മംഗളൂറു: സിറ്റി പോലീസ് കമീഷണറേറ്റ് പരിധിയിൽ പേയിംഗ് ഗസ്റ്റ് താമസസ്ഥലങ്ങൾ, ഹോസ്റ്റലുകൾ, ഹോംസ്‌റ്റേകൾ എന്നിവയ്ക്ക് കർശനമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി പൊലീസ് കമ്മീഷണർ എൻ.ശശികുമാർ ഉത്തരവ് പുറപ്പെടുവിച്ചു. വിദ്യാഭ്യാസ സ്ഥാപനങ്ങൾ നടത്തുന്ന ഹോസ്റ്റലുകൾ, ഹോംസ്റ്റേകൾ, പേയിംഗ് ഗസ്റ്റ് സർവീസ് അപാർട്മെന്റുകൾ, വാണിജ്യ ആവശ്യത്തിനുള്ള ഗസ്റ്റ് ഹൗസ്, ലോഡ്ജുകൾ, ബോർഡിംഗ് എന്നിവ നടത്തുന്ന ഉടമകളും പങ്കാളികളും നിർബന്ധമായും ബന്ധപ്പെട്ട വകുപ്പുകളുടെ അനുമതി വാങ്ങണം.
പേര്, വിലാസം, ഫോൺ നമ്പർ, തിരിച്ചറിയൽ കാർഡ്, രജിസ്റ്റർ ബുക്ക് എന്നിവ എല്ലാ വർഷവും പൊലീസ് കമ്മീഷണറുടെ ഓഫീസിലും ലോക്കൽ പൊലീസ് സ്റ്റേഷനിലും നിർബന്ധമായും ഹാജരാക്കണം. വിദേശ വിദ്യാർഥികളാണ് താമസിക്കുന്നതെങ്കിൽ, അവരുടെ വിശദാംശങ്ങൾ 24 മണിക്കൂറിനുള്ളിൽ പാസ്‌പോർട്, വിസ വിവരങ്ങൾ എന്നിവ സഹിതം നൽകണം. അവർ താമസം മതിയാക്കിയാലും പൊലീസിനെ അറിയിക്കണം.
നിലവാരമുള്ള സിസിടിവി താമസസ്ഥലത്ത് സ്ഥാപിക്കണം. ക്യാമറകളിലൊന്ന് പ്രധാന വാതിലിനും പ്രധാന റോഡിനും അഭിമുഖമായിരിക്കണം. സിസിടിവി ക്യാമറയിലെ ദൃശ്യങ്ങൾ കുറഞ്ഞത് 30 ദിവസമെങ്കിലും സൂക്ഷിക്കണം. സ്റ്റേഷൻ ഓഫീസർമാർ ആവശ്യപ്പെടുമ്പോഴെല്ലാം ഹാജരാക്കണം. കുറ്റകൃത്യങ്ങൾ, മയക്കുമരുന്ന് ഉപയോഗം, നിയമവിരുദ്ധ പ്രവർത്തനം അല്ലെങ്കിൽ നിയമവിരുദ്ധമായ ഏതെങ്കിലും പ്രവർത്തനം എന്നിവ തടയാൻ നടപടിയെടുക്കണം.
മംഗ്ളുറു നഗര പരിധിയിലെ ഒഴികെയുള്ള എല്ലാ പേയിംഗ് ഗസ്റ്റ് താമസസ്ഥലങ്ങളിലും അതാത് പ്രദേശത്തെ പൊലീസ് ക്ലിയറൻസ് സർടിഫികറ്റ് വാങ്ങണം. വിദ്യാർഥികളുടെ സുരക്ഷയുടെ ഉത്തരവാദിത്തം ബന്ധപ്പെട്ടവർ ഏറ്റെടുക്കണമെന്നും ലോക്കൽ പൊലീസ് സ്‌റ്റേഷനിൽ ഇക്കാര്യത്തിൽ ഉറപ്പ് നൽകണമെന്നും ഉത്തരവിൽ പറഞ്ഞു.