലെ അഞ്ചു മണി വരെയുള്ള സമാധാനത്തിനു പതിവുപോലെ ഭംഗം വരുത്തി ഞാന്‍ ചെന്നു. ഇന്ന് എന്തൊക്കെ പ്രശ്നങ്ങളുണ്ടാക്കി എന്ന പതിവ് ആകാംക്ഷയോടെ ജ്യോതി വാതില്‍ തുറന്നു.
ഇന്നു രാത്രി ക്വാര്‍ട്ടേഴ്‌സിനു നേരെ കല്ലേറുണ്ടാവുമെന്ന ‘സന്തോഷവര്‍ത്തമാനം’ ഞാനവളെ അറിയിച്ചു. മറ്റിടങ്ങളിലെ മുന്‍ഗാമികള്‍ക്കു കീഴ് വഴക്കപ്രകാരം കിട്ടിയിട്ടുള്ള ബഹുമതിയാണത്!
മുന്‍സിഫിന്റെ ക്വാര്‍ട്ടേഴ്‌സ് അതേ വളപ്പിലാണ്, വേര്‍തിരിക്കാന്‍ മതിലില്ല. മുന്‍സിഫ് സ്ഥലത്തില്ല, കാര്‍ മുറ്റത്തുണ്ടുതാനും. രാത്രി കല്ലേറില്‍ കാറിനെന്തെങ്കിലും സംഭവിച്ചാല്‍ മാഡം സഹിച്ചോളൂ എന്ന് മുന്‍സിഫിനെ വിളിച്ച് അറിയിച്ചു.
റോഡിന് തൊട്ടരികിലാണ് ക്വാര്‍ട്ടേഴ്‌സ്. തീരെ ചെറിയ ഒരു കെട്ടിടം. കിടപ്പുമുറി റോഡിനോടു ചേര്‍ന്നാണ്.
കഞ്ഞി കുടിച്ച് ഞാന്‍ സുഖമായുറങ്ങി. അലാറം വയ്‌ക്കേണ്ട ആവശ്യമില്ല, കല്ല് നെറുകന്തലയില്‍ വീഴുമ്പോള്‍ എഴുന്നേറ്റാല്‍ മതിയല്ലൊ!
രാത്രി രണ്ടു മണി. വലിയ ശബ്ദത്തോടെ ജനല്‍ച്ചില്ലുകള്‍ പൊട്ടിത്തകര്‍ന്നു.
ഞാനെഴുന്നേറ്റ് കോട്ടുവായിട്ടു. ഒരു ബൈക്ക് സ്റ്റാര്‍ട്ട് ചെയ്ത് പാഞ്ഞു പോകുന്ന ശബ്ദം.
ഗെയ്റ്റിനു നേരെയുള്ള ഓഫീസ് മുറിയുടെ ജനല്‍ച്ചില്ലുകളാണു തകര്‍ന്നത്.
ഞാന്‍ ലോക്കല്‍ പൊലീസ് സ്റ്റേഷനില്‍ വിവരമറിയിച്ചു, നിയമപ്രകാരം ചെയ്യേണ്ട ഒന്നായതിനാല്‍. പൊലീസ് സ്ഥലത്തെത്തി,  സ്വമേധയാ എഫ് ഐ ആര്‍ രേഖപ്പെടുത്തി.
പിറ്റേന്ന് ആ കേസില്‍ ഞാനൊരു പരാതി രേഖാമൂലം പൊലീസിനു നല്‍കി. കൃത്യം ചെയ്തതായി ഞാന്‍ സംശയിക്കുന്ന പൊലീസ് ഉദ്യോഗസ്ഥരുടെ പേരുകള്‍ ആ പരാതിയില്‍ അക്കമിട്ടു പറഞ്ഞിരുന്നു. പരാതി കേസ് ഫയലില്‍ വരുമെന്ന് ഉറപ്പില്ലാത്തതിനാല്‍ ആഭ്യന്തര മന്ത്രിക്കും ഡിജിപിയ്ക്കും ഒക്കെ പകര്‍പ്പ് അയച്ചു.
രണ്ടു മാസത്തിനകം എനിക്ക് സ്ഥലം മാറ്റമായി. ഞാന്‍ പോകുവോളവും പരാതി കേസിന്റെ ഭാഗമായില്ല. അതിനു ശേഷവും വന്നതായി അറിവുമില്ല.
പൊലീസ് ആരെയും പ്രതിസ്ഥാനത്ത് ചേര്‍ത്തില്ല. ആ കേസിന് എന്തു സംഭവിച്ചെന്ന് പതിനാറു വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും എന്നെ അറിയിച്ചിട്ടുമില്ല.
പ്രതികളായി സംശയിക്കുന്നവരുടെ പേര് ഇര പറഞ്ഞാല്‍, അവരെ പ്രതിചേര്‍ത്ത് അന്വേഷണം നടത്തണമെന്നും അതിനു ശേഷം കേസ് എഴുതിത്തള്ളിയാല്‍ ഇരയ്ക്ക് റഫര്‍ നോട്ടീസ് നല്‍കണമെന്നുമൊക്കെയുള്ള സാമാന്യനീതി ഒരു മജിസ്‌ട്രേറ്റിനു കിട്ടിയില്ലെങ്കില്‍, സാധാരണക്കാരന് എന്തു സാമാന്യ നീതിയാണ്   പൊലീസില്‍ നിന്നു കിട്ടുക?
കാലഗണന ഒരു ഘടകമേയല്ലെങ്കിലും സംഭവം നടന്ന വര്‍ഷം പറയാം-2005. ഇന്നാണെങ്കില്‍ എന്ത് മാറ്റമുണ്ടാവും എന്നു ചോദിച്ചാല്‍ എനിക്കു മറുപടിയില്ല.                          (കൊടുങ്ങല്ലൂര്‍         മജിസ്‌ട്രേറ്റ് ആയിരുന്ന ലേഖകന്‍ ജുഡീഷ്യല്‍ സര്‍വീസില്‍ നിന്ന് ഈയിടെ രാജിവച്ചു)

- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img
Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img

More Articles Like This

- Advertisement -spot_img